മകളുടെ തലവെട്ടി അച്ഛന്റെ പ്രതികാരം; ചോരയൊലിപ്പിച്ച് കതിർ മണ്ഡപത്തിൽ നാടിനെ നടുക്കിയ സംഭവം; ഇത് ദുരഭിമാനം തലയ്ക്ക് പിടിക്കുമ്പോൾ സ്വന്തം ചോരയെന്ന് പോലും ഓർത്തില്ല

പ്രണയത്തിന് കണ്ണില്ല എന്നത് പഴമൊഴി, ഇന്ന് പ്രണയം ഇരുതല മൂർച്ചയുള്ള വാളാണ്. പ്രണയ പകയിലും പ്രണയിച്ചു പോയത് കൊണ്ട് മാത്രവും ആയുസെത്തും മുൻപ് അരും കൊലയ്ക്ക് ഇരയാകേണ്ടി വരുന്നവരുടെ വാർത്തകൾ നാം ദിവസേന കേൾക്കാറുണ്ട്. പ്രണയം നിരസിച്ചതിന് കാമുകനാലും കാമുകിയാലും കൊടും ക്രൂരതകൾ ഏറ്റു വാങ്ങേണ്ടി വരാറുണ്ട് ചിലർക്ക്. ഈ നൂറ്റാണ്ടിലും മക്കളുടെ പ്രണയം അംഗീകരിക്കാനാകാതെ നിഷ്കരുണം അവരെ കൊന്നു തള്ളാറുണ്ട് ജന്മം നൽകിയവർ തന്നെ. അത്തരത്തിൽ വലിയൊരു ക്രൂരതയുടെ വാർത്തയാണ് തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ നിന്ന് പുറത്ത് വരുന്നത്. ഇവിടെ മകളുടെ പ്രണയത്തിൽ വില്ലൻ അച്ഛനാണ്.
തന്റെ ഇഷ്ടപ്രകാരമല്ലാതെ, പ്രണയിച്ച യുവാവുമായി മകളുടെ വിവാഹം നടത്തുന്നതില്‍ പ്രകോപിതനായ ഗൃഹനാഥന്‍ ഭാര്യയെയും മകളെയും മകനെയും വിവാഹത്തലേന്ന് വെട്ടിപ്പരിക്കേല്പിക്കുകയായിരുന്നു. തലയ്‌ക്കേറ്റ പരിക്കുമായി കതിര്‍മണ്ഡപത്തിലെത്തിയ യുവതിയുടെ വിവാഹം നടക്കുകയും ചെയ്തു. ഒളിവില്‍പ്പോയ അച്ഛനെ പോലീസ് കസ്റ്റഡിയിലെടുത്തു. ആറാലുംമൂട് പൂജാ നഗര്‍ മണ്ണറത്തല വീട്ടില്‍ പ്രദീപ് ചന്ദ്രന്‍ ആണ് ഭാര്യയെയും മക്കളെയും വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ഭാര്യ ശ്രീലത മകള്‍ ലിജ, മകന്‍ ബെന്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. ലിജയുടെ വിവാഹം തന്റെ ഇഷ്ടമില്ലാതെ നടത്തുന്നതിലുള്ള ദേഷ്യവും മനോവിഷമവും കാരണമാണ് പ്രദീപ് ആക്രമണം നടത്തിയതെന്ന് നെയ്യാറ്റിന്‍കര പോലീസ് പറഞ്ഞു. ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം.
ബെംഗളൂരുവിലെ സ്വകാര്യ കംപ്യൂട്ടര്‍ കമ്പനിയിലെ ജീവനക്കാരിയാണ് ലിജ. ഒപ്പം ജോലി ചെയ്ത തൃശ്ശൂര്‍ സ്വദേശിയുമായി പ്രണയത്തിലായി. ഇവരുടെ വിവാഹം ബുധനാഴ്ച ബാലരാമപുരത്തെ കല്യാണ മണ്ഡപത്തില്‍വെച്ച് നടത്താന്‍ തീരുമാനിച്ചിരുന്നു. ഈ വിവാഹത്തോട് പ്രദീപിന് സമ്മതമില്ലായിരുന്നു. ഇതിനെ എതിര്‍ത്ത് വീട്ടില്‍ സംസാരിക്കുന്നതിനിടെയാണ് പ്രകോപിതനായി കത്തിയെടുത്ത് ഇയാള്‍ ആക്രമണം നടത്തിയത്. കത്തികൊണ്ടുള്ള വെട്ടേറ്റ് ശ്രീലതയുടെ കൈയ്ക്കും മക്കളായ ലിജയുടെയും ബെന്നിന്റെയും തലയ്ക്കും പരിക്കേറ്റു. പരിക്കേറ്റ മൂവരും നെയ്യാറ്റിന്‍കര സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി. അക്രമമുണ്ടായെങ്കിലും നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍തന്നെ ബുധനാഴ്ച രാവിലെ ലിജയും തൃശ്ശൂര്‍ സ്വദേശിയുമായുള്ള വിവാഹം നടന്നു.
