കാൽ ലക്ഷത്തിൻ്റെ കൈക്കൂലി ട്രാപ്പ് കേസ്... റിമാൻറിലുള്ള പി ആർ ഡി ഓഫീസർക്ക് ജാമ്യമില്ല, വിജിലൻസ് കോടതി 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തിരുന്നു

കാൽ ലക്ഷത്തിൻ്റെ കൈക്കൂലി ട്രാപ്പ് കേസിൽ റിമാൻ്റിൽ കഴിയുന്ന ഗവ. സെക്രട്ടറിയേറ്റ് പി ആർ ഡി ഓഫീസർക്ക് ജാമ്യമില്ല. തിരുവനന്തപുരം വിജിലൻസ് സ്പെഷ്യൽ കോടതിയാണ് പ്രതിക്ക് ജാമ്യം നിരസിച്ചത്.
പി ആർ ഡി ഓഡിയോ വീഡിയോ ഓഫീസറായ വിനോദ് കുമാറിനാണ് ജാമ്യം നിഷേധിച്ചത്. പൊതു സേവകനായ പ്രതിക്കെതിരായ ആരോപണം ഗൗരമേറിയതാണ്. അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തിൽ സ്വാധീനമുള്ള പ്രതിയെ ജാമ്യം നൽകി സ്വതന്ത്രനാക്കിയാൽ തെളിവു നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും സാധ്യതയുണ്ടെന്നും വിലയിരുത്തിയാണ് വിജിലൻസ് സ്പെഷ്യൽ ജഡ്ജി എം. ബി. സ്നേഹലത പ്രതിയുടെ ജാമ്യ ഹർജി തള്ളിയത്. ബിൽ തുക മാറി നൽകാൻ 25,000 രൂപ കൈക്കൂലി വാങ്ങവേയാണ് ഒക്ടോബർ 27 ന് പ്രതി കൈക്കൂലി ട്രാപ്പ് കേസിൽ അറസ്റ്റിലായത്.
സംസ്ഥാന സർക്കാരിന് കീഴിലെ പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെൻ്റ് (പി ആർ ഡി) ഓൺലൈൻ റേഡിയോ പരിപാടികൾ കൈകാര്യം ചെയ്യുന്ന ഓഫീസറാണ് പ്രതി. സർക്കാരിന് വേണ്ടി പരിപാടികൾ നിർമ്മിച്ചു നൽകുന്ന സ്വകാര്യ സ്ഥാപനത്തിന് വിവിധ പ്രോഗ്രാമുകൾ ചെയ്ത് നൽകിയ വകയിൽ 21 ലക്ഷം രൂപയുടെ ബിൽ തുക മാറിക്കിട്ടാനുണ്ടായിരുന്നു.
തുകയ്ക്കായി സ്ഥാപന ഉടമ പലവട്ടം പ്രതിയെ സമീപിച്ചെങ്കിലും ബിൽ തുക മാറി നൽകിയില്ല. ഒടുവിൽ 15 % കമ്മീഷൻ തുകയായ 3.75 ലക്ഷം രൂപ ആവശ്യപ്പെട്ടു. വിലപേശലിൽ ആദ്യ ഗഡുവായി 25,000 രൂപ നൽകാമെന്ന് ഉടമ സമ്മതിച്ചു. എന്നാൽ വിവരം വിജിലൻസിനെ അറിയിക്കുകയായിരുന്നു.
കേസ് രജിസ്റ്റർ ചെയ്ത വിജിലൻസ് പോലീസ് വിജിലൻസ് ഓഫീസിൽ വച്ച് ഫിനോഫ്തലിൻ പൊടി വിതറിയ നോട്ടുകൾ നമ്പർ സഹിതം രേഖപ്പെടുത്തി എൻട്രസ്റ്റ്മെമെൻ്റ് മഹസറിൽ വിവരിച്ച് പരാതിക്കാരനെ ഏൽപ്പിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിന് സമീപം കാറിൽ വെച്ച് കെണിപ്പണം വാങ്ങുകയായിരുന്നു.
കെണിപ്പണം പ്രതി കൈപ്പറ്റിയതായ സിഗ്നൽ നൽകിയ ഉടൻ വിജിലൻസ് സംഘം കാർ വളഞ്ഞ് പ്രതിയോട് വിജിലൻസ് കൊണ്ടുവന്ന പൊട്ടാസ്യം പെർമാംഗനേറ്റ് ലായനിയിൽ പ്രതിയുടെ കൈവിരലുകൾ മുക്കിയപ്പോൾ ലായനി പിങ്ക് നിറമായി മാറി. കൈക്കൂലിയായ കെണിപ്പണം പ്രതി കൈപ്പറ്റിയതായി ശാസ്ത്രീയമായി തെളിഞ്ഞതോടെ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. വിജിലൻസ് ഓഫീസിൽ വച്ച് പ്രതി ആവശ്യപ്പെടുമ്പോൾ നൽകണമെന്ന് നിർദേശിച്ച് വാദിക്ക് നൽകിയ അതേ നോട്ടുകൾ പ്രതിയിൽ നിന്ന് കണ്ടെടുക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha

























