നട്ടംതിരിഞ്ഞ ചെറിയാന്‍ ഫിലിപ്പ് അവസാനം കോണ്‍ഗ്രസില്‍ മടങ്ങിയെത്തി; 140 സീറ്റുകളില്‍ ഒരെണ്ണം പോലും നല്‍കാന്‍ ജീവിതം ഇക്കാലമത്രയയും കോണ്‍ഗ്രസിനെ സേവിച്ച ചെറിയാനോട് നീതി കാട്ടിയതില്ല, കോണ്‍ഗ്രസിലെ അപൂര്‍വം ബുദ്ധിജീവികളിലൊരാളും എഴുത്തുകാരനും വാഗ്മിയും ചിന്തകനുമൊക്കെയായ ചെറിയാന്‍ ഫിലിപ്പ് ഇനിമുതൽ ഇങ്ങനെ...

പരദേശിയും പ്രവാസിയും പാരയുമൊക്കെയായി കേരള രാഷ്ട്രീയത്തിന്റെ പുറമ്പോക്കിലും പിന്നാമ്പുറത്തും നട്ടംതിരിഞ്ഞ ചെറിയാന്‍ ഫിലിപ്പ് അവസാനം കോണ്‍ഗ്രസില്‍ മടങ്ങിയെത്തി. കോണ്‍ഗ്രസിലെ അപൂര്‍വം ബുദ്ധിജീവികളിലൊരാളും എഴുത്തുകാരനും വാഗ്മിയും ചിന്തകനുമൊക്കെയായ ചെറിയാന്‍ ഫിലിപ്പിന് ഒരിക്കലും കോണ്‍ഗ്രസ് അര്‍ഹമായ അംഗീകാരം കൊടുത്തിട്ടില്ല. വന്നുകയറിയവരും നാലാംകിടക്കാരുമൊക്കെ എംപിയും എല്‍എല്‍എയും മന്ത്രിയുമായി മാറിയപ്പോഴൊക്കെ ചെറിയാന്‍ ഫിലിപ്പിന് മാത്രം കസേരകള്‍ കിട്ടിയിരുന്നില്ല.
എ ഗ്രൂപ്പില്‍ അടിയുറച്ചുനിന്ന് ആന്റണി നാമജപം ചൊല്ലിപ്പോന്ന ചെറിയാന്‍ ഫിലിപ്പിന് മത്സരിക്കാന്‍ ഒരു സീറ്റുപോലും കോണ്‍ഗ്രിസില്‍ നിഷേധിക്കപ്പെട്ട വേളയിലാണ് കോണ്‍ഗ്രസ് വിട്ടുപോയത്. 140 സീറ്റുകളില്‍ ഒരെണ്ണം പോലും നല്‍കാന്‍ ജീവിതം ഇക്കാലമത്രയയും കോണ്‍ഗ്രസിനെ സേവിച്ച ചെറിയാനോട് നീതി കാട്ടിയതില്ല. മുപ്പതു വര്‍ഷത്തിലേറെ മൂവര്‍ണക്കൊടി തലമണ്ടയില്‍ ചുറ്റിവെച്ച കോണ്‍ഗ്രസിനെ സേവിച്ച ചെറിയാന് പാരയും പണിയും മാത്രമേ കോണ്‍ഗ്രസില്‍ കിട്ടിയിട്ടുള്ളു. സഹികെട്ടു മടുത്തപ്പോഴാണ് കോണ്‍ഗ്രസ് വിട്ട് ചെറിയാന്‍ ഇടതു സഹയാത്രികനായതും പുതുപ്പള്ളിയില്‍ പഴയ നേതാവ് ഉമ്മന്‍ ചാണ്ടിക്കെതിരെ പടനയിച്ചുതോറ്റതുമൊക്കെ.
