ഐ.ജി.ലക്ഷ്മണക്കെതിരെ കൂടുതൽ ആരോപണം, ശബരിമല ദർശത്തിനും വ്യാപകമായി പണം വാങ്ങി, ഇതിനായി ഹൈദരാബാദിൽ പ്രത്യേക ഓഫീസ്, ആളുകളിൽ ഈടാക്കിയത് 10,000 മുതൽ 1,00000 രൂപവരെ

ഐ.ജി.ലക്ഷ്മണക്കെതിരെ കൂടുതൽ ആരോപണം പുറത്തുവരികയാണ്. ശബരിമല ദർശത്തിനും വ്യാപകമായി പണം വാങ്ങിയതായാണ് കണ്ടെത്തിയത്. ഇതിനായി ഹൈദരാബാദിൽ ഓഫീസ് തുറന്നെന്ന് സ്പെഷ്യൽ ബ്രാഞ്ച് കണ്ടെത്തിയിട്ടും ഐ.ജിക്കെതിരെ നടപടി എടുക്കാതെ പരാതി ഒതുക്കുകയാണ് ഉണ്ടായത്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ് ശബരിമല ദർശനത്തിനായി പണം വാങ്ങുന്ന കാര്യം ഉന്നത ഉദ്യോഗസ്ഥർ അറിയുന്നത്.
ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ അതിഥികളും ബന്ധുക്കളുംമൊക്കെ എത്തുമ്പോൾ ശബരിമലയിൽ ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥരോട് ഇവർക്ക് വേണ്ടി ദർശന സൗകര്യമൊരുക്കാൻ പറയുക പതിവ് സംഭവമാണ്. പക്ഷേ ഐ.ജി.ലക്ഷ്മണിന്റെ അതിഥികളായി നിരവധി പേർ ഒരോ ദിവസവും ശബരിമല ദർശനത്തിമായി എത്തിയതോടെയാണ് സംശയം ബലപ്പെട്ടത്.
ശബരിമലയിലുണ്ടായിരുന്ന എസ്.പിമാർ ഇക്കാര്യം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചു. ഇക്കാര്യം സ്പെഷ്യൽ ബ്രാഞ്ചും അന്വേഷിച്ചു. ഹൈദരാബാദിൽ ദർശനത്തിന് സൗകര്യമൊരുക്കാൻ ഒരു ഓഫീസ് തന്നെ ഒരുക്കിയിട്ടുണ്ടെന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ടു. ഇതിന് പിന്നിൽ ഐ.ജി.ലക്ഷ്മണയാണെന്ന വിവരവും ആഭ്യന്തര വകുപ്പിനും ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കും ലഭിച്ചിരുന്നു.
10,000 രൂപ മുതൽ 1,00000 രൂപവരെ ആളുകളിൽ നിന്നായി വാങ്ങിയിരുന്ന വിവരം ലഭിച്ചിരുന്നു. അന്നത്തെ ആഭ്യന്തര സെക്രട്ടറി ഇക്കാര്യം വിശദമായി അന്വേഷിക്കാൻ മുൻ പോലീസ് മേധാവി ലോക്നാഥ് ബഹ്റയോട് അവശ്യപ്പെട്ടിരുന്നു. എന്നാൽ കാര്യമായ അന്വേഷണമൊന്നും തന്നെ ഇക്കാര്യത്തിൽ നടത്താതെ ഇത് ഒതുക്കുകയായിരുന്നു.
അതേസമയം, മോൻസൺ മാവുങ്കലിന്റെ വ്യാജ പുരാവസ്‌തുക്കൾ വിൽക്കാൻ ഐജി ലക്ഷ്‌മണ തിരുവനന്തപുരം പൊലീസ് ക്ലബ് ഉപയോഗിച്ചതായി ക്രൈംബ്രാഞ്ച് കണ്ടെത്തി. കഴിഞ്ഞ ആഗസ്‌ത് അഞ്ചിനാണ് പൊലീസ് ക്ലബ്ബിൽ കച്ചവടം നടന്നത്. ആന്ധ്ര സ്വദേശി സുജിതയും ഇവിടെയുണ്ടായിരുന്നു. 2017 ജൂലൈ എട്ടിന് ആലപ്പുഴയിൽ ഹൗസ്‌ബോട്ടിൽ ഐജിയും മോൻസണും ആന്ധ്രയിൽ നിന്നുള്ളവരും ഒത്തുകൂടിയ ചിത്രവും ക്രൈംബ്രാഞ്ചിന് ലഭിച്ചു.
2020 ജൂലായ് 21-ന് ചേർത്തലയിലെ റിസോർട്ടിൽ ഐജി, സുജിത, മോൻസൺ എന്നിവർ ഒത്തുകൂടിയ വിവരവും ലഭിച്ചിട്ടുണ്ട്. സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് ആഭ്യന്തര വകുപ്പിന് കൈമാറിയ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങളുള്ളത്.
സുജിത ആന്ധ്രയിലെ വ്യാപാര ഇടനിലക്കാരിയാണ്. ഇവരെ കൊച്ചിയിൽ എത്തിച്ചത് ഐജിയാണ്. തുടർന്ന് തിരുവനന്തപുരം പൊലീസ് ക്ലബ്ബിൽ ഐജിയുടെ അതിഥിയായി എത്തി. ഈ സമയം ഇവിടെ പുരാവസ്തുക്കൾ സുജിതയ്ക്ക് പരിശോധിക്കാനായി എത്തിച്ചു. പൊലീസ് ഉദ്യോഗസ്ഥനെക്കൊണ്ട് പുരാവസ്‌തു എത്തിച്ചതിന്റെ വാട്‌സാപ് ചാറ്റ് വിവരവും അന്വേഷക സംഘത്തിന് ലഭിച്ചു.
ആലപ്പുഴയിൽ വിവാഹച്ചടങ്ങിന് പോയപ്പോഴാണ് റിസോർട്ടിൽ താമസിച്ചതും ഹൗസ് ബോട്ട് യാത്ര നടത്തിയതും. മോൻസൺ അറസ്‌റ്റിലായ ദിവസവും ഐജി മോൻസണിന്റെ ചേർത്തലയിലെ വീട്ടിലുണ്ടായിരുന്നതായാണ് വിവരം. മോൻസണിനെതിരെ സ്‌പെഷ്യൽ ബ്രാഞ്ച് നടത്തിയ അന്വേഷണം ചോർത്തി നൽകിയതായും കണ്ടെത്തിരുന്നു.
https://www.facebook.com/Malayalivartha
























