കേന്ദ്രം പറന്നിറങ്ങും... മുല്ലപ്പെരിയാര്‍ മരം മുറിക്കല്‍ വിവാദത്തില്‍ നിന്നും റദ്ദാക്കി തലയൂരി ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് സസ്‌പെന്‍ഷന്‍ നല്‍കി സംസ്ഥാന സര്‍ക്കാര്‍; തന്റെ നന്ദി കത്ത് കാരണം എല്ലാം തീപിടിച്ചതില്‍ സ്റ്റാലിന് കടുത്ത നിരാശ; കേന്ദ്രത്തിന്റെ സഹായം തേടാനുറച്ച് സ്റ്റാലിന്

ജഗതി ശ്രീകുമാറിന്റെ ഒരു കത്ത് കമ്പില്‍ കൊളുത്തി അവന്‍... എന്ന ഡയലോഗിന് ശേഷം മലയാളികള്‍ ഒരു കത്ത് ഇത്രയേറെ ചര്‍ച്ച ചെയ്യുന്നത് ഇതാദ്യമാണ്. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനയച്ച നന്ദി കത്താണ് എല്ലാം കേരളമറിഞ്ഞത്. അല്ലെങ്കില്‍ വനത്തിനുള്ളില്‍ ഈച്ചപോലുമറിയാതെ പട്ടാപകല്‍ മരം മുറി നടന്നേനെ. ഒരു നന്ദി കത്ത് ഇത്ര തീപിടിക്കുമെന്ന് സ്റ്റാലിന്‍ ഓര്‍ത്തില്ല.
തമിഴ്‌നാടിന്റെ ആവശ്യത്തിന് വഴങ്ങി മുല്ലപ്പെരിയാര്‍ ബേബി ഡാം ബലപ്പെടുത്താനായി 15 മരങ്ങള്‍ മുറിച്ചുമാറ്റാന്‍ നല്‍കിയ അനുമതി റദ്ദാക്കാന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചതോടെ കടുത്ത നിരാശയിലാണ് സ്റ്റാലിന്‍. കേന്ദ്ര നിയമങ്ങള്‍ തെറ്റിച്ചെന്നാണ് കേരളം പറയുന്നത്. എന്നാല്‍ ആ പറയുന്ന തെറ്റിച്ച നിയമം ശരിയാക്കാന്‍ സ്റ്റാലിന്‍ മുന്നിട്ടിറങ്ങും. കേന്ദ്രത്തിന്റെ സഹായം ആവശ്യപ്പെടാനിരിക്കുകയാണ് സ്റ്റാലിന്‍. അതോടെ കേന്ദ്ര സംഘം മുല്ലപ്പെരിയാറില്‍ പറന്നിറങ്ങും. പിന്നെ എല്ലാം ശരിയാകും.
അതേ സമയം ഉത്തരവ് റദ്ദാക്കിയതോടെ വിവാദം കെട്ടടങ്ങുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍. ഉത്തരവ് ഇറക്കിയ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതും വിഷയം തണുപ്പിക്കാനാണ്. എന്നാല്‍, വിഷയം തണുക്കുമോ, തിളയ്ക്കുമോ എന്നത് കേസില്‍ സുപ്രീം കോടതി എന്തുപറയും എന്നതിനെ ആശ്രയിച്ചിരിക്കും. കേസ് ഇന്നു പരിഗണിക്കാനിടയില്ലെന്നും ശനിയാഴ്ച പരിഗണിക്കുമെന്നുമാണ് സൂചന.
പെരിയാര്‍ വന്യജീവി സങ്കേതത്തിലെ മരങ്ങള്‍ മുറിക്കുന്നതിന് കേന്ദ്ര വനംവന്യജീവി മന്ത്രാലയത്തിന്റെ അനുമതി നേടുന്നതടക്കമുള്ള സാങ്കേതിക നടപടികള്‍ പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ ഉത്തരവ് റദ്ദാക്കുന്നതില്‍ അപാകതയില്ലെന്ന് കഴിഞ്ഞ ദിവസം അഡ്വക്കറ്റ് ജനറല്‍ നിയമോപദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ അജന്‍ഡയ്ക്കു പുറത്തുള്ള ഇനമായി ഇത് ഉള്‍പ്പെടുത്തിയത്. ബെന്നിച്ചന്‍ തോമസ് ഈ മാസം അഞ്ചിനിറക്കിയ അനുമതി ഉത്തരവ് വന്‍ കോളിളക്കം സൃഷ്ടിച്ചതിനെ തുടര്‍ന്ന് ഏഴാം തീയതി താല്‍ക്കാലികമായി മാറ്റിവച്ചുകൊണ്ട് വനംവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേഷ് കുമാര്‍ സിന്‍ഹ മറ്റൊരുത്തരവിറക്കിയിരുന്നു.