അഭയകേന്ദ്രത്തില്‍ കിടന്ന് മരിക്കുന്നതിനേക്കാള്‍ സ്വന്തം വീട്ടില്‍ കിടന്ന് മരിക്കുന്നതാണ് അഭികാമ്യമെന്ന് ചെറിയാന്‍ ഫിലിപ്പിന് വൈകി വന്നിരിക്കുന്ന വിവേകം. ദേശീയതലത്തിലും സംസ്ഥാനതലത്തിലും കോണ്‍ഗ്രസിന് ഗ്രഹണകാലമായിട്ടും വലിയ സ്വപ്‌നങ്ങളും പ്രതീക്ഷകളുമില്ലാതെയാണ് ചെറിയാന്റെ കീഴടങ്ങല്‍. എകെജി സെന്ററിലെ തടവറ വിട്ടിറങ്ങി എകെ ആന്റണിയെ നമിച്ചശേഷമാണ് താന്‍ കോണ്‍ഗ്രസിലേക്ക് തിരികെ വരുന്ന മംഗളവാര്‍ത്ത ചെറിയാച്ചന്‍ അവതരിപ്പിച്ചത്. ഇന്ദിരാഭവനില്‍ നിന്നു പുറപ്പെട്ടുപോയ ധൂര്‍ത്തപുത്രന്‍ ഇരുപതാം വര്‍ഷം പശ്ചാത്തപിച്ചു മടങ്ങിവന്നപ്പോള്‍ ആന്റണി പിതാവ് കൊഴുത്ത കാളക്കുട്ടിയെ കൊല്ലാതെ തന്നെ ചെറിയാച്ചന്‍കുട്ടിയെ കുടുംബത്തിലേക്ക് പുതപ്പിച്ചു സ്വീകരിച്ചിരിക്കുന്നു.
ഫാസിസ്റ്റ് ശക്തികള്‍ക്കെതിരായ ദേശീയ ബദല്‍ കോണ്‍ഗ്രസാണെന്നും കോണ്‍ഗ്രസ് മരിച്ചാല്‍ ഇന്ത്യ മരിക്കുമെന്നുമെന്നുമുള്ള വെളിപാട് മുഴക്കിയാണ് ചെറിയാന്‍ പാര്‍ട്ടിയില്‍ കീഴടങ്ങിയിരിക്കുന്നത്. സ്ഥിരമായി കുറെ ആളുകള്‍ സ്ഥാനങ്ങളിലെത്തുന്ന അധികാര കുത്തകയാണ് കോണ്‍ഗ്രസ് വിടാന്‍ കാരണം. എന്നാല്‍ ഇന്നതില്‍ മാറ്റമുണ്ടായിരിക്കുന്നു. ഇതാണ് തിരിച്ചുവരവിന് സാഹചര്യം ഒരുക്കിയത്.സിപിഎമ്മില്‍ അഭിപ്രായസ്വാതന്ത്ര്യമില്ല. സ്വതന്ത്രമായി എഴുതിയാല്‍ താന്‍ ശത്രുവായി മാറും. എന്നാല്‍ കോണ്‍ഗ്രസില്‍ അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. അതിനാല്‍ തന്നെ രാഷ്ട്രീയ വ്യക്തിത്വമായി ഇടതു സഹയാത്രികനായി തുടരാന്‍ സാധിക്കില്ല. കോണ്‍ഗ്രസ് വിട്ട് സിപിഎമ്മില്‍ പോയവര്‍ അനുഭവിച്ചിട്ട് വരട്ടെ എന്നിങ്ങനെ പോകുന്നു ചെറിയാന്റെ അനുഭവസാക്ഷ്യം. എകെജി സെന്ററില്‍ നടന്ന പല രഹസ്യങ്ങളും അറിയാമെന്നും അതൊന്നും പുറത്തു പറയില്ലെന്നും ചെറിയാന്‍ പിണറായിയെയും കോടിയേരിയെയും ഉന്നംവെച്ച് ചെറിയാച്ചന്‍ പറഞ്ഞിരിക്കുന്നു.
കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലെത്തണമെന്നുള്ളതുകൊണ്ടാണ് കോണ്‍ഗ്രസിലേക്ക് തിരികെ വരുന്നതെന്നും തന്റെ വേരുകള്‍ കോണ്‍ഗ്രസിലാമെന്നും വേരില്ലാതെ തനിക്ക് വളര്‍ച്ചയുണ്ടാകില്ലെന്നും ചെറിയാന്‍ ഫിലിപ്പ് വൈകിയാണെങ്കിലും കുറ്റസമ്മതം നടത്തിയിരിക്കുകയാണ്. മുമ്പ് ഇടത് സഹയാത്രികനെന്ന നിലയില്‍ കോണ്‍ഗ്രസിനെതിരെ പലതും പറഞ്ഞിട്ടുണ്ടെന്നും അഭിപ്രായം ഇരുമ്പുലക്കയല്ലെന്നും പറഞ്ഞ് ചെറിയാന്‍ തടിതപ്പുകയും ചെയ്തു. കോണ്‍ഗ്രസ് വിട്ടമാത്രയില്‍ മുന്‍പ് ഉമ്മന്‍ ചാണ്ടിയെ കടുത്ത ഭാഷയില്‍ വലിച്ചുകീറിയതും എകെ ആന്റണിയുടെ മുന്നില്‍ നിന്നും ഓടിമാറിയതുമൊക്കെയായ സംഭവങ്ങള്‍ മറന്നും പൊറുത്തുമാണ് മടക്കം. സിപിഎമ്മാവട്ടെ ചെറിയാച്ചന്‍ പോക്ക് നവംബറിന്റെ നഷ്ടമായി കണക്കാക്കുന്നുമില്ല. മാത്രവുമല്ല ചെറിയാന്‍ ഫിലിപ്പ് ഒരിക്കലും സിപിഎമ്മില്‍ അംഗമല്ലായിരുന്നുവെന്ന ഇക്കൊല്ലത്തെ ഏറ്റവം വലിയ നുണബോംബ് സിപിഎം നേതാക്കള്‍ പൊട്ടിക്കുകയും ചെയ്തു.
എന്റെ അധ്വാനത്തിന്റെ മൂലധനം കോണ്‍ഗ്രസിലാണ്. അതുകൊണ്ട് തന്നെ മടങ്ങിയെത്താന്‍ മടിയില്ല. കോണ്‍ഗ്രസില്‍ പോരാളിയായിരുന്നു. എന്നെ ആരും പുറത്താക്കിയതല്ല, സ്വയം പുറത്തുപോയതാണ്. നിലവിലെ സാഹചര്യത്തില്‍ അഭയകേന്ദ്രത്തില്‍ മരിക്കുന്നതിനേക്കാള്‍ നല്ലത് വീട്ടില്‍ കിടന്ന് മരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഭാര്യയും കുട്ടികളുമില്ലാത്ത ഒരാളുടെ ഈ വിലാപം കോണ്‍ഗ്രസിന് കരുത്ത് പകരുമെന്നാണ് എകെ ആന്റണിയും സുധാകരനും മറ്റും പറഞ്ഞിരിക്കുന്നത്. പ്രതിപക്ഷ നേതാവ് വിഡി സതീശനും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ചെറിയാന്റെ മടക്കം സിപിഎമ്മിലെ ഉരുള്‍പൊട്ടലായി പരിഗണിച്ചിട്ടേയില്ല. ഇടതുപക്ഷം തന്റെ രാഷ്ട്രീയ പ്രസക്തി ഇല്ലാതാക്കിയെന്നും സിപിഎം തന്നെ രാഷ്ട്രീയ വ്യക്തിത്വമാകാന്‍ അനുവദിച്ചില്ലെന്നുമൊക്കെ ചെറിയാന്‍ ആഞ്ഞടിക്കുകയും ചെയ്തു. വഴുതക്കാട്ടെ എ.കെ.ആന്റണിയുടെ വീട്ടിലെത്തി ചര്‍ച്ച നടത്തിയശേഷമായിരുന്നു താന്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ തീരുമാനിച്ചുള്ള പ്രഖ്യാപനം. ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസിലേക്കു മടങ്ങിവരുന്നതില്‍ സന്തോഷമുണ്ടെന്നും മടങ്ങിവരവ് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുമെന്നും എ.കെ.ആന്റണി പറഞ്ഞു.
