അതെങ്ങനെ ശരിയാകും... കേരളത്തിലേക്കുള്ള മാര്‍പ്പാപ്പയുടെ സന്ദര്‍ശനം ഉറപ്പാക്കി നരേന്ദ്ര മോദി; ഒരുവര്‍ഷത്തിനുള്ളില്‍ സന്ദര്‍ശനമുണ്ടാകുമെന്ന് പ്രതീക്ഷ; വത്തിക്കാന്‍ അംഗീകാരം നല്‍കുന്നതോടെ പരിപാടികള്‍ക്ക് അന്തിമമാകും

പ്രധാനമന്ത്രി നരേന്ദ്രമോദി മാര്‍പ്പാപ്പയോട് ഒന്നേ ആവശ്യപ്പെട്ടുള്ളൂ ഇന്ത്യ സന്ദര്‍ശിക്കണം, ഒപ്പം കേരളവും. നിറഞ്ഞ മനസോടെ മാര്‍പ്പയത് സ്വീകരിച്ചു. മോദിയെ പാപ്പയ്ക്ക് നന്നായി പിടിച്ചു. ചേര്‍ത്തുനിര്‍ത്തിയാണ് ആ സ്‌നേഹ പ്രകടനം കാണിച്ചത്. മോദിയെപ്പറ്റി കുറ്റം പറഞ്ഞവര്‍ക്ക് കനത്ത തിരിച്ചടിയായി അത് മാറി.
ഇന്ത്യയിലേക്കു വരാനുള്ള നരേന്ദ്രമോദിയുടെ ക്ഷണം ഫ്രാന്‍സിസ് മാര്‍പാപ്പ സ്വീകരിച്ചതോടെ അദ്ദേഹം കേരളത്തിലും എത്തുമെന്ന് ഏറക്കുറെ ഉറപ്പായി. ഇതിനുമുന്‍പ് 1986ല്‍ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ മാത്രമേ കേരളത്തിലെത്തിയിട്ടുള്ളൂ. ക്രൈസ്തവര്‍ നിര്‍ണായകഘടകമായ കേരളത്തില്‍ മാര്‍പാപ്പ എത്തുമെന്നുറപ്പാണെന്നു കെ.സി.ബി.സി. വക്താവ് ഫാ.ജേക്കബ് പാലയ്ക്കാപ്പിള്ളി പറഞ്ഞു. സിറോ മലബാര്‍, സിറോ മലങ്കരസഭകളുടെ കര്‍ദിനാള്‍മാര്‍കൂടി ചേര്‍ന്നാണു മാര്‍പാപ്പയെ ഇന്ത്യയിലേക്കു ക്ഷണിക്കണമെന്നു പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ചിരുന്നത്. ഒരുവര്‍ഷത്തിനുള്ളില്‍ സന്ദര്‍ശനമുണ്ടാകുമെന്നാണു പ്രതീക്ഷ.
രാഷ്ട്രത്തലവന്മാര്‍ തമ്മിലുള്ള കൂടിക്കാഴ്ചകള്‍ ഒഴികെ, ബാക്കിയുള്ള പരിപാടികള്‍ ഏകോപിപ്പിക്കുന്നത് ഇന്ത്യയിലെ വത്തിക്കാന്‍ പ്രതിനിധിയായ അപ്പൊസ്‌തൊലിക് നുണ്‍ഷ്യോ ആയിരിക്കും. ഭാരത കത്തോലിക്ക മെത്രാന്‍ സമിതി (സി.ബി.സി.ഐ.)യുമായി ആലോചിച്ചായിരിക്കും നടപടികള്‍. ഇവര്‍ കെ.സി.ബി.സി.യുള്‍പ്പെടെയുള്ള ഘടകങ്ങളുമായും കൂടിയാലോചിക്കും. വത്തിക്കാന്‍ അംഗീകാരം നല്‍കുന്നതോടെയാകും പരിപാടികള്‍ അന്തിമമാകുക. അജപാലനപരമായ എന്തെങ്കിലും ചടങ്ങുകള്‍ ഉണ്ടോയെന്ന് ഇപ്പോള്‍ വ്യക്തമായിട്ടില്ല.
