തിരുവാതിരക്കളി വീക്ക്നെസ് ആക്കി സിപിഎം, തിരുവനന്തപുരത്തിന് പിന്നാലെ തൃശൂരിലും മെഗാതിരുവാതിര, സഖാത്തികൾ തിമിർത്താടി, കൊവിഡ് കുതിച്ചുയരുമ്പോൾ തിരുവാതിരകളിച്ച് സിപിഎം തൃശൂർ ജില്ലാ സമ്മേളനം
തിരുവനന്തപുരത്തെ സിപിഎമ്മിന്റെ മെഗാതിരുവാതിര നടത്തിപ്പിൽ വിമർശനച്ചൂട് ഒന്ന് ആറിവരികയായിരുന്നു. പക്ഷേ പറഞ്ഞിട്ട് കാര്യമുണ്ടോ?.. വീണ്ടും തൃശൂരിൽ നൂറിലേറെ ആളുകളെ പങ്കെടുപ്പിച്ച് സിപിഎം തിരുവാതിരക്കളി സംഘടിപ്പിച്ച് വിമർശനങ്ങൾ കണക്കിന് ഏറ്റുവങ്ങുകയാണ്.
തിരുവനന്തപുരത്തെ മെഗാതിരുവാതിര വിവാദമായിരിക്കെയാണ് കൊവിഡിന്റെ ഇടയിൽ സിപിഎം വീണ്ടും ഇത്തരത്തിലൊരു തിരുവാതിരക്കളി സംഘടിപ്പിച്ചത്.പാറശാലയിൽ നടന്ന മെഗാ തിരുവാതിര തെറ്റായ നടപടിയെന്ന് പാർട്ടിതന്നെ സമ്മതിച്ചിരിക്കെയാണ് വീണ്ടും സമാനമായ പരിപാടി അവതരിപ്പിച്ചിരിക്കുന്നത്.
സിപിഎം തൃശൂർ ജില്ലാ സമ്മേളനത്തിന് മുന്നോടിയായാണ് തെക്കുംകര വെസ്റ്റ് ലോക്കൽ കമ്മിറ്റി തിരുവാതിരക്കളി സംഘടിപ്പിച്ചത്. ഊരോംകാട് അയ്യപ്പ ക്ഷേത്ര പരിസരത്തായിരുന്നു പരിപാടി. കൊവിഡ് മാനദണ്ഡം പാലിച്ചാണ് തിരുവാതിര സംഘടിപ്പിച്ചതെന്നാണ് സംഘാടകർ നൽകുന്ന വിശദീകരണം. തീർന്നില്ല എല്ലാവരും മാസ്ക്ക് ധരിച്ചിക്കാനും സാമൂഹിക അകലവും പാലിക്കാൻ നിർദ്ദേശിച്ചിരുന്നത്രേ.എന്നാൽ ഇത്തരം ആളുകൾ കൂടുന്ന പരിപാടികൾ തൽക്കാലത്തേയ്ക്ക് നിർത്തിവയ്ക്കാൻ നിർദേശം നൽകിയതായി ജില്ലാ നേതൃത്വം അറിയിച്ചു. 21 മുതൽ 23 വരെയാണ് സിപിഎമ്മിന്റെ തൃശൂർ ജില്ലാ സമ്മേളനം.
പാറശ്ശാലയിൽ സിപിഎം ജില്ലാ നേതൃത്വം നടത്തിയ മെഗാ തിരുവാതിരയിൽ സംസ്ഥാന നേതൃത്വം വിശദീകരണം തേടാൻ തീരുമാനിച്ചിരിക്കെയാണ് പുതിയ തിരുവാതിര വിവാദം. പാർട്ടി വൈകാരിക ഘട്ടത്തിലൂടെ കടന്നുപോയപ്പോൾ എതിരാളികൾക്ക് അവസരം നൽകിയെന്നാണ് നേതൃത്വത്തിന്‍റെ വിലയിരുത്തൽ. വീഴ്ച സംഭവിച്ചുവെന്ന് ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും തിരുവാതിര ഒഴിവാക്കണമായിരുന്നുവെന്ന് വി.ശിവൻകുട്ടിയും പ്രതികരിച്ചു.
