ദീപാവലിക്ക് ബാക്കി വന്ന പൂത്തിരി ഗള്‍ഫിലുള്ള കുട്ടികള്‍ക്കായി ബാഗിൽ കരുതി, നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ തൃശൂര്‍ ചാവക്കാട് സ്വദേശി പിടിയിൽ

ദീപാവലിക്ക് ബാക്കി വന്ന കമ്പിത്തിരിയും പൂത്തിരിയും ഗള്‍ഫിലേക്കുള്ള യാത്രയിൽ കൈയ്യിൽ കരുതിയ തൃശൂര്‍ ചാവക്കാട് സ്വദേശി പിടിയിൽ. ഗള്‍ഫിലുള്ള കുട്ടികള്‍ക്ക് കൊടുക്കാന്‍ കമ്പിത്തിരിയും പൂത്തിരിയും ബാഗേജില്‍ കരുതുകയായിരുന്നു. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍വെച്ചാണ് അര്‍ഷാദ് പിടിയിലായത്.
ലീവിന് ശേഷം മടങ്ങുമ്പോള്‍ ഗള്‍ഫിലേക്ക് കൊണ്ടുപോകാനായി ദീപാവലിയാഘോഷം കഴിഞ്ഞ് ബാക്കി വന്ന ഏതാനും കമ്പിത്തിരിയും കുട്ടികൾക്കായി ബാഗിലെടുത്ത് വയ്ക്കുകയായിരുന്നു. ബാഗേജ് സ്ക്രീനിങ്ങ് മെഷ്യനില്‍ കയറ്റിയപ്പോഴാണ് സ്‌ഫോടകവസ്തു കണ്ടെത്തിയത്.
തുടര്‍ന്ന് ഇയാളെ നെടുമ്പാശ്ശേരി പൊലീസിന് കൈമാറി. വിമാനയാത്രയില്‍ അനധികൃതമായി സ്ഫോടക വസ്തു കൈവശം വച്ചതിന് പോലീസ് ഇയാള്‍ക്കെതിരെ കേസെടുക്കും.
അതേസമയം ഭക്ഷണ സാധനങ്ങള്‍ക്കൊപ്പം ആറ് കിലോഗ്രാം മയക്കുമരുന്ന് ദുബൈ വിമാനത്താവളത്തിലൂടെ കൊണ്ടുവന്ന ആഫ്രിക്കന്‍ സ്വദേശിയായ യുവതി കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. പഴങ്ങള്‍ ഉള്‍പ്പെടെയുള്ള ഭക്ഷണ സാധനങ്ങള്‍ക്കൊപ്പം ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്നും കൊണ്ടുവന്നത്. കേസ് പരിഗണിച്ച ദുബൈ ക്രിമിനല്‍ കോടതി ഇവര്‍ക്ക് പത്ത് വര്‍ഷം തടവും 50,000 ദിര്‍ഹം പിഴയും ശിക്ഷ വിധിച്ചു. ശിക്ഷാ കാലാവധി പൂര്‍ത്തിയായ ശേഷം ഇവരെ യുഎഇയില്‍ നിന്ന് നാടുകടത്തണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.
ആഫ്രിക്കന്‍ സ്വദേശിയായ യുവതി ആറ് കിലോഗ്രാം മയക്കുമരുന്നാണ് ദുബൈ വിമാനത്താവളത്തിലൂടെ കൊണ്ടുവന്നത്. മയക്കുമരുന്നായി ഉപയോഗിക്കുന്ന ഖാത്ത് ചെടിയുടെ ഇലകളാണ് ലഗേജിലുണ്ടായിരുന്നത്.
വലിയ പെട്ടി കണ്ട് സംശയം തോന്നിയാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. ലഗേജ് എക്സ്റേ മെഷീനിലൂടെ കടത്തി വിട്ടപ്പോള്‍ അസാധാരണ ഘനം കാരണം സംശയം തോന്നിയിരുന്നതായി കസ്റ്റംസ് ഇന്‍പെക്ടര്‍ കോടതിയില്‍ നല്‍കിയ മൊഴിയില്‍ പറഞ്ഞു.
യുവതി ലഗേജ് എടുത്ത ഉടന്‍ അവരെ ഉദ്യോഗസ്ഥര്‍ തടയുകയും വിശദമായ പരിശോധന നടത്തേണ്ടതുണ്ടെന്ന് അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പഴങ്ങള്‍ക്കും ഭക്ഷണ വസ്‍തുക്കള്‍ക്കും ഒപ്പം ആറ് കിലോഗ്രാം മയക്കുമരുന്ന് ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്.
https://www.facebook.com/Malayalivartha
























