മുല്ലപ്പെരിയാറിൽ ജലനിരപ്പ് കുറയുന്നില്ല; ജലനിരപ്പ് 139 അടിയിലേക്ക് അടുത്ത പശ്ചാത്തലത്തിൽ മൂന്ന് ഷട്ടറുകളും 65 സെന്റി മീറ്ററാക്കി ഉയര്‍ത്തി, മുല്ലപ്പെരിയാറില്‍ നിന്ന് കൂടുതല്‍ വെള്ളമൊഴുക്കാന്‍ തമിഴ്നാട്! വൈകിട്ട് നാല് മണിക്ക് തേക്കടിയില്‍ ഉന്നതതല യോഗം ചേരും

ജലനിരപ്പ് താഴാത്ത സാഹചര്യത്തില്‍ മുല്ലപ്പെരിയാറില്‍ മൂന്ന് ഷട്ടറുകളും 65 സെന്റി മീറ്ററാക്കി ഉയര്‍ത്തിയതായി റിപ്പോർട്ട്. നേരത്തെ 30 സെന്റി മീറ്റര്‍ മാത്രമായിരുന്നു ഉയര്‍ത്തിയിരുന്നത്. പിന്നാലെ അണക്കെട്ടിൽ നിന്ന് കൂടുതല്‍ വെള്ളമൊഴുക്കാന്‍ തമിഴ്നാടും രംഗത്ത് എത്തി . ജലനിരപ്പ് 139 അടിയിലേക്ക് അടുത്ത പശ്ചാത്തലത്തിലാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ഇതോടെ മുല്ലപ്പെരിയാറില്‍ നിന്ന് സെക്കന്‍ഡില്‍ 825 ഘനയടിയായി ഒഴുകിയിരുന്ന വെള്ളത്തിന്റെ അളവ് ഇരട്ടിയായിരിക്കുകയാണ്. സ്ഥിതിഗതികള്‍ വിലയിരുത്താനായി വൈകിട്ട് നാല് മണിക്ക് തേക്കടിയില്‍ ഉന്നതതല യോഗം ചേരുന്നതാണ്.
അതോടൊപ്പം തന്നെ കക്കി ആനത്തോട് ഡാമിന്റെ രണ്ട് ഷട്ടറുകള്‍ 30 സെ.മീ. വീതം ഉയര്‍ത്തിയിട്ടുണ്ട്. പമ്പാ നദിയുടേയും കക്കാട്ടാറിന്റേയും തീരത്ത് താമസിക്കുന്നവര്‍ക്ക് ഇതിനോടകം തന്നെ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ല എന്ന് അധികൃതര്‍ അറിയിച്ചിരിക്കുകയാണ്. മൂന്ന് ഷട്ടറുകള്‍ തുറന്നിട്ടും മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് താഴുന്നില്ല. നിലവില്‍ 138.85 അടിയാണ് ജലനിരപ്പ് എന്നത്. ഇന്നലെ രാത്രിയോടെയാണ് മൂന്നാമത്തെ ഷട്ടര്‍ തുറന്നത്. സെക്കന്‍ഡില്‍ 826 ഘനയടി വെള്ളമാണ് ഡാമില്‍ നിന്ന് നിലവിൽ പുറത്തേക്ക് ഒഴുകുന്നത്.
അതേസമയം കേരളത്തിന്റെ നിര്‍ദേശ പ്രകാരമായിരുന്നു മൂന്നാമത്തെ ഷട്ടറും തുറന്നത്. റൂള്‍ കര്‍വ് പ്രകാരം 138 അടിയാണ് ഡാമിലെ പരമാവധി സംഭരണ ശേഷി. ഡാമിന്റെ വൃഷ്ടി പ്രദേശത്തെ മഴ തുടരുന്നതായാണ് ലഭ്യമാകുന്ന വിവരം. മൂന്നാം ഷട്ടറും തുറന്നതോടെ പെരിയാറിലെ ജലനിരപ്പ് ഒന്നരയടിയോളം ഉയര്‍ന്നിട്ട്. സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ തേക്കടിയില്‍ തന്നെ തുടരുകയാണ്. ഇന്നലെ രാവിലെ ഏഴരയോടെയാണ് മുല്ലപ്പെരിയാര്‍ ഡാം തുറന്നത്. 138 അടിയാക്കി ക്രമീകരിക്കാനുള്ള വെള്ളം മാത്രമേ തുറന്ന് വിടുകയുള്ളൂവെന്നാണ് തമിഴ്നാട് അറിയിച്ചിരിക്കുന്നത്.
കൂടാതെ ഡാം തുറക്കുന്ന പശ്ചാത്തലത്തില്‍ മുന്‍കരുതലിന്റെ ഭാഗമായി 339 കുടുംബങ്ങളെ കഴിഞ്ഞ ദിവസങ്ങളിലായി മാറ്റിപാര്‍പ്പിച്ചിരുന്നു. അതേസമയം, സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha

























