ഒരാളിലേക്ക് ചുരുങ്ങി... വി.ഐ.പിയുടെ ശബ്ദസാമ്പിളുകള്‍ പ്രത്യേക അന്വേഷണസംഘം ശേഖരിച്ചു; ദിലീപിന്റെ അടുപ്പക്കാരായ മൂന്നുപേര്‍ സംശയമുനയില്‍ ഉണ്ടായിരുന്നെങ്കിലും അന്വേഷണം ഒരാളിലേക്ക് ചുരുങ്ങി; നടപടികള്‍ പൂര്‍ത്തിയാകുന്നതോടെ കേസന്വേഷണത്തില്‍ വഴിത്തിരിവാകുന്ന വി.ഐ.പി. പുറത്ത് വരും

പല കേസുകളിലും പലതരം വിഐപികളെ കേട്ടിട്ടുണ്ടെങ്കിലും നടിയെ ആക്രമിച്ച കേസിലും ഒരു വിഐപി പൊങ്ങി വരികയാണ്. ആ വിഐപി ഉടന്‍ പുറത്ത് വരുമെന്നാണ് കരുതുന്നത്. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ നടന്‍ ദിലീപിന് കൈമാറിയ വി.ഐ.പിയുടെ ശബ്ദസാമ്പിളുകള്‍ പ്രത്യേക അന്വേഷണസംഘം ശേഖരിച്ചു.
ദിലീപിന്റെ അടുപ്പക്കാരായ മൂന്നുപേര്‍ സംശയമുനയില്‍ ഉണ്ടായിരുന്നെങ്കിലും അന്വേഷണം ഒരാളിലേക്ക് ചുരുങ്ങിയിട്ടുണ്ട്. ശബ്ദസാമ്പിളുകള്‍ കേട്ട് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ഇക്കാര്യം ഉറപ്പിക്കണം. ഇതുമാത്രമാണ് അന്വേഷണസംഘത്തിന് മുന്നിലെ ഒരെയൊരു കടമ്പ. ശബ്ദസാമ്പിളുകള്‍ ഇന്നോ നാളെയോ ബാലചന്ദ്രകുമാറിനെ കേള്‍പ്പിക്കും. മൂന്നുപേരെയും ബാലചന്ദ്രകുമാറിന്റെ മുന്നിലെക്കെത്തിച്ചേക്കാനും സാദ്ധ്യതയുണ്ട്. ഈ നടപടികള്‍ പൂര്‍ത്തിയാകുന്നതോടെ കേസന്വേഷണത്തില്‍ വഴിത്തിരിവാകുന്ന വി.ഐ.പി ഇരുട്ടില്‍നിന്ന് വെളിച്ചത്തുവരും
അന്വേഷണോദ്യോഗസ്ഥരെ വകവരുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ആറാംപ്രതിയാണ് വി.ഐ.പി. ഇയാളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും അടുത്തദിവസം കോടതിയില്‍ സമര്‍പ്പിക്കും. ഇരുപതിനാണ് തുടരന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കേണ്ടത്.
കോട്ടയം സ്വദേശിയായ പ്രവാസി വ്യവസായി മെഹ്ബൂബാണ് വി.ഐ.പിയെന്ന സൂചനകള്‍ പുറത്തുവന്നെങ്കിലും ബാലചന്ദ്രകുമാര്‍ ഇക്കാര്യം ശരിവച്ചിട്ടില്ല. സംശയിക്കുന്നയാളെ ഉടന്‍ ചോദ്യംചെയ്യാനും സാദ്ധ്യതയുണ്ട്.
2017 നവംബര്‍ 15ന് ദിലീപിന്റെ വീട്ടിലുണ്ടായിരുന്ന സമയത്ത് 'ഇക്ക' എന്ന് ദിലീപും കാവ്യയും വിശേഷിപ്പിക്കുന്ന ഒരാള്‍ എത്തുകയും ദൃശ്യങ്ങളടങ്ങിയ പെന്‍ഡ്രൈവ് കൈമാറുകയും ചെയ്തുവെന്നാണ് ബാലചന്ദ്രകുമാറിന്റെ മൊഴി. കോട്ടയം സ്വദേശിയെ ദിലീപ് ഇങ്ങനെയാണ് വിളിക്കുന്നത്.
