താഴത്തങ്ങാടി അറുപറയിലെ ദമ്പതികളും കാറും എവിടെ! മറിയപ്പള്ളിയിലെ പാറക്കുളത്തിൽ ദുരൂഹതയുടെ ചുരുളഴിയുമോ? കാറും മൃതദേഹവും കണ്ടെത്താൻ നാട്ടകം മറിയപ്പള്ളിയിലെ പാറക്കുളം വറ്റിക്കും
താഴത്തങ്ങാടി അറുപുറയിൽ നിന്നും കാണാതായ ദമ്പതികളെ തേടി ക്രൈം ബ്രാഞ്ച് നാട്ടകം മറിയപ്പള്ളിയിലെ പാറക്കുളം വറ്റിക്കാനൊരുങ്ങുന്നു. ചങ്ങനാശേരി മഹാദേവൻ കൊലക്കേസിൽ 16 വർഷത്തിന് ശേഷം മൃതദേഹ അവശിഷ്ടം കണ്ടെത്തിയ മറിയപ്പള്ളിയിലെ പാറമടക്കുളം അടക്കമുള്ളവയാണ് ക്രൈം ബ്രാഞ്ച് സംഘം പരിശോധിക്കാൻ ഒരുങ്ങുന്നത്. ഇതിനായി ക്രൈം ബ്രാഞ്ച് നഗരസഭ കൗൺസിലിൽ അപേക്ഷ വച്ചു.
2017 ഏപ്രില്‍ ആറിലെ ഹർത്താൽ ദിനത്തിലാണ് താഴത്തങ്ങാടി അറുപറ ഒറ്റക്കണ്ടത്തില്‍ ഹാഷിം(42), ഭാര്യ ഹബീബ (37) എന്നിവരെ കാണാതായത്. കാറുമായി ഇവര്‍ പാറക്കുളത്തില്‍ വീഴാനുള്ള സാധ്യത കണക്കിലെടുത്താണിത്. മുൻപും മൃതദേഹങ്ങൾ കണ്ടെത്തിയ പാറക്കുളത്തിൻ്റെ പരിസരം വൃത്തിയാക്കിത്തരണമെന്നാവശ്യപ്പെട്ടാണ് ക്രൈം ബ്രാഞ്ച് ഇപ്പോൾ നഗരസഭയ്ക്ക കത്ത് നല്‍കിയിരിക്കുന്നത്.
വൈകിട്ട് കോട്ടയം ടൗണിലേക്ക് മാരുതി വാഗണർ കാറില്‍ ഭക്ഷണം വാങ്ങാനെന്ന് പറഞ്ഞ് പോയ ഇവരെ പിന്നീടാരും കണ്ടിട്ടില്ല. നഗരത്തിലും പരിസര പ്രദേശങ്ങളിലും കുമരകം വരെയുള്ള ഒട്ടേറെ ജലാശയങ്ങളില്‍ പൊലീസ് പരിശോധന നടത്തിയെങ്കിലും ഇവരെയോ കാറോ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
അന്വേഷണത്തില്‍, ഇവര്‍ നാട്ടകം ഭാഗത്തേക്ക് പോയെന്ന സംശയം ഉള്ളതിനാലാണ് പാറക്കുളത്തില്‍ പരിശോധിക്കാന്‍ തീരുമാനിച്ചത്. വളരെ വീതിയേറിയ മുട്ടത്തെ പാറക്കുളത്തിന്റെ ഉപരിതലം പുല്ല് മൂടിയ നിലയിലാണ്. കാണാതാകുന്നതിന് മുൻപുള്ള ദിവസങ്ങളില്‍ ഹാഷിമും ഹബീബയും കട്ടപ്പന ഭാഗത്ത് പോയിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. പാറമടകള്‍ അന്വേഷിച്ചാണ് ഇവര്‍ പോയതെന്നാണ് പൊലീസിന്റെ നിഗമനം.
വളരെ വീതിയേറിയ മുട്ടത്തെ പാറക്കുളത്തിന് ചുറ്റുമതില്‍ സ്ഥാപിച്ചിട്ട് അധികമായില്ല. ഏകദേശം നാല്‍പതടി താഴ്‌ച കണക്കാക്കുന്നു. സംഭവം നടന്ന് നാൽ വര്‍ഷം കഴിഞ്ഞതിനാല്‍ കുളത്തില്‍ വിശദമായ പരിശോധന നടത്തേണ്ടി വരും. വിസ്‌താരമേറിയ കുളത്തിന്റെ ഉള്‍ഭാഗത്തേക്ക് എത്തുക എളുപ്പമല്ല. ഈ ഭാഗത്ത് വേറെയും പാറമടക്കുളങ്ങളുണ്ട്. അവിടെയും പരിശോധന നടത്തിയേക്കും.
https://www.facebook.com/Malayalivartha