ദുരഭിമാനം തലയ്ക്ക് പിടിക്കുമ്പോൾ മുന്നിൽ നിൽക്കുന്നത് സ്വന്തം ചോരയാണെന്ന് ചിന്തിക്കാൻ പോലും ഇത്തരക്കാർക്ക് കഴിയുന്നില്ല എന്നതാണ് ഭയപ്പെടുത്തുന്ന യാഥാർഥ്യം. ദളിത് യുവാവിനെ പ്രണയിച്ചതിന്റെ പേരിൽ കല്യാണത്തലേന്ന് സ്വന്തം അച്ഛനാൽ അരും കൊല ചെയ്യപ്പെട്ട ആതിര ഇന്നും കേരളത്തിന്റെ നൊമ്പരമാണ്. മലപ്പുറം അരീക്കോട്ടായിരുന്നു അന്ന് നാടിനെയാകെ നടുക്കിയ സംഭവം ഉണ്ടായത്. 2018 മാർച്ച് 22നായിരുന്നു സംഭവം. സ്വന്തം അച്ഛനാണ് ആ പെൺകുട്ടിയുടെ ജീവനെടുത്തത്. സാമ്പത്തികമായി ഉയർന്ന നിലയിലായിരുന്ന ഒരു പട്ടാളക്കാരനെയാണ് ആതിര പ്രണയിച്ചതും കല്യാണം കഴിക്കാൻ തീരുമാനിച്ചതും.
ആ വിവാഹം നടന്നാൽ താനെങ്ങനെ സമൂഹത്തിനു മുന്നിൽ തലയുയർത്തി നിൽക്കുമെന്നു ചോദിച്ചാണ് അച്ഛൻ മകളെ വെട്ടിക്കൊന്നത്. കോടതിയിൽ ആതിരയുടെ അമ്മയും സഹോദരനും കൂറുമാറിയതോടെ തെളിവുകളുടെ അഭാവത്തിൽ പ്രതി കുറ്റവിമുക്തനായി.2001 സെപ്തംബർ 18നാണ് കാസർകോട് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വിദ്യാനഗർ പടുവടുക്കം ബാലകൃഷ്ണൻ കൊല്ലപ്പെട്ടത്. ഇതര സമുദായത്തിലെ പെൺകുട്ടിയെ വിവാഹം കഴിച്ചതാണ് കൊലയ്‌ക്ക് പിന്നിലെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. സമൂഹം ഏറെ ചർച്ചചെയ്യുകയും ചെയ്‌ത സംഭവുമായിരുന്നു കോട്ടയത്തെ കെവിന്റെ കൊലപാതകം.
കോട്ടയം മാന്നാനത്തുള്ള ദളിത് ക്രൈസ്തവ കുടുംബത്തിലുള്ള കെവിനും റോമൻ കത്തോലിക്കാ വിഭാഗത്തിൽ നിന്നുള്ള നീനുവും തമ്മിലുള്ള പ്രണയവും വിവാഹവുമാണ് കെവിന്റെ കൊലപാതകത്തിൽ കലാശിച്ചത്. പാലക്കാട് തേങ്കുറുശിയിലെ അനീഷും ദുരഭിമാന കൊലയുടെ മറ്റൊരു ഉദാഹരണമാണ് . ഇവിടെ പ്രതികൾ ഭാര്യാപിതാവും അമ്മാവനും. ദുരഭിമാനത്തിന്റെ കാരണം ജാതിയും സാമ്പത്തികമായ അന്തരവും.കഴിഞ്ഞ സെപ്തംബർ 27നാണ് തേങ്കുറുശി ഇലമന്ദം സ്വദേശി അനീഷും ചെറുതുപ്പല്ലൂർ സ്വദേശിനി ഹരിതയും വിവാഹിതരായത്. വെള്ളാളപിള്ള വിഭാഗത്തിൽപ്പെടുന്ന പെൺകുട്ടി കൊല്ലൻ സമുദായംഗമായ അനീഷിനെ വിവാഹം കഴിച്ചതിലെ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് പ്രതികൾ വ്യക്തമാക്കിയിട്ടുണ്ട്.
ജാതിരഹിത - മതേതര സമൂഹമാണെന്ന് ഊറ്റംകൊള്ളുന്ന കേരളത്തിൽ ഒന്നിന് പിറകേ ഒന്നായി ഇത്തരം കൊലപാതകങ്ങളും കൊലപാതക ശ്രമങ്ങളും അരങ്ങേറുന്നത് ഒട്ടും ആശാവഹമല്ലെന്നതാണ് തിരിച്ചറിയേണ്ട വസ്തുത. തൊലിപ്പുറത്തുള്ള ചികിത്സയല്ല ഇതിനാവശ്യം. വിദ്യാഭ്യാസത്തിലൂടെയുള്ള ബോധവത്കരണമാണ് ശാശ്വതം.ഭരണഘടന നൽകുന്ന മൗലികാവകാശങ്ങയളുടെ ലംഘനമാണ് ദുരഭിമാന കൊലപാതകങ്ങളിലൂടെ സംഭവിക്കുന്നത് എന്ന് ഇന്ത്യൻ നീതിന്യായ കോടതികൾ പലതവണ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പക്ഷേ, നാളിതുവരെയായി ഒരു പ്രത്യേക നിയമം നടപ്പാക്കാൻ നമുക്ക് കഴിഞ്ഞിട്ടില്ലെന്നത് ദൗർഭാഗ്യകരമാണ്. ദുരഭിമാന കൊലകൾക്കെതിരെ നിയമഭേദഗതി ആവശ്യപ്പെട്ട് പാർലമെന്റിൽ ഒറ്റപ്പെട്ട ചില ശബ്ദങ്ങൾ ഉയർന്നിരുന്നെങ്കിലും അവയെല്ലാം പാതിവഴിയിൽ അവസാനിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha