പള്‍സര്‍സുനിയെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു! മാനസിക സമ്മര്‍ദ്ദം താങ്ങാനാകുന്നില്ല! രാത്രിയില്‍ ഉറക്കം കിട്ടുന്നില്ല... സൈക്യാട്രിക് വിഭാഗത്തിലെത്തി ഡോക്ടറെ കണ്ട് ചികിത്സ തേടിയ ശേഷം പള്‍സര്‍ സുനിയെ തിരികെ ജയിലിലേക്ക് കൊണ്ടുപോയി....
നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി എന്ന സുനില്‍കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ച്ചയായ ഉറക്ക കുറവ് മൂലമുണ്ടായ അസ്വാസ്ഥ്യം നേരിട്ട പള്‍സര്‍ സുനിയെ തൃശൂര്‍ മെഡിക്കല്‍ കോളേജിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ശനിയാഴ്ച്ച ഉച്ചയോടെ നെടുമ്പാശ്ശേരി പൊലീസാണ് പള്‍സര്‍ സുനി ആശുപത്രിയിലെത്തിച്ചത്. സൈക്യാട്രിക് വിഭാഗത്തിലെത്തി ഡോക്ടറെ കണ്ട് ചികിത്സ തേടിയ ശേഷം വൈകുന്നേരത്തോടെ പള്‍സര്‍ സുനിയെ തിരികെ ജയിലിലേക്ക് കൊണ്ടുപോയി. മാനസിക സംഘര്‍ഷമാണ് ഉറക്കകുറവിന് കാരണമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
അതേസമയം കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായി ഒന്നാംപ്രതി പൾസർ സുനി മറ്റൊരു പ്രതി വിജീഷ്, സാക്ഷികൾ, ദൃശ്യത്തിന്റെ ശബ്ദം ഉയർത്തിയ സ്റ്റുഡിയോ ജീവനക്കാർ തുടങ്ങിയവരെയും ഉടൻ ചോദ്യം ചെയ്യും. മുഖ്യപ്രതി നടൻ ദിലീപിനെ ഇന്നോ നാളെയോ ചോദ്യം ചെയ്‌തേക്കും. ദിലീപിന്റെ വീട്ടിലും സ്ഥാപനങ്ങളിലും 7 മണിക്കൂറാണ് പൊലീസ് റെയ്ഡ് നടത്തിയത്. വെള്ളിയാഴ്ച വരെ അറസ്റ്റ് ചെയ്യാന്‍ പാടില്ലാത്തതിനാല്‍ അത് മാത്രമായിരുന്നു ആശ്വാസം.
റെയ്ഡില്‍ കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌കും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. മൂന്നിടങ്ങളിലായി നടന്ന റെയ്ഡ് ഏഴു മണിക്കൂര്‍ നീണ്ടു. ദിലീപിന്റെ ഭാര്യ കാവ്യ മാധവന്റെ മാതാപിതാക്കളെ പൊലീസ് വിളിച്ചു വരുത്തി. അതോടെ വീണ്ടും ആകാംക്ഷയായി.
നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ ഉദ്യോസ്ഥന്‍ ഉള്‍പ്പടെയുള്ളവരെ വധിക്കുന്നതിനു ഗൂഢാലോചന നടത്തിയെന്ന വെളിപ്പെടുത്തലില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് വ്യാഴാഴ്ച നടന്‍ ദിലീപിന്റെ വീട്ടില്‍ പൊലീസ് മിന്നല്‍ പരിശോധനയ്‌ക്കെത്തിയത്.
നാലു പൊലീസ് വാഹനങ്ങളാണ് ദിലീപിന്റെ വീട്ടില്‍ പരിശോധനയ്ക്ക് എത്തിയത്. കോടതിയുടെ അനുമതിയോടെയായിരുന്നു റവന്യൂ, ക്രൈംബ്രാഞ്ച് സംയുക്ത സംഘത്തിന്റെ പരിശോധന. ദിലീപിന്റെ ആലുവയിലെ വീട്ടിലും നിര്‍മാണ കമ്പനി ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സ് ഓഫിസിലും സഹോദരന്‍ അനൂപിന്റെ തോട്ടെക്കാട്ടുകരയിലുള്ള വീട്ടിലുമാണ് റെയ്ഡ് നടന്നത്. അന്വേഷണ സംഘം എത്തുമ്പോള്‍ ദിലീപിന്റെ വീടിന്റെ ഗേറ്റ് അടച്ചിട്ട നിലയിലായിരുന്നെങ്കിലും ഗേറ്റ് ചാടിക്കടന്ന് പൊലീസ് ഉള്‍പ്പടെയുള്ള സംഘം അകത്തു കടന്നു.
