മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്; തലച്ചോറിലേക്കുള്ള രക്തപ്രവാഹത്തിലും പുരോഗതി വന്നിട്ടുണ്ട്; 48 മണിക്കൂർ നിർണായകമാണ്; വാവ സുരേഷിന്റെ ആരോഗ്യനിലയിൽ ആശാവഹമായ പുരോഗതി എന്ന് കോട്ടയം മെഡിക്കൽ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് ഡോക്ടർ രതീഷ് കുമാർ

വാവ സുരേഷിന്റെ ആരോഗ്യനിലയെ കുറിച്ച് മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്. മൂർഖൻ പാമ്പിന്റെ കടിയേറ്റ് ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച വാവ സുരേഷിന്റെ ആരോഗ്യനിലയിൽ ആശാവഹമായ പുരോഗതി എന്ന് കോട്ടയം മെഡിക്കൽ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് ഡോക്ടർ രതീഷ് കുമാർ പറഞ്ഞു .
മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. തലച്ചോറിലേക്കുള്ള രക്തപ്രവാഹത്തിലും പുരോഗതി വന്നിട്ടുണ്ട്. ഹൃദയാഘാതത്തിന്റെ അപകടാവസ്ഥയിൽ നിന്ന് നല്ല മാറ്റമുണ്ട്. വലിയ അളവിൽ വിഷം ഉള്ളിൽ എത്തിയിരിക്കുകയാണ്. അതാണ് ഹൃദയത്തെ ബാധിച്ചത്. ഇനിയുള്ള 48 മണിക്കൂർ നിർണായകമാണെന്നും ഡോക്ടർ രതീഷ് കുമാർ വ്യക്തമാക്കി.
അതേസമയം അദ്ദേഹത്തെ കടിച്ചത് ഒരാഴ്ചയോളമായി പ്രദേശത്തെ വിറപ്പിച്ച മൂർഖൻ പാമ്പായിരുന്നു . യൂത്ത് കോൺഗ്രസ് കുറിച്ചി മണ്ഡലം പ്രസിഡന്റ് കരിനാട്ടുകവല പാട്ടാശേരിയിൽ വാണിയപ്പുരയ്ക്കൽ വി.ജെ. നിജുമോന്റെ വീട്ടുവളപ്പിൽ കൂട്ടിയിട്ട കരിങ്കല്ലുകൾക്കിടയിലായിരുന്നു പാമ്പിനെ കണ്ടത്.
വാവ സുരേഷ് എത്