ഇന്ത്യസന്ദര്‍ശിക്കാനുള്ള മോദിയുടെ ക്ഷണം മാര്‍പാപ്പ സ്വീകരിച്ചതിനെ ആഹ്ലാദത്തോടെയാണു ക്രൈസ്തവര്‍ സ്വീകരിച്ചിരിക്കുന്നത്. മാര്‍പാപ്പയെ പ്രധാനമന്ത്രി ഇന്ത്യയിലേക്കു ക്ഷണിച്ചത് ചരിത്രപരമായ തീരുമാനമാണെന്നു സിറോ മലബാര്‍ സഭാധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. സഭയുടെ സേവനങ്ങള്‍ക്കുള്ള രാജ്യത്തിന്റെ അംഗീകാരം കൂടിയാണ് ഈ ക്ഷണമെന്നു കാഞ്ഞിരപ്പള്ളി രൂപതാ മുന്‍മെത്രാന്‍ മാര്‍ മാത്യു അറയ്ക്കല്‍ പറഞ്ഞു.
രാജ്യത്തിന്റെ ബഹുസ്വരതയും അതിന്റെ സൗന്ദര്യവും കൂടുതല്‍ പ്രകാശമാനമാക്കാനുള്ള ക്ഷണമാണു പ്രധാനമന്ത്രി മാര്‍പാപ്പയ്ക്കു സമര്‍പ്പിച്ചിരിക്കുന്നതെന്നു പ്രത്യാശിക്കുന്നതായി സിറോ മലബാര്‍സഭ മുന്‍വക്താവ് ഫാ. പോള്‍ തേലക്കാട്ട് പറഞ്ഞു.
വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുമായുള്ള കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മാനിച്ചത് വെള്ളിയില്‍ തീര്‍ത്ത മെഴുകുതിരി പീഠവും കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട പുസ്തകവും. ബൈബിളില്‍ പ്രതീക്ഷയുടെ അടയാളമായ ഒലിവില ചില്ല പതിച്ച വെങ്കല ഫലകമായിരുന്നു മോദിക്കുള്ള പാപ്പയുടെ സമ്മാനം.
ഇന്ത്യയില്‍ പ്രത്യേകമായി പണികഴിപ്പിച്ചതാണിതെന്ന് പറഞ്ഞുകൊണ്ടാണ് മെഴുകുതിരി പീഠം മോദി മാര്‍പാപ്പയ്ക്ക് കൈമാറിയത്. കാലാവസ്ഥാ വ്യതിയാനം നേരിടാന്‍ ഇന്ത്യ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കുന്ന 'ദി ക്ലൈമറ്റ് ക്ലൈംബ്' എന്ന പുസ്തകവും മോദി സമ്മാനിച്ചു. അങ്ങയുടെ ഇഷ്ടവിഷയമാണിതെന്ന ആമുഖത്തോടെയാണ് മോദി പുസ്തകം കൈമാറിയത്. പിന്നാലെ മോദിക്ക് നല്‍കിയ ഉപഹാരമായ വെങ്കല ഫലകത്തിന്റെ പ്രത്യേകതകള്‍ മാര്‍പാപ്പ വിശദീകരിച്ചു നല്‍കി.
വത്തിക്കാനിലെ പേപ്പല്‍ ഹൗസിലെ ലൈബ്രറിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ മാര്‍പാപ്പയെ മോദി ഇന്ത്യയിലേക്ക് ക്ഷണിക്കുകയും ചെയ്തു. അരമണിക്കൂര്‍ മാത്രമേ കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചിരുന്നുള്ളുവെങ്കിലും ഇരുവരുടെയും ചര്‍ച്ച ഒന്നേകാല്‍ മണിക്കൂറോളം നീണ്ടു.
https://www.facebook.com/Malayalivartha

























