സ്കൂബാ ഡൈവറല്ല ഒടേ തമ്പുരാൻ വിചാരിച്ചാലും ഹാർഡ് ഡിസ്ക് കിട്ടില്ല: ഒരിക്കലും കണ്ടെത്താന്‍ കഴിയാത്ത ആഴങ്ങളിലേക്ക് എങ്ങനെയാണ് ഹാര്‍ഡ് ഡിസ്‌ക് ആഴ്ന്നു പോയത് ? സത്യത്തില്‍ ഇനി ഹാര്‍ഡ് ഡിസ്‌ക്ക് കണ്ടെത്തണമെങ്കില്‍ സ്വാമി അയ്യപ്പന്‍ കനിയണം

സ്കൂബാ ഡൈവേഴ്‌സിനെ കൊണ്ടല്ല തമ്പുരാന്‍ കര്‍ത്താവിനെ കൊണ്ട് തെരഞ്ഞാലും മോഡലുകളുടെ അപകട മരണത്തിന് കാരണമായ ഹാര്‍ഡ് ഡിസ്‌ക് കണ്ടെത്താനുള്ള സാധ്യതയില്ലെന്ന് പോലീസില്‍ തന്നെ പരദൂഷണമുയരുന്നു.
പോലീസ് ക്ലബുകളിലും ഉന്നത പോലീസുദ്യോഗസ്ഥര്‍ക്കിടയിലും ഇപ്പോള്‍ ഇതു തന്നെയാണ് വര്‍ത്തമാനം. ഒരിക്കലും കണ്ടെത്താന്‍ കഴിയാത്ത ആഴങ്ങളിലേക്ക് എങ്ങനെയാണ് ഹാര്‍ഡ് ഡിസ്‌ക് ആഴ്ന്നു പോയത് ? സത്യത്തില്‍ ഇനി ഹാര്‍ഡ് ഡിസ്‌ക്ക് കണ്ടെത്തണമെങ്കില്‍ സ്വാമി അയ്യപ്പന്‍ വിചാരിക്കണം.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഒരു പ്രമുഖ മലയാള ദിനപത്രം ഒന്നാം പുറത്ത് അച്ചടിച്ച ഒരു വാര്‍ത്തയുണ്ട്.ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍, അതായത് ഒരു ഉന്നത ഐ.പി.എസ്.ഉദ്യോഗസ്ഥന്‍ മോഡലുകള്‍ അവസാനം പങ്കെടുത്ത ഡി ജെ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു എന്നതായിരുന്നു വാര്‍ത്ത.അദ്ദേഹത്തിന്റെ ദൃശ്യങ്ങള്‍ ലഭ്യമാണെന്ന് പത്രം പറഞ്ഞില്ലെങ്കിലും അക്കാര്യം എല്ലാവര്‍ക്കും അറിയാം. അദ്ദേഹത്തിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ ഹാര്‍ഡ് ഡിസ്‌കാണ് ഒഴുകി പോയത്.
ഒഴുക്കിയതാണോ അല്ലയോ എന്ന് കേരള പോലീസിന്റെ അറിയില്ല. കാരണം പ്രതികളാണ് ഇത് പറഞ്ഞിരിക്കുന്നത്. പ്രതികള്‍ പറയുന്നത് വിശ്വസിച്ചാല്‍ കേരളത്തില്‍ ഒരു കേസും തെളിയിക്കാനാവില്ല. ഏതായാലും ഐ.പി.എസുകാരന്‍ പങ്കെടുത്തു എന്നത് വാസ്തവമാണ്. പക്ഷേ വാര്‍ത്ത പത്രത്തില്‍ വന്നപാടെ മുങ്ങി.
ശബരിമല യുവതീ പ്രവേശത്തില്‍ സര്‍ക്കാരിന് വേണ്ടി നിലയുറപ്പിച്ചയാളാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍. ജോണ്‍സന്‍ മാവുങ്കല്‍ വിവാദത്തിലും അദ്ദേഹത്തിന്റെ പേരു കേട്ടിരുന്നു. മാവുങ്കലിന്റെ സുഹൃത്തായ ഐ.ജി.ലക്ഷ്മണനെ കുരുക്കിയത് ഇദ്ദേഹമാണെന്നും കേള്‍ക്കുന്നു. ഏതായാലും ലക്ഷ്മണന്‍ അദ്ദേഹത്തെ വെറുതെ വിടില്ലെന്നാണ് പറഞ്ഞു കേള്‍ക്കുന്നത്.