സമ്മേളന പകിട്ട് കൂട്ടാനുള്ള വ്യഗ്രതയിൽ വകതിരിവ് മറന്ന തിരുവനന്തപുരം ജില്ലാ നേതൃത്വത്തിന്‍റെ നടപടിയിൽ സംസ്ഥാന നേതൃത്വത്തിന് കടുത്ത അതൃപ്തിയാണുള്ളത്. ഇടുക്കി കൊലപാതകത്തിൽ കോണ്‍ഗ്രസിനെതിരെ ശക്തമായ പ്രതിഷേധം സിപിഎം ഉയർത്തുമ്പോൾ പാറശാലയിൽ തിരുവാതിര നടത്തിയത് കെപിസിസി നേതാക്കൾ ആയുധമാക്കിയിരുന്നു.
വിപ്ലവ തിരുവാതിരയിൽ ചുവട് പിഴച്ച ജില്ലാ നേതൃത്വം മറുപടി പറയേണ്ട നിലയാണിപ്പോൾ. വനിതാ സഖാക്കൾ തിരുവാതിരക്ക് തയ്യാറെടുത്തപ്പോൾ പിന്തിരിപ്പിക്കാനായില്ലെന്നാണ് ജില്ലാ നേതൃത്വത്തിന്‍റെ മറുപടി. ഇക്കാര്യത്തിലുണ്ടായ വീഴ്ചയും തുറന്നു സമ്മതിക്കുന്നു.
പാർട്ടിയുടെ വളർച്ചയും ഭരണത്തിന്റെ നേട്ടങ്ങളും കോർത്തിണക്കിയ വരികളാൽ സമ്പന്നമായ തിരുവാതിരക്കളി ജനാധിപത്യ മഹിളാ അസോസിയേഷൻ പാറശാല ഏരിയ കമ്മിറ്റിയാണ് ചെറുവാരക്കോണം എൽപിഎസ് ഗ്രൗണ്ടിൽ സംഘടിപ്പിച്ചത്. ‘ഇന്നീപാർട്ടി ലോകമെങ്ങും ശോഭിച്ചീടും കാരണഭൂതൻ പിണറായി വിജയനെന്ന സഖാവ് തന്നെ’ എന്ന വരികൾ ഉൾപ്പെടുത്തിയാണ് തിരുവാതിരക്കളി ഗാനം രചിച്ചത്.
സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി, മന്ത്രി വി.ശിവൻകുട്ടി, ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, പാറശാല ഏരിയ സെക്രട്ടറി എസ്.അജയകുമാർ, പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ ബെൻഡാർവിൻ, പാറശാല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൽ.മഞ്ചു സ്മിത, ജില്ലാ പഞ്ചായത്ത് അംഗം സൂര്യ.എസ്.പ്രേം തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് തിരുവാതിര നടന്നത്.
വിവാഹ-മരണ ചടങ്ങുകൾക്ക് 50 പേർക്ക് മാത്രം, പൊതു പരിപാടിയായിൽ 150 പേർ എന്ന നിയന്ത്രങ്ങൾ ഒക്കെ നിൽക്കെ അഞ്ചൂത്തിയമ്പത് പേരെ പങ്കെടുപ്പിച്ച് തിരുവാതിര നടത്തി എന്ന് പറഞ്ഞ് നടന്ന് ഒരു അലങ്കരമാക്കാനായിരുന്നു ആനാവൂർ ആൻഡ് ടീമസിന്റെ പദ്ധതി. പക്ഷേ ആസ്ഥാനത്തായി പോയി ആ തീരുമാനമെന്ന് മാത്രം. ഇനിയിപ്പോ തൃശൂരിൽ നൂറിലേറെ ആളുകളെ പങ്കെടുപ്പിച്ച് നടത്തിയ തിരുവാതിരക്കളിയിൽ എന്ത് ന്യായീകരണമാണോ സിപിഎമ്മിനുള്ളത്.
https://www.facebook.com/Malayalivartha