വളരെ ക്ഷമയോടെയാണ് ഗവർണ്ണർ എല്ലാ കാര്യങ്ങളും കേട്ടതും പ്രതികരിച്ചതും; വിശദമായി പരിശോധിച്ച ശേഷം മാത്രമേ ഒപ്പിടുന്ന കാര്യത്തിൽ തീരുമാനമെടുക്കൂവെന്ന ഉറപ്പ് അദ്ദേഹം നൽകി; ഈ ഓർഡിനൻസ് പ്രാബല്യത്തിൽ വന്നാൽ ബാക്കി കാര്യങ്ങൾ പിന്നീട് ആലോചിക്കും; ലോകായുക്ത ഭേദഗതി ഓർഡിനൻസിൽ ഒപ്പ് വയ്ക്കരുതെന്ന് ആവശ്യപ്പെട്ട് യു ഡി എഫ് പ്രതിനിധി സംഘം ഗവർണർക്ക് നിവേദനം നൽകി

ലോകായുക്ത ഭേദഗതി ഓർഡിനൻസിൽ ഒപ്പ് വയ്ക്കരുതെന്ന് ആവശ്യപ്പെട്ട് യു ഡി എഫ് പ്രതിനിധി സംഘം ഗവർണർക്ക് നിവേദനം നൽകി. അതിനുശേഷം ഗവർണർ ഈ വിഷയത്തിൽ എത്തരത്തിൽ പ്രതികരിച്ചു എന്നതടക്കമുള്ള കാര്യങ്ങൾ പ്രതിപക്ഷനേതാവ് വീഡി സതീശൻ മാധ്യമങ്ങളോട് പറയുകയുണ്ടായി.
നിയമപരമായ ലൈനിലൂടെ ഗവർണ്ണർ പോയാൽ ഈ ഓഡിനൻസിൽ ഒപ്പുവയ്ക്കാൻ സാധിക്കില്ല എന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ഞങ്ങൾ പറഞ്ഞ കാര്യങ്ങൾ അടക്കമുള്ളവ ഞാൻ വിശദമായി പരിശോധിക്കും എന്നാണ് പ്രതിപക്ഷത്തോട് ഗവർണർ ഈ വിഷയത്തിൽ മറുപടി പറഞ്ഞിരിക്കുന്നത്. വളരെ ക്ഷമയോടെ ആണ് അദ്ദേഹം എല്ലാ കാര്യങ്ങളും കേട്ടതെന്നും പ്രതികരിച്ചതെന്നും വിഡി സതീശൻ എടുത്തുപറഞ്ഞു. ഈ ഓർഡിനൻസ് പ്രസിഡണ്ടിനും കൂടി അയക്കണമെന്ന ആവശ്യവും പ്രതിപക്ഷം ഗവർണറോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
എല്ലാം വിശദമായി പഠിച്ചതിനു ശേഷം മാത്രമേ ഒരു നടപടിയിലേക്ക് പോകുള്ളൂ എന്ന ഉറപ്പും ഗവർണർ പ്രതിപക്ഷത്തിന് നൽകി. ഈ ഓർഡിനൻസ് പ്രാബല്യത്തിൽ വന്നാൽ മാത്രമേ നിയമപരമായി പ്രതിപക്ഷത്തിന് എന്തെങ്കിലും എതിർപ്പുകൾ പ്രകടിപ്പിക്കാൻ സാധിക്കുകയുള്ളൂ. അങ്ങനെ പ്രാബല്യത്തിൽ വരാതിരിക്കാനുള്ള നീക്കങ്ങളാണ് പ്രതിപക്ഷം ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്.
അഥവാ ഈ ഓർഡിനൻസ് പാസാക്കുകയാണെങ്കിൽ ബാക്കി കാര്യങ്ങൾ പിന്നീട് ആലോചിക്കുമെന്നും പ്രതിപക്ഷനേതാവ് മാധ്യമങ്ങളോട് പറഞ്ഞു. ഗവർണറുടെ നിലപാട് യുഡിഎഫിന്റെ അതേ നിലപാട് ആണോ എന്ന ചോദ്യത്തിന് പ്രതിപക്ഷനേതാവ് പ്രതികരിച്ചത് ഇങ്ങനെയാണ് ""ഒരു ഭരണഘടന നേതൃത്വത്തിലിരിക്കുന്ന ഒരു വ്യക്തിയെ കണ്ടു സംസാരിച്ച ശേഷം ഏത് രീതിയിലാണ് അദ്ദേഹം ഞങ്ങളോട് പ്രതികരിച്ചത് എന്ന് പറയുന്നതിൽ ഒരു അനൗചിത്യം ഉള്ളതുകൊണ്ട് ഞാനത് പറയുന്നില്ല എന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്.""