എന്നാല്‍ ഹാര്‍ഡ് ഡിസ്‌ക്കിനായി കൂടുതല്‍ തെരച്ചിലിനാണ് സാധ്യതയെന്ന് പോലീസ് പറയുന്നു.. ഇന്നലെ പകല്‍ മുഴുവന്‍ സ്‌കൂബ ഡൈവേഴ്‌സിനെ ഉപയോഗിച്ച് കായലില്‍ തെരഞ്ഞിട്ടും ഫലമുണ്ടായില്ല. അപകടത്തിനിടയാക്കിയ കാറോടിച്ച അബ്ദുള്‍ റഹ്മാനെ ഇന്നലെ വിളിച്ചു വരുത്തി വീണ്ടും മൊഴിയെടുത്തു. ഇദ്ദേഹത്തിന്റെ മൊഴികളില്‍ പൊരുത്തക്കേടുള്ളതായി പ്രാഥമികമായി മനസ്സിലായിട്ടുണ്ട്. ഡി ജെ പാര്‍ട്ടിയില്‍ പങ്കെടുത്ത മറ്റുള്ളവരുടെ മൊഴിയുമായി താരതമ്യം ചെയ്ത് ഇക്കാര്യം കൂടുതല്‍ പരിശോധിക്കും. ഇതിന് ശേഷം റഹ്മാനെ വീണ്ടും വിളിച്ചു വരുത്തും. കൂടുതല്‍ തെളിവുകള്‍ ലഭ്യമായ ശേഷം ഹോട്ടലുടമ റോയി വയലാട്ടിനെയും വിളിച്ചു വരുത്താനാണ് തീരുമാനം
ഡിജെപാര്‍ട്ടി നടന്ന നമ്പര്‍ 18 ഹോട്ടലിലെ ജീവനക്കാര്‍ നല്‍കിയ മൊഴികളുടെ അടിസ്ഥാനത്തിലായിരുന്നു ഹാര്‍ഡ് ഡിസ്‌ക് കണ്ടെത്താനായി ഇന്നലെ കായലിലെ തിരച്ചില്‍ നടത്തിയത്. 12 മണിയോടെ കേസിലെ മൂന്നും നാലും പ്രതികളായ വിഷ്ണു കുമാര്‍ , മെല്‍വിന് എന്നിവരുമായി അന്വേഷണം സഘം പാലത്തിലെത്തി. തുടര്‍ന്ന് പ്രതികള്‍ ചൂണ്ടിക്കാട്ടിയ സ്ഥലം പ്രത്യേകം മാര്‍ക്ക് ചെയ്തു. തുടര്‍ന്ന് ഫയര്‍ ആന്റ് റസ്‌ക്യൂ സര്‍വ്വീസസിലെ ആറ് മുങ്ങല്‍ വിദ്ഗധര്‍ കായലിലിറങ്ങി. വൈകിട്ട് വരെ തിരച്ചില്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല.
ഹോട്ടലിലെ ഡിജെ പാര്‍ട്ടിക്കിടെ ഹോട്ടലല്‍ ഉടമ റോയി വയലാട്ട്, ഇവരുടെ കാര്‍ ചേസ് ചെയ്ത സൈജു എന്നിവര്‍ യുവതികളുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. എന്നാല്‍ പാര്‍ട്ടി നടന്ന റൂഫ് ടോപ്പിലെയും പാര്‍ക്കിംഗ് ഏരിയയിലെയും സിസിടിവി ക്യാമറകളുടെ ഹാര്‍ഡ് ഡിസ്‌ക് ഊരി മാറ്റി, ബ്ലാങ്ക് ഡിസ്‌ക് ഘടിപ്പിച്ച നിലയിലായിരുന്നു. അപകടം നടന്നതിന് തൊട്ടുപിന്നാലെ റോയി വയലാട്ടിന്റെ നിര്‍ദ്ദേശപ്രകാരം കായലില്‍ വലിച്ചെറിഞ്ഞെന്നായിരുന്നു ജീവനക്കാരായ വിഷ്ണു കുമാറിന്റെയും മെല്‍വിന്റെയും മൊഴി. എന്നാല്‍ ഈ മൊഴികള്‍ പൊലീസ് പൂര്‍ണമായും വിശ്വസിച്ചിട്ടില്ല.
നമ്പര്‍ 18 ഹോട്ടല്‍ ഉടമയ്‌ക്കെതിരെ വിശദമായ അന്വേഷണമാണ് മരിച്ച പെണ്‍കുട്ടികളുടെ കുടുംബം ആവശ്യപ്പെട്ടിരിക്കുന്നത്. റോയി വയലാട്ടിലിനെതിരെയും ഇവരുടെ വാഹനത്തെ പിന്തുടര്‍ന്ന സൈജുവിനെതിരെയും വിശദമായ അന്വേഷണം വേണമെന്ന് മരിച്ച അഞ്ജനാ ഷാജന്റെ കുടുംബം ആവശ്യപ്പെട്ടു. കാണാതായ ഹാര്‍ഡ് ഡിസ്‌ക് കണ്ടെത്തി സംഭവത്തിലെ ദുരൂഹത അവസാനിപ്പിക്കണമെന്നാണ് മരിച്ച അന്‍സി കബീറിന്റെ കുടുംബത്തിന്റെ നിലപാട്. ഇതിനിടെ മരിച്ച പെണ്‍കുട്ടികളുടെ വാഹനത്തെ മുന്‍പും ആരെങ്കിലും പിന്തുടര്‍ന്നിരുന്നോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.
ഏതായാലും കായലിലെ ഹാര്‍ഡ് ഡിസ്‌ക് പോലെ മോഡലുകളുടെ അപകട മരണവും ആവിയായി പോകുമോ എന്ന സംശയത്തിലാണ് കേരളം. വിഐപികള്‍ ചിത്രത്തിലെത്തിയാല്‍ ഇതാണ് കേരളത്തിലെ പതിവ്.
"
https://www.facebook.com/Malayalivartha
























