പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..

അരനൂറ്റാണ്ടിനുശേഷം ബംഗാൾ ഉൾക്കടലിൽ നാവിക സാന്നിധ്യമുറപ്പിക്കാനുള്ള പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ . ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തിയെന്ന് പാക് നാവികസേന തന്നെ സ്ഥിരീകരിച്ചതിനു പിന്നാലെയാണ് ഇന്ത്യയുടെ ജാഗ്രത. ഇന്ത്യയുടെ തന്ത്രപ്രധാനമായ സമുദ്രമേഖല ലക്ഷ്യമിട്ടുള്ള പാകിസ്ഥാന്റെ ഈ നീക്കം പ്രതിരോധ വൃത്തങ്ങളിൽ ആശങ്ക സൃഷ്‌ടിച്ചു. വിശാഖപട്ടണം കേന്ദ്രീകരിച്ചുള്ള ഇന്ത്യയുടെ ഈസ്റ്റേൺ നേവൽ കമാൻഡിനും തന്ത്രപ്രധാനമായ ആൻഡമാൻ നിക്കോബാർ ദ്വീപുകൾക്കും
സമീപം പാക്കിസ്ഥാൻ സാന്നിധ്യമുറപ്പിക്കാൻ ശ്രമിക്കുന്നതിലാണ് ഇന്ത്യയുടെ ആശങ്ക.1971-ലെ ബംഗ്ലദേശ് യുദ്ധത്തിനുശേഷം ആദ്യമായാണ് ബംഗാൾ ഉൾക്കടൽ കേന്ദ്രീകരിച്ച് പാക്കിസ്ഥാൻ ഇത്തരമൊരു നീക്കം നടത്തുന്നത്. ഹംഗോർ ക്ലാസ് മുങ്ങിക്കപ്പലുകൾക്ക് 20 ദിവസം വരെ വെള്ളത്തിനടിയിൽ കഴിയാൻ ശേഷിയുണ്ട്. അന്തർവാഹിനിക്ക് ഹംഗോർ എന്ന പേരും യാദൃച്ഛികമല്ല. 1971 ഇന്ത്യ–പാക് യുദ്ധകാലത്ത് ഐഎൻഎസ് ഖുക്രി എന്ന ഇന്ത്യൻ പടക്കപ്പൽ തകർത്തത് പിഎൻഎസ് ഹംഗോർ എന്ന പാക് മുങ്ങിക്കപ്പലാണ്. യുദ്ധത്തിൽ ഇന്ത്യ പാക്കിസ്ഥാനെ പരാജയപ്പെടുത്തിയെങ്കിലും ഖുക്രി നഷ്ടപ്പെട്ടത് വലിയ ആഘാതമായിരുന്നു.
കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ചൈനയിൽ വച്ച് കമ്മീഷൻ ചെയ്ത ആദ്യ ഹംഗോർ ക്ലാസ് അന്തർവാഹിനികഴിഞ്ഞ ആഴ്ചയാണ് കറാച്ചി തുറമുഖത്ത് എത്തിയത്. ഈ അന്തർവാഹിനിയുടെ വരവോടെ അറബിക്കടലിന് പുറത്തേക്ക്, യാതൊരു സ്വാധീനവുമില്ലാതിരുന്ന ബംഗാൾ ഉൾക്കടലിലേക്ക് കൂടി തങ്ങളുടെ സാന്നിധ്യം വ്യാപിപ്പിക്കാൻ സാധിക്കുമെന്ന് പാക് നാവികസേന പ്രതീക്ഷ.ഇന്ത്യയുടെ ഈസ്റ്റേൺ നേവൽ കമാൻഡ് സ്ഥിതി ചെയ്യുന്ന വിശാഖപട്ടണവും തന്ത്രപ്രധാനമായ ആൻഡമാൻ നിക്കോബാർ ദ്വീപുകളും ബംഗാൾ ഉൾക്കടലിലാണ്. ഇന്ത്യയുടെ പ്രധാന വ്യാപാര-ഊർജ്ജ പാതകളും ഇതിലൂടെയാണ് കടന്നുപോകുന്നത്. ഈ മേഖലയിൽ നിലവിൽ ഇന്ത്യൻ നാവികസേനയ്ക്കാണ് പൂർണ്ണ മേധാവിത്വമുള്ളത്.
https://www.facebook.com/Malayalivartha






