എന്തായാലും ലോകായുക്ത ഭേദഗതി ഓർഡിനൻസിൽ ഗവർണർ സ്വീകരിക്കുന്ന നിലപാട് എത്തരത്തിലുള്ളതാണ് എന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ ലോകം. അദ്ദേഹം ഒപ്പുവെചാൽ തീർച്ചയായും പ്രതിപക്ഷം മറ്റ് സമര രീതിയിലേക്ക് പ്രവേശിക്കും. പൊതുപ്രവർത്തകരുടെ അഴിമതിക്കേസുകൾ കൈകാര്യം ചെയ്യുന്ന ലോകായുക്തയുടെ അധികാരത്തിനു കൂച്ച് വിലങ്ങിട്ട് ഓർഡിനൻസ് കൊണ്ടുവരാനുള്ള തീരുമാനം സർക്കാർ എടുത്തിരുന്നു. എന്നാൽ സർക്കാരിന്റെ ഈ തീരുമാനം വമ്പൻ വിവാദങ്ങളിലേക്ക് കടന്നിരുന്നു .
എന്നാൽ ഇതിനിടയിൽ അക്ഷരാർത്ഥത്തിൽ മന്ത്രിമാരെ ഞെട്ടിക്കുന്ന ഒരു നീക്കമാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടത്തിയത്. മന്ത്രിസഭ അംഗീകരിച്ച ഭേദഗതികളിന്മേൽ നിയമോപദേശം തേടാൻ ഗവർണർ തീരുമാനിച്ചു. ഗവർണറുടെ നിയമോപദേഷ്ടാവിനു പുറമേ, ആവശ്യമെങ്കിൽ ഡൽഹിയിലെ നിയമവിദഗ്ധരുമായും ബന്ധപ്പെടുവാനും അദ്ദേഹം തീരുമാനിച്ചിരിക്കുകയാണ്.
അധികാര സ്ഥാനത്തുള്ളവർ അഴിമതി നേരിടുന്നെങ്കിൽ ആ സ്ഥാനത്തിരിക്കാൻ യോഗ്യരല്ലെന്നു ലോകായുക്തയ്ക്ക് പ്രഖ്യാപിക്കാൻ അധികാരമുണ്ട്. എന്നാൽ ലോകായുക്ത അങ്ങനെ പ്രഖ്യാപിച്ചാൽ ബന്ധപ്പെട്ട അധികാരികൾക്കു ഹിയറിങ് നടത്തി അത് അംഗീകരിക്കുകയോ തള്ളുകയോ ചെയ്യാമെന്ന ഭേദഗതിയാണു സർക്കാർ കൊണ്ടുവരാൻ ശ്രമിക്കുന്നത് .
മുഖ്യമന്ത്രി പിണറായി വിജയനും ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദുവിനുമെതിരായ പരാതികൾ ലോകായുക്ത പരിഗണിക്കുകയാണ്. ഈയൊരു സാഹചര്യത്തിൽ ഓർഡിനൻസ് കൊണ്ട് വരുന്നതിനെ എതിർക്കുകയാണ് പ്രതിപക്ഷം . ഈ ഓർഡിനൻസിൽ ഒപ്പുവയ്ക്കരുതെന്ന് ആവശ്യമുയർത്തി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഗവർണർക്കു കത്തു നൽകുകയുണ്ടായി. ഭേദഗതിക്കെതിരെ വിരമിച്ച ഹൈക്കോടതി ജഡ്ജിമാർ അടക്കമുള്ളവർ രംഗത്തുവന്നിട്ടുണ്ട്.
സർക്കാരും സിപിഎമ്മും ഉന്നയിക്കുന്ന വാദം അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശപ്രകാരമുള്ള നടപടിയാണു ഇതെന്നാണ് . കഴിഞ്ഞ സർക്കാരിന്റെ കാലത്തു ബന്ധുനിയമനക്കേസിൽ ലോകായുക്ത റിപ്പോർട്ട് കാരണം കെ.ടി.ജലീൽ മന്ത്രിസ്ഥാനം രാജി വച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു എജി നിയമോപദേശം നൽകിയത്.
ലോകായുക്തയ്ക്ക് ഉപദേശക പദവി മാത്രമേയുള്ളൂ എന്ന നിരീക്ഷണം ഹൈക്കോടതി നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞയാഴ്ച ഓൺലൈനായി ചേർന്ന മന്ത്രിസഭാ യോഗത്തിൽ അധികാരത്തിൽ നേരിയ ഭേദഗതി വരുത്തുന്നുവെന്നാണു അറിയിച്ചത്. ഓർഡിനൻസിന്റെ കരട് കഴിഞ്ഞദിവസംകിട്ടിയപ്പോൾ മാത്രമായിരുന്നു ലോകായുക്തയുടെ അധികാരത്തെ പറിച്ചെടുക്കുന്ന ഭേദഗതിയാണിതെന്നു മന്ത്രിമാർ പോലും അറിഞ്ഞത്.
https://www.facebook.com/Malayalivartha
























