മുല്ലപ്പെരിയാർ ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കില്ല;ഹർജികൾ ശനിയാഴ്ച പരിഗണിക്കും;ബേബി ഡാമിനരികിലെ മരം മുറിക്കാൻ കേരളം ഉത്തരവ് പുറപ്പെടുവിച്ചതും തുടർന്ന് പിൻവലിച്ചതും ചർച്ചയ്ക്ക് എടുക്കാനൊരുങ്ങി സുപ്രീംകോടതി

മുല്ലപ്പെരിയാർ വിഷയത്തിൽ നിരവധി ഹർജികളാണ് സുപ്രീം കോടതിയിൽ ഉള്ളത്. ഈ പരാതികൾക്ക് എല്ലാം ഇന്ന് ഒരു പരിഹാരമാകുമെന്ന് പ്രതീക്ഷയിലായിരുന്നു കേരളം. എന്നാൽ കേരളത്തിന് പ്രതീക്ഷയ്ക്ക് ഭംഗം സംഭവിച്ചിരിക്കുന്നു.
മുല്ലപ്പെരിയാർ ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കില്ല എന്ന തീരുമാനത്തിൽ എത്തിയിരിക്കുകയാണ്. ഹർജികൾ ശനിയാഴ്ച പരിഗണിക്കുമെന്നാണ് ഇപ്പോൾ ലഭ്യമാകുന്ന സൂചനകൾ. ഇന്ന് ഉച്ചക്ക് ശേഷം പരിഗണിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 139.05 അടി വരെയാകാമെന്ന് സുപ്രീംകോടതി ഇടക്കാല ഉത്തരവിൽ പുറപ്പെടുവിച്ചിരുന്നു. എന്നാൽ മറ്റൊരു സൂചന കൂടെ ലഭിക്കുന്നുണ്ട്.
ബേബി ഡാമിനരികിലെ മരം മുറിക്കാൻ കേരളം ഉത്തരവ് പുറപ്പെടുവിച്ചതും തുടർന്ന് പിൻവലിച്ചതും സുപ്രീംകോടതി ചർച്ചയ്ക്ക് എടുക്കുമെന്നാണ് കരുതുന്നത്. മുല്ലപ്പെരിയാറിലെ ബേബി ഡാമിന് സമീപത്തെ 15 മരങ്ങൾ മുറിച്ച് മാറ്റുന്നതിന് തമിഴ്‌നാടിന് അനുമതി നൽകിയ ഉത്തരവ് കേരളം റദ്ദാക്കിയിരുന്നു. ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിലായിരുന്നു തീരുമാനമെടുത്തത് . നേരത്തെ ഉത്തരവ് സർക്കാർ മരവിപ്പിക്കുകമാത്രമാണ് ചെയ്തത്.
ബേബി ഡാം ബലപ്പെടുത്തുന്നതിന്റെ ഭാഗമായി വൃക്ഷങ്ങൾ മുറിച്ചുമാറ്റേണ്ടതുണ്ടെന്ന് തമിഴ്നാട് കഴിഞ്ഞ ദിവസവും വ്യക്തമാക്കിയിരുന്നു. പക്ഷേ വനംവകുപ്പ് സ്വീകരിച്ച നിലപാട് മറ്റൊന്നായിരുന്നു. സംരക്ഷിത വനമായതിനാൽ മരങ്ങൾ മുറിക്കാൻ അനുമതി നൽകാൻ സാധിക്കില്ലെന്നായിരുന്നു വനം വകുപ്പിന്റെ നിലപാട്. ഈ നിലപാട് മാറ്റി മരം മുറിക്കാൻ അനുമതി നൽകിയെന്ന ഉത്തരവാണ് പിന്നീട് പുറത്തുവന്നത്.
തമിഴ്‌നാടിന്റെ ഈ ആവശ്യം അംഗീകരിച്ചതിന് മുഖ്യമന്ത്രി പിണറായി വിജയന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ നന്ദിയറിക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീടാണ് സംഭവം വിവാദമായതും. പ്രതിപക്ഷം ഇതൊരു ആയുധമാക്കാൻ തുടങ്ങിയത്. പിന്നാലെ ഉത്തരവ് മരവിപ്പിക്കുകയും ഇപ്പോൾ ഉത്തരവ് റദ്ദാക്കുകയും ചെയ്തിരിക്കുന്നു. മന്ത്രിമാർ അറിഞ്ഞിട്ടല്ല ഉദ്യോഗസ്ഥർ ഈ തീരുമാനമെടുത്തത് എന്നായിരുന്നു മന്ത്രിമാർ ഉയർത്തിയ വാദം.
എന്നാൽ ഇത് പൊള്ളയാണെന്ന് കണ്ടെത്തുകയുണ്ടായി. എങ്കിലും ഉദ്യോഗസ്ഥരുടെ മേൽ പഴിചാരി ഈ വിഷയത്തിൽ നിന്നും തലയൂരാൻ ആണ് മന്ത്രിമാർ ശ്രമിച്ചത്. ഏറ്റവുമൊടുവിൽ ഉദ്യോഗസ്ഥന് സസ്പെൻഷൻ വരെ കൊടുത്തിരിക്കുകയാണ്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന് പരിസരത്തെ മരങ്ങള്‍ മുറിക്കാന്‍ തമിഴ്‌നാടിന് അനുമതി നല്‍കിക്കൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍ റദ്ദാക്കിയത് ബുധനാഴ്ച വൈകീട്ട് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലായിരുന്നു .
വിവാദമായതോടെ ഉത്തരവ് റദ്ദാക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ നിയമോപദേശം തേടിയിരുന്നു. ഉത്തരവ് റദ്ദാക്കുന്നതില്‍ നിയമപരമായി തടസമില്ലെന്നാണ് അഡ്വക്കേറ്റ് ജനറല്‍ സര്‍ക്കാരിന് നല്‍കിയ നിയമോപദേശം. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ തീരുമാനമെടുത്തത് . ഉത്തരവ് മരവിപ്പിച്ചാല്‍ പോര, റദ്ദാക്കണമെന്ന് പ്രതിപക്ഷവും ആവശ്യപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha
























