റെയ്ഡ് നടക്കുമ്പാൾ ശരത് ഒളിവിൽ പോയതല്ല; ഊട്ടിയിലെ ഹോട്ടലിലായിരുന്നു;ഫോൺ സ്വിച്ച് ഓഫ് ആക്കിയിട്ടില്ല;കാൾ ഡൈവെർട്ട് ചെയ്തിട്ടിരിക്കുകയായിരുന്നു;ദിലീപ് സിനിമാതാരം ആകുന്നതിന് മുമ്പേ ബിസിനസ് തുടങ്ങിയ ആളാണ് ശരത്; അദ്ദേഹത്തെ തകർക്കല്ലേ; അപേക്ഷയുമായി കോൺട്രാക്ട് കാര്യേജ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ
ദിലീപ് കേസ് വീണ്ടും ഉയർന്നു വന്നപ്പോൾ ഏറ്റവും ശ്രദ്ധേയമായത് ആ വി ഐ പി യുടെ ഇടപെടലാണ്. അധികം വൈകാതെ തന്നെ അന്വേഷണസംഘം വിഐപിയെ പിടികൂടുകയും ചെയ്തു. ശരത്തിനെ ചുറ്റിപ്പറ്റിയും അന്വേഷണങ്ങൾ ശക്തമാകുകയാണ്.
നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യം ദിലീപിന് കൈമാറിയ ശരത് ജി. നായർ ഒളിവിലല്ലെന്ന് കോൺട്രാക്ട് കാര്യേജ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ വെളിപ്പെടുത്തിയിരിക്കുകയാണ്. ശരത് ആലുവയിലെ വീട്ടിലുണ്ടെന്ന് സുഹൃത്തുക്കൾ കൂടിയായ അസോസിയേഷൻ ഭാരവാഹികൾ വെളിപ്പെടുത്തുകയുണ്ടായി. എറണാകുളം പ്രസ് ക്ലബ്ബിൽ വാർത്താസമ്മേളനത്തിലായിരുന്നു അവർ ഇക്കാര്യം വെളിപ്പെടുത്തിയത്.
റെയ്ഡ് നടക്കുമ്പാൾ ശരത് ഒളിവിൽ പോയതല്ല, ഊട്ടിയിലെ ഹോട്ടലിലായിരുന്നു. ഫോൺ സ്വിച്ച് ഓഫ് ആക്കിയിട്ടില്ല. കാൾ ഡൈവെർട്ട് ചെയ്തിട്ടിരിക്കുകയായിരുന്നു. ദിലീപ് സിനിമാതാരം ആകുന്നതിന് മുമ്പേ ബിസിനസ് തുടങ്ങിയ ആളാണ് ശരത് എന്നും അവർ വെളിപ്പെടുത്തുകയുണ്ടായി . ദിലീപുമായി ബന്ധപ്പെട്ട് ബിസിനസ് ലോകത്തേക്ക് വന്നതല്ല. ശരത്തിന്റെ ബിസിനസുകളെ വേട്ടയാടരുതെന്നും അവർ വ്യക്തമാക്കി.
കേസ് കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാലാണ് ശരത് മാദ്ധ്യമങ്ങളെ കാണാത്തത്. ശരത് പറഞ്ഞിട്ടല്ല തങ്ങൾ എത്തിയതെന്നും അവർ പറഞ്ഞു . വാർത്താസമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് ബിനു ജോൺ, ജില്ലാ സെക്രട്ടറി അനൂപ് മഹാദേവ, ജിജോ അഗസ്റ്റിൻ, വർഗീസ് വി.സി എന്നിവർ പങ്കെടുത്തു.
അതേസമയം വിദേശജോലിയുമായി ബന്ധപ്പെട്ട് കേസിലകപ്പെട്ട സിനിമാ നിർമ്മാതാവിനെ പുറത്തിറക്കാൻ വധഗൂഢാലോചന കേസിലെ ആറാം പ്രതി ശരത് ജി. നായർ (സൂര്യാ ശരത് ) ആവശ്യപ്പെട്ടത് 50 ലക്ഷം രൂപ എന്ന വെളിപ്പെടുത്തൽ കൂടെ പുറത്തു വന്നിരുന്നു . 2018 ആഗസ്റ്റിൽ പൊലീസ് കസ്റ്റഡിയിലെടുത്ത ,ഖത്തറിൽ വ്യാപാരിയും സിനിമാ നിർമ്മാതാവും തോട്ടുംമുഖം സ്വദേശിയുമായ സലീം അബ്ദുൾ റഹ്മാൻ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ആലുവ പൊലീസ് സ്റ്റേഷനിലേക്ക് കയറിവന്ന മുൻപരിചയമില്ലാത്ത ശരത് പുറത്തിറക്കാമെന്ന് ഉറപ്പുനൽകി പണം ആവശ്യപ്പെട്ടു . മുഖ്യമന്ത്രിയുടെ ഓഫീസിൽ ഇടപെട്ട് പുറത്തിറക്കാമെന്നായിരുന്നു വാഗ്ദാനം നൽകിയത് . 35 ലക്ഷം അന്നത്തെ ആലുവ റൂറൽ എസ്.പിക്കും 15 ലക്ഷം രൂപ സി.ഐക്കുമെന്നായിരുന്നു വ്യവസ്ഥ വച്ചിരുന്നത് .