സിപിഎമ്മുമായി അടുപ്പമുള്ളപ്പോഴും ചെറിയാന്‍ സിപിഎം അംഗത്വമെടുത്തില്ല എന്നത് ശ്രദ്ധേയമായ കാര്യമാണെന്ന് എ.കെ.ആന്റണി പറഞ്ഞു. ചെറിയാന്‍ എടുത്ത ഏക പാര്‍ട്ടി അംഗത്വം കോണ്‍ഗ്രസിന്റെതാണ്. പഴയപോലെ ഏറ്റവും അടുത്ത സഹപ്രവര്‍ത്തകരായി പ്രവര്‍ത്തിക്കാന്‍ ഇപ്പോള്‍ സാഹചര്യമുണ്ടായി. ചെറിയാന്‍ തിരികെ വരുന്നതില്‍ കോണ്‍ഗ്രസിലെ എല്ലാവര്‍ക്കും സന്തോഷമാണ്. കോണ്‍ഗ്രസിലേക്കുവരുമ്പോള്‍ കുടുംബത്തിലേക്കു വരുന്നതുപോലെയാണ്. 2001 ല്‍ ജയസാധ്യത ഇല്ലാത്ത സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ചായിരുന്നു ചെറിയാന്‍ കോണ്‍ഗ്രസ് വിട്ട് പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ പടവെട്ടി മരിച്ചത്. തുടര്‍ന്ന് കഴിഞ്ഞയാഴ്ച വരെ ഇടത് സഹയാത്രികനായി ജീവിക്കുകയും ചെയ്തു. 2001 ല്‍ ഉമ്മന്‍ചാണ്ടിക്കെതിരെ പുതുപ്പള്ളിയിലും, 2006 ല്‍ ജോസഫ് എം പുതുശ്ശേരിക്കെതിരെ കല്ലൂപ്പാറയിലും ഇടത് സ്ഥാനാര്‍ഥിയായി മത്സരിച്ചെങ്കിലും പരാജയമായിരുന്നു കര്‍മഫലം.
എക്കാലവും തന്റെ ഭക്തനും വിധേയനുമായ ചെറിയാന്‍ പശ്ചാത്തപിച്ചും കുറ്റം ഏറ്റെടുത്തും തിരിച്ച് വരുന്നതില്‍ സന്തോഷമുണ്ടെന്ന് ഡല്‍ഹിയിലും കേരളത്തിലും ഇപ്പോള്‍ കാര്യമായ റോളില്ലാത്ത എകെ ആന്റണി പറഞ്ഞു. നവകേരളമിഷന്റെ കോര്‍ഡിനേറ്റര്‍ സ്ഥാനമായിരുന്നു ഒന്നാം പിണറായി സര്‍ക്കാര്‍ കാലത്ത് ചെറിയാന്‍ ഫിലിപ്പ് വഹിച്ചത്. ഇതിനിടെ പ്രതീക്ഷ നല്‍കി രണ്ട് രാജ്യസഭാ സീറ്റുകള്‍ വന്നെങ്കിലും സിപിഎം പരിഗണിച്ചില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റും നല്‍കിയില്ല. സിപിഎമ്മില്‍ നിന്ന് തുടര്‍ച്ചയായി അവഗണന നേരിടുന്നെന്ന വികാരം ഒടുവില്‍ ചെറിയാന്‍ ഫിലിപ്പിന്. ഖാദിബോര്‍ഡു പോലൊരു ബോര്‍ഡില്‍ ശോഭന ജോര്‍ജിനെപ്പോലൊരാള്‍ ഇരുന്ന കസേരയിലൊന്നും ഇരുത്തി തന്നെ ഒതുക്കാന്‍ നോക്കേണ്ടതില്ലെന്ന് കഴിഞ്ഞയാഴ്ച പിണറായി വിജയനോട് ചെറിയാന്‍ ഫിലിപ്പ് പറഞ്ഞപ്പോള്‍ തന്നെ ഉരുള്‍പൊട്ടലിനു സമയമായതായി രാഷ്ട്രീയ കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പു നല്‍കുന്നുണ്ടായിരുന്നു.
https://www.facebook.com/Malayalivartha

























