കേരളത്തെ നന്ദിഗ്രാമാക്കാൻ പോകുന്ന വിഷയമാണ് കെ റെയിൽ സിൽവർ ലൈൻ പദ്ധതി; സാമ്പത്തിക ഞെരുക്കത്തിൽ നിന്ന് ജനങ്ങളെ രക്ഷിക്കാനല്ല സർക്കാർ ശ്രമിക്കുന്നത് എന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ

കേരളത്തെ നന്ദിഗ്രാമാക്കാൻ പോകുന്ന വിഷയമാണ് കെ റെയിൽ സിൽവർ ലൈൻ പദ്ധതിയെന്ന ആക്ഷേപവുമായി പ്രതിപക്ഷനേതാവ് വി.ഡി സതീശൻ രംഗത്ത് എത്തിയിരിക്കുകയാണ്. സാമ്പത്തിക ഞെരുക്കത്തിൽ നിന്ന് ജനങ്ങളെ രക്ഷിക്കാനല്ല സർക്കാർ ശ്രമിക്കുന്നത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജനങ്ങളുടെ മേൽ കൂടുതൽ ഭാരം അടിച്ചേൽപ്പിക്കുകയായാണ്. കൊല്ലം കുണ്ടറയിൽ കെ റെയിലിനെതിരെ കോൺഗ്രസ് സംഘടിപ്പിച്ച ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ റെയിലിന് എവിടെ നിന്നാണ് സർക്കാർ പണം കണ്ടെത്തുന്നത് എന്നും അദ്ദേഹം ചോദ്യം ഉന്നയിച്ചു. ഇത്രയും പണം ചെലവാക്കിയാലുള്ള ഗുണമെന്താണെന്ന് സർക്കാർ പറയണം. എത്ര യാത്രക്കാരെ ഉൾക്കൊള്ളാനാവും? കാസർകോടും തിരുവനന്തപുരത്തും എന്ത് വ്യാപാരമാണ് ഉള്ളതെന്നും അദ്ദേഹം ചോദിക്കുകയുണ്ടായി.
അതോടൊപ്പം തന്നെ കേരളത്തില്‍ ഇത്രയും വലിയ ഒരു പദ്ധതി നടപ്പിലാക്കുമ്പോള്‍ അതില്‍ ഒരുപാട് ചോദ്യങ്ങള്‍ക്ക് മറുപടി ലഭിക്കേണ്ടതുണ്ടെന്ന് സതീശന്‍ പറഞ്ഞു. പാരിസ്ഥിതിക പഠനം നടത്താതെ എങ്ങനെയാണ് ഈ പദ്ധതി നടപ്പാക്കുകയെന്നും വി.ഡി സതീശൻ ചോദിക്കുകയും ചെയ്തു.
അതേസമയം ആവശ്യമായ പഠനം പോലും നടത്താതെയും കേന്ദ്രാനുമതി ലഭിക്കാതെയും എല്ലാ വർഷവും വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന കേരളത്തിൽ കെ റെയിൽ പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്ന് മഹിള കൊൺഗ്രസ് സംസ്ഥാന സെക്രട്ടറിയും ആലുവ നഗരസഭ വൈസ് ചെയർപേഴ്സനുമായ ജെബി മേത്തർ വ്യക്തമാക്കി. കെ റെയിൽ വിരുദ്ധ സമരസമിതി കുട്ടമശ്ശേരി യൂനിറ്റ് കമ്മിറ്റിയുടെയും വനിത സമരസമിതിയുടെയും നേതൃത്വത്തിൽ തോട്ടുമുഖം മഹിളാലയം കവലയിൽ സംഘടിപ്പിച്ച കുടുംബിനികളുടെ സായാഹ്ന ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു ജെബി മേത്തർ.
https://www.facebook.com/Malayalivartha
