തുടര്‍ന്ന് ഗേറ്റ് തുറന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ എല്ലാവരും അകത്തു കടന്നു. പിന്നീടു സഹോദരി എത്തി വീടു തുറന്നുനല്‍കി. ക്രൈംബ്രാഞ്ച് എസ്.പി. മോഹനചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണു മൂന്നായി തിരിഞ്ഞു പരിശോധന നടത്തിയത്. അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ഗൂഢാലാചന നടത്തിയെന്ന വെളിപ്പെടുത്തലില്‍ ക്രൈംബ്രാഞ്ച് റജിസ്റ്റര്‍ ചെയ്ത കേസില്‍ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് ദിലീപിന്റെ വീട്ടിലെ പൊലീസ് പരിശോധന. പള്‍സര്‍ സുനി നടിയെ ആക്രമിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ അടങ്ങിയ പെൻഡ്രൈവ് ഉള്‍പ്പടെയുള്ള തെളിവുകള്‍ ശേഖരിക്കുന്നതിനു വേണ്ടിയായിരുന്നു പൊലീസ് പരിശോധന.
നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ നടന്‍ ദിലീപ് തന്റെ മുന്നില്‍ വച്ചു കണ്ടെന്നും കാണാന്‍ ക്ഷണിച്ചെന്നും സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ടെലിവിഷന്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനെ ഉള്‍പ്പടെ വധിക്കുന്നതിന് പദ്ധതിയിട്ടെന്നും വെളിപ്പെടുത്തല്‍ ഉണ്ടാകുകയും ഇതിന്റെ ഓഡിയോ ഉള്‍പ്പടെയുള്ള വിവരങ്ങള്‍ സംവിധായകന്‍ പൊലീസിനു കൈമാറുകയും ചെയ്തിരുന്നു. ഇതെല്ലാം കാണിച്ച് ബാലചന്ദ്രകുമാര്‍ മുഖ്യമന്ത്രിക്കു കത്തയച്ചതിനു പിന്നാലെയാണ് അന്വേഷണം ശക്തമായിരിക്കുന്നത്. ദിലീപിനു തോക്കുണ്ടെന്ന ബാലചന്ദ്രകുമാറിന്റെ മൊഴി ശരിയാണോയെന്നു സ്ഥിരീകരിക്കുന്നതിനും കൂടിയായിരുന്നു പരിശോധന നടത്തുന്നത്. ദിലീപിനു തോക്ക് ലൈസന്‍സ് ഇല്ലെന്ന് പൊലീസ് അറിയിച്ചു. നടിയെ പീഡിപ്പിച്ച കേസില്‍ തന്റെ മൊഴി പൊലീസ് മുഖവിലയ്‌ക്കെടുത്തതുകൊണ്ടാണ് ദിലീപിന്റെ വീട്ടില്‍ പരിശോധന നടത്തുന്നതെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നേരത്തേ വെളിപ്പെടുത്തിയിരുന്നു.
ദൃശ്യങ്ങള്‍ ദിലീപ് മറ്റെവിടേക്കെങ്കിലും മാറ്റിയോ എന്നറിയില്ല. പക്ഷേ, ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് കണ്ടെടുക്കേണ്ടത് അനിവാര്യമാണെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം എറണാകുളം ക്രൈംബ്രാഞ്ച് ഓഫിസിലെത്തിയാണ് ബാലചന്ദ്രകുമാര്‍ മൊഴി നല്‍കിയത്. അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താനും സാക്ഷികളെ സ്വാധീനിക്കാനും ദിലീപും കൂട്ടാളികളും ശ്രമിച്ചതിന്റെ തെളിവായി 20 ഡിജിറ്റല്‍ തെളിവുകള്‍ അന്വേഷണ സംഘത്തിനു കൈമാറിയതായി സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയായിരുന്നു റെയ്ഡ് നടന്നത്.
https://www.facebook.com/Malayalivartha