ഇതിനിടെയായിരുന്നു ,അഞ്ച് കോടി രൂപ നൽകിയിരുന്നെങ്കിൽ ദിലീപ് അകത്താകില്ലായിരുന്നുവെന്ന് സലീമിനോട് ശരത് പറഞ്ഞത്. ഖത്തറിൽ സലീമിന്റെ സ്ഥാപനത്തിലെ മാനേജരായിരുന്ന അലുവചെങ്ങമനാട് സ്വദേശി സജീവൻ, ആലുവയിലെ യുവതിയെ 2018 ഏപ്രിലിൽ സലീമിന്റെ സ്ഥാപനത്തിൽ ജോലി വാഗ്ദാനം ചെയ്ത് ഖത്തറിൽ എത്തിക്കുകയായിരുന്നു .
വാഗ്ദാനം ചെയ്ത 25,000 രൂപ ശമ്പളം ലഭിക്കാത്തതുൾപ്പെടെയുള്ള കാരണങ്ങളാൽ യുവതി നാട്ടിലേക്ക് മടങ്ങാൻ തീരുമാനിക്കുകയായിരുന്നു . സലീമിനെയും സജീവനെയും പ്രതിയാക്കി യുവതിയുടെ ബന്ധുക്കൾ ആലുവ റൂറൽ പൊലീസിൽ മനുഷ്യക്കടത്തിന് പരാതി നൽകുകയായിരുന്നു . ഇതറിയാതെ സിനിമയുടെ പൂജയ്ക്കായി നാട്ടിലെത്തിയ സലീമിനെ ആലുവ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു .
യുവതിയെ നാട്ടിലെത്തിക്കണമെന്നായിരുന്നു എസ്.പി നിർദ്ദേശം നൽകിയത് . കേസിനെക്കുറിച്ച് അപ്പോൾ മാത്രം അറിഞ്ഞ സലീം ,യുവതിയെ തിരിച്ചെത്തിക്കാനുള്ള നടപടികൾ ഉടൻ പൂർത്തിയാക്കിയെങ്കിലും ജാമ്യം നിഷേധിക്കപ്പെടുകയായിരുന്നു. ഇതിനിടെയായിരുന്നു പുറത്തിറക്കാമെന്ന വാഗ്ദാനവുമായി ശരത് രാത്രി സ്റ്റേഷനിലെത്തിയത്. അമ്പത് രൂപ നൽകണമെന്നാണ് ശരത് അന്ന് പറഞ്ഞത്.
അമ്പതിനായിരമെന്ന് തെറ്റിദ്ധരിച്ച സലീം സുഹൃത്ത് വഴി ശരത്തിന്റെ ഹോട്ടലിൽ ഒരു ലക്ഷം രൂപയിലെത്തിക്കുകയായിരുന്നു . ശേഷിച്ച 49 ലക്ഷം ചോദിച്ചതോടെയായിരുന്നു ആവശ്യപ്പെട്ടത് 50 ലക്ഷമാണെന്ന് തിരിച്ചറിഞ്ഞത്. ഇടപാട് ഉപേക്ഷിച്ച സലീം തൊട്ടടുത്ത ദിവസം ജാമ്യം നേടി പുറത്തിറങ്ങുകയും ചെയ്തു.
കൈക്കൂലി ആവശ്യപ്പെട്ട എസ്.പിക്കും സി.ഐക്കുമെതിരെയും സലിം മുഖ്യമന്ത്രിക്ക് പരാതി നൽകി. ഇതിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകിയെന്നാണറിയുന്നത്. ഇത്തരത്തിൽ നിരവധി വിവരങ്ങളാണ് കേസുമായി ബന്ധപ്പെട്ട് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
https://www.facebook.com/Malayalivartha