നേരിട്ട് കാണണം കേട്ടോ... മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നിര്‍ണായകമായി തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ കത്ത്; മുല്ലപ്പെരിയാറിലെ ജലനിരപ്പുമായി ബന്ധപ്പെട്ട് തമിഴ്‌നാട് സൂക്ഷ്മ നിരീക്ഷണം നടത്തി വരുന്നു; മഴക്കെടുതിയില്‍ കേരളത്തിന് എല്ലാ സഹായവും; ചെന്നൈയില്‍ പിണറായിയും സ്റ്റാലിനും ചര്‍ച്ച നടത്തും

ജലനിരപ്പ് താഴ്ന്നില്ലെങ്കില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് 29ന് രാവിലെ ഏഴു മണിക്ക് തുറക്കുമെന്ന് തമിഴ്‌നാട് കേരളത്തെ അറിയിച്ചതിന് പിന്നാലെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ കത്ത്. മുഖ്യമന്ത്രി പിണറായി വിജയനയച്ച കത്തിന് മറുപടിയാണ് സ്റ്റാലിന്‍ എഴുതിയത്.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഇരു സംസ്ഥാനങ്ങളുടേയും താല്‍പര്യം സംരക്ഷിക്കുമെന്ന് സ്റ്റാലിന്‍ വ്യക്തമാക്കി. മുല്ലപ്പെരിയാറില്‍ നിന്നും പരമാവധി വെള്ളം തമിഴ്‌നാട് കൊണ്ട് പോകുന്നുണ്ട്. മുല്ലപ്പെരിയാറിലെ ജലനിരപ്പുമായി ബന്ധപ്പെട്ട് തമിഴ്‌നാട് സൂക്ഷമനിരീക്ഷണം നടത്തിവരികയാണെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു. മഴക്കെടുതിയില്‍ കേരളത്തിന് എല്ലാ സഹായവും സ്റ്റാലിന്‍ കത്തില്‍ വാഗ്ദാനം ചെയ്തു.
ഒക്ടോബര്‍ 24 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അയച്ച കത്തിന് മറുപടിയായാണ് സ്റ്റാലിന്റെ കത്ത്. പരമാവധി വെള്ളം തമിഴ്‌നാട് കൊണ്ടു പോകണം, ഏതെങ്കിലും കാരണത്താല്‍ ഷട്ടറുകള്‍ തുറക്കുന്നുണ്ടെങ്കില്‍ 24 മണിക്കൂറിനുള്ളില്‍ കേരളത്തെ അറിയിക്കണം തുടങ്ങിയ കാര്യങ്ങളായിരുന്നു മുഖ്യമന്ത്രിയുടെ കത്തില്‍ ഉണ്ടായിരുന്നത്.
ജലനിരപ്പ് താഴ്ന്നില്ലെങ്കില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് 29ന് രാവിലെ ഏഴു മണിക്ക് തുറക്കുമെന്ന് തമിഴ്‌നാട് കേരളത്തെ അറിയിച്ചിരുന്നു. ഡാം തുറക്കുന്നതിന് മുമ്പുള്ള മുന്നൊരുക്കം കേരളം സ്വീകരിച്ചിട്ടുണ്ട്. നിലവില്‍ 137.75 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്. സെക്കന്‍ഡില്‍ 3800 ഘനയടിയാണ് ഇപ്പോള്‍ ഒഴുകിയെത്തുന്ന ജലം. 2300 ഘനയടി ജലം തമിഴ്‌നാട് കൊണ്ടുപോകുന്നുണ്ട്.
അണക്കെട്ടിലേക്കുള്ള നീരൊഴുക്കു കുറയുകയും ജലനിരപ്പ് താഴുകയും ചെയ്താല്‍ മാത്രം തുറക്കുന്ന കാര്യം പുനഃപരിശോധിച്ചേക്കും.
സെക്കന്‍ഡില്‍ 3800 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. ഇതില്‍ 2300 ഘനയടി വെള്ളം തമിഴ്‌നാട് കൊണ്ടു പോകുന്നുണ്ട്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് ഇന്നലെ വൈകിട്ട് ശക്തമായ മഴ പെയ്തു. മഴ കനത്താല്‍ നീരൊഴുക്കു വര്‍ധിക്കാനും സാധ്യതയുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് അണക്കെട്ടില്‍ 127 അടിയായിരുന്നു ജലനിരപ്പ്.
അണക്കെട്ട് തുറക്കുന്ന സാഹചര്യം നേരിടാന്‍ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായെന്നും സര്‍ക്കാര്‍ സജ്ജമെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. തുറക്കുന്നതിന് 24 മണിക്കൂര്‍ മുന്‍പ് അറിയിക്കണമെന്നു കേരളം തമിഴ്‌നാടിനോട് ആവശ്യപ്പെട്ടിരുന്നു. മുല്ലപ്പെരിയാറില്‍ നിന്നു വെള്ളം തുറന്നുവിട്ടാല്‍ പെരിയാര്‍ നദിയിലൂടെ ഇടുക്കി അണക്കെട്ടിലേക്കാണ് എത്തുക.
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് വ്യത്യാസപ്പെടുത്തേണ്ടതില്ലെന്ന മേല്‍നോട്ട സമിതിയുടെ തീരുമാനം കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. സമിതിയില്‍ കേരളം എതിര്‍പ്പറിയിച്ചെന്നും കേന്ദ്ര സര്‍ക്കാരിനു വേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭാട്ടി അറിയിച്ചു. സമിതിയുടെ തീരുമാനത്തില്‍ കേരളത്തിന്റെ പ്രതികരണം കോടതി തേടി. കേസ് ഇന്ന് ഉച്ചയ്ക്ക് 2ന് വീണ്ടും പരിഗണിക്കും.
കേരളം, തമിഴ്‌നാട് പ്രതിനിധികളും കേന്ദ്ര ജല കമ്മിഷന്‍ അംഗവും ഉള്‍പ്പെടുന്ന സമിതിക്കാണ് മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷാ മേല്‍നോട്ടച്ചുമതല. ഒക്ടോബര്‍ 20 മുതല്‍ 31 വരെ ജലനിരപ്പ് 138 അടിയാണ് നിശ്ചയിച്ചിരിക്കുന്നത്.
അതേസമയം മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട് പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന പ്രശ്‌നം പരിഹരിക്കാന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും കേരള മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള ചര്‍ച്ച ഡിസംബറില്‍ ചെന്നൈയില്‍ നടത്തും. അണക്കെട്ട് ബലപ്പെടുത്തല്‍, ജലനിരപ്പ് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും. മന്ത്രി റോഷി അഗസ്റ്റിന്‍, തമിഴ്‌നാട് മന്ത്രിയും മുതിര്‍ന്ന ഡിഎംകെ നേതാവുമായ എസ്.ദുരൈമുരുഗന്‍ എന്നിവരും യോഗത്തില്‍ പങ്കെടുക്കും.
"
https://www.facebook.com/Malayalivartha

























