തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടപകടം... ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ, വെടിക്കെട്ടപകടം സംസ്ഥാനത്തെ സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചു

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടപകടം... ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. ജസ്റ്റിസ് ഇ എൻ രാമചന്ദ്രനാണ് ജുഡീഷ്യൽ അന്വേഷണത്തിന്റെ ചുമതലയുള്ളത്. വെടിക്കെട്ടപകടം സംസ്ഥാനത്തെ സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചു. ഇന്ന് ഓൺലൈൻ ആയി ചേർന്ന മന്ത്രി സഭാ യോഗത്തിലാണ് തീരുമാനമായത്.
ചൊവ്വാഴ്ച പകൽ 3.20 ഓടെയാണ് തൃശൂർ പൂരത്തിനായി തിരുവമ്പാടി വിഭാഗം വെടിക്കോപ്പുകൾ തയ്യാറാക്കിയ കേന്ദ്രത്തിൽ അപകടമുണ്ടായത്. കടുത്ത ചൂടിനെത്തുടർന്ന് ഉണക്കാനിട്ട വെടിമരുന്നിന് തീപിടിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനത്തിലുള്ളത്. അഞ്ച് ഷെഡുകൾ പൂർണമായും തകർന്നനിലയിലാണ്. മൂന്ന് മണിക്കൂറിലധികം സ്ഫോടനങ്ങൾ തുടർന്നതിനാൽ ആദ്യഘട്ടത്തിൽ രക്ഷാപ്രവർത്തകർക്ക് ഉള്ളിലേക്ക് പ്രവേശിക്കാനായി കഴിഞ്ഞിരുന്നില്ല. രാത്രി കലക്ടറുടെയും കമീഷണറുടെയും സാന്നിധ്യത്തിൽ പരിശോധന നടക്കുന്നതിനിടെ വീണ്ടും പൊട്ടിത്തെറിയുണ്ടായതും ആശങ്ക പരത്തി.
സ്ഫോടനം നടന്ന പ്രദേശത്ത് ഇന്ന് ഫോറൻസിക് സംഘം പരിശോധന നടത്തും. കഡാവർ നായകളെ ഉപയോഗിച്ച് സ്ഥലത്ത് മൃതദേഹങ്ങളോ ശരീരാവശിഷ്ടങ്ങളോ ഉണ്ടോ എന്ന് പരിശോധിക്കുകയാണ്. സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന അഞ്ചുപേരുടെ നില അതീവ ഗുരുതരമാണ്. പരിക്കേറ്റ 13 പേർ തൃശൂർ ഗവർമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
https://www.facebook.com/Malayalivartha

