എന്നാല്‍ വി.ഐ.പി താനല്ലെന്നും ഏത് പരിശോധനയ്ക്കും തയ്യാറാണെന്നും പറഞ്ഞ് മെഹ്ബൂബ് രംഗത്തുവന്നു. ഒരിക്കല്‍ മാത്രമേ ദിലീപിന്റെ വീട്ടില്‍ പോയിട്ടുള്ളൂ. അത് മൂന്നുകൊല്ലം മുമ്പാണ്. ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങളെക്കുറിച്ച് അറിയില്ല. ദിലീപിന്റെ സഹോദരനെയോ അളിയനെയോ അറിയില്ല. 'ദേ പുട്ടി'ന്റെ ഖത്തര്‍ ശാഖ തുറക്കുന്നതുമായി ബന്ധപ്പെട്ടാണ് പോയത്. അന്ന് ചെല്ലുമ്പോള്‍ കാവ്യയും ഉണ്ടായിരുന്നു. ഹോട്ടല്‍ ഉദ്ഘാടനത്തിന് ക്ഷണിക്കാനാണ് പോയത്. കേസുമായി ഒരു ബന്ധവുമില്ല.
അന്വേഷണ ഉദ്യോഗസ്ഥര്‍ ഇതുവരെ വിളിച്ചിട്ടില്ലെന്നും വ്യവസായി പറഞ്ഞു. പള്‍സര്‍ സുനി നടിയെ അക്രമിക്കുന്ന ദൃശ്യം കാണാന്‍ വി.ഐ.പി കൈമാറിയ പെന്‍ഡ്രൈവ് ലാപ്‌ടോപ്പില്‍ ഘടിപ്പിച്ചശേഷം ദിലീപ് തന്നെ ക്ഷണിച്ചുവെന്നാണ് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍.
വി.ഐ.പിയെപ്പോലെയായിരുന്നു പെന്‍ഡ്രൈവുമായി എത്തിയ ആളുടെ പെരുമാറ്റം. അന്നൊരു തവണമാത്രമേ ഇദ്ദേഹത്തെ താന്‍ കണ്ടിട്ടുള്ളു. ദിലീപിനെ അറസ്റ്റുചെയ്ത അന്വേഷണ ഉദ്യോഗസ്ഥനെ മന്ത്രിയുടെ മുന്നിലിരുന്ന് ചീത്ത പറഞ്ഞാല്‍ മാത്രമേ തനിക്ക് സമാധാനം ലഭിക്കൂവെന്ന് വി.ഐ.പി പറഞ്ഞതായും ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിരുന്നു.
ആറ് ചിത്രങ്ങളാണ് അന്വേഷണസംഘം ബാലചന്ദ്രകുമാറിനെ കാണിച്ചത്. ഇതില്‍ മൂന്നെണ്ണം സംശയം തോന്നി മാറ്റിവച്ചു. ഇതിലൊന്നിലേക്കാണ് അന്വേഷണം കേന്ദ്രീകരിക്കുന്നത്. സംശയിക്കുന്ന മൂന്നുപേരൂടെ ശബ്ദസാമ്പിളുകളാണ് അന്വേഷണസംഘം ശേഖരിച്ചിട്ടുള്ളത്. ബാലചന്ദ്രകുമാറില്‍ നിന്ന് അന്വേഷണസംഘം വീണ്ടും മൊഴിയെടുക്കും. ഇതിയായി പൊലീസ് ഉടനെ തിരുവനന്തപുരത്തെത്തും.
"
https://www.facebook.com/Malayalivartha