അതേസമയം കള്ളക്കളി ആരോപിച്ച് പ്രതിപക്ഷം രംഗത്ത് എത്തി. സര്‍ക്കാര്‍ നടപടികളുടെ രേഖകള്‍ പുറത്തുവരുകയും വനം മന്ത്രി എ.കെ. ശശീന്ദ്രന്‍ ഓരോ ദിവസവും തിരുത്തിപ്പറയുകയും ചെയ്തതോടെ സര്‍ക്കാരിനെ വെട്ടിലാക്കുന്ന രാഷ്ട്രീയപ്രശ്‌നമായി ഇതു മാറിയിരുന്നു.
തമിഴ്‌നാട് മുഖ്യമന്ത്രി നന്ദി അറയിച്ചുകൊണ്ട് കത്തു നല്‍കിയപ്പോഴാണ് മുഖ്യമന്ത്രിയും താനും അറിഞ്ഞതെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രന്‍. അനുമതി ജല വിഭവ വകുപ്പ് അഡി.ചീഫ് സെക്രട്ടറി ടി.കെ. ജോസിന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തിലെ തീരുമാനപ്രകാരമാണെന്ന് ബെന്നിച്ചന്‍ തോമസ് ഇറക്കിയ ഉത്തരവില്‍ പരാമര്‍ശമുണ്ടായി. മുറിക്കേണ്ട മരങ്ങള്‍ തിട്ടപ്പെടുത്താന്‍ തമിഴ്‌നാടുമായി സംയുക്ത പരിശോധന നടത്തിയിട്ടില്ലെന്ന് വനം മന്ത്രി പറഞ്ഞതും വെട്ടിലായി. രേഖകള്‍ പുറത്തുവന്നതോടെ ജലവിഭവ വകുപ്പാണ് പരിശോധനയില്‍ പങ്കെടുത്തതെന്നായി വനം മന്ത്രിയ്ക്ക് തിരുത്തേണ്ടി വന്നു.
മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിയിലെ കേരള പ്രതിനിധി കൂടിയായ ജലവിഭവ അഡിഷണല്‍ ചീഫ് സെക്രട്ടറി ടി.കെ.ജോസിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിന്റെ മിനിട്ട്‌സില്‍ അനുമതിയുടെ നടപടിക്രമം തുടരുന്നുവെന്ന് രേഖപ്പെടുത്തിയതായും വനം മന്ത്രി പറഞ്ഞു.
സംയുക്ത പരിശോധനയില്‍ പങ്കെടുത്തത് വനംവകുപ്പുകാരാണെന്നും തന്റെ വകുപ്പ് അറിഞ്ഞിട്ടില്ലെന്നും ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. വനംവകുപ്പുകാരാണ് പരിശോധനയില്‍ പങ്കെടുത്തതെന്ന് ഇന്നലെ റോഷി അഗസ്റ്റിനു വേണ്ടി നിയമസഭയില്‍ മറുപടി പറഞ്ഞ വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടിയും പറഞ്ഞു. അനുമതി നല്‍കാന്‍ ജലവിഭവ വകുപ്പ് അഡി.ചീഫ് സെക്രട്ടറി ടി.കെ. ജോസിന്റെ ഓഫീസില്‍ നവംബര്‍ ഒന്നിന് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നിട്ടില്ലെന്ന് റോഷി അഗസ്റ്റിനും ഉറപ്പിച്ച് പറയുന്നു. ഇങ്ങനെ മാറിമറിഞ്ഞുള്ള പരാമര്‍ശമാണ് കൂടുതല്‍ വെട്ടിലാക്കുന്നത്. ഇതാണ് തമിഴ്‌നാടിന് അനുഗ്രഹമാകുന്നതും.
"
https://www.facebook.com/Malayalivartha
























