സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോഗർക്കെതിരെ പരാതി

സോഷ്യൽ മീഡിയയിൽ വൈറലാകാൻ സാധാരണക്കാരന്റെ തലയിൽ കുതിരകയറുന്ന വ്ലോഗർമാരെ കൊണ്ട് ജീവിക്കാൻ പറ്റാത്ത അവസ്ഥയിലാണ്. അത്തരമൊരു വീഡിയോ പ്രചരിച്ച് നാണക്കേട് സഹിക്കാനാവാതെ ആത്മഹത്യ ചെയ്ത കോഴിക്കോട് സ്വദേശി ദീപക്കിനെ ആരും മറന്നു കാണില്ല. ആ സംഭവത്തിന്റെ ഞെട്ടൽ മാറും മുമ്പാണ് സമാന രീതിയിൽ മറ്റൊരു സംഭവം. ഇത്തവണ വ്ലോഗറുടെ ഇര ഒരു ഓട്ടോ ഡ്രൈവറാണ്. യൂട്യൂബറായ ഫസ്മിനയാണ് ഓട്ടോ ഡ്രൈവർ മദ്യപിച്ചാണ് വാഹനമോടിച്ചത് എന്ന് തോന്നിക്കുന്ന തരത്തിൽ വീഡിയോ പങ്ക് വച്ചിരിക്കുന്നത്. വീഡിയോ വൈറലായതോട് കൂടെ ഓട്ടോ ഡ്രൈവറുടെ ശ്രദ്ധയിൽ ഈ വിഷയമെത്തുകയും തന്നെ മനഃപ്പൂർവ്വം അപമാനിക്കാൻ ശ്രമിച്ചു എന്ന് ചൂണ്ടിക്കാട്ടി പോലീസിൽ പരാതി നൽകുകയുമായിരുന്നു.
മദ്യപിച്ച് ഓട്ടോ ഓടിച്ചെന്ന സമൂഹമാധ്യമങ്ങളിലെ പ്രചാരണംമൂലം തന്റെ വാഹനത്തിന് ഓട്ടം ലഭിക്കുന്നില്ലെന്ന പരാതിയുമായി തൊടുപുഴ നഗരത്തിലെ ഓട്ടോ ഡ്രൈവറായ കരിങ്കുന്നം താന്നിക്കൽ ടി.കെ. രാജുവാണ് പരാതി നൽകിയത്. കഴിഞ്ഞദിവസം ഒരു യുവാവും യുവതിയും ഓട്ടോയിൽ കയറി ‘സൂഡിയോ’യിൽ പോകണം എന്നുപറഞ്ഞു. സൂഡിയോ എന്ന വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ പേരാണ് ഇവർ പറഞ്ഞത്. എന്നാൽ ‘സ്റ്റുഡിയോ’യിൽ പോകണം എന്നാണ് താൻ കേട്ടത്. ഫോട്ടോ എടുക്കുന്ന സ്റ്റുഡിയോ ആണ് എന്ന വിചാരത്തിൽ ഏതു സ്റ്റുഡിയോ എന്ന് ഞാൻ ചോദിച്ചു. തുടർന്ന് ഇവർ അവിടെ ഇറങ്ങി തന്റെ വീഡിയോ എടുത്തു.
വീഡിയോ പകർത്തിയ കാര്യം ഞാൻ അറിഞ്ഞിരുന്നില്ല. രണ്ടുദിവസം കഴിഞ്ഞാണ് സമൂഹമാധ്യമങ്ങളിൽ താൻ മദ്യപിച്ചു വാഹനം ഓടിക്കുന്നു എന്നതരത്തിൽ വീഡിയോ പ്രചരിക്കുന്നത് ചിലർ ശ്രദ്ധയിൽപ്പെടുത്തിയത്. വീഡിയോ പ്രചരിച്ചതോടെ തനിക്ക് ഓട്ടം ലഭിക്കാതായി. തന്റെ ജീവിതമാർഗം അടഞ്ഞതോടെ പോലീസിൽ കേസ് നൽകി. പിന്നീട് സൈബർ സെല്ലിലേക്ക് പരാതി മാറ്റി. തൊടുപുഴ സ്റ്റേഷനിൽ വീഡിയോ പകർത്തിയ യുവതി എത്തുകയും താൻ കള്ളുകുടിച്ചെന്ന് ആവർത്തിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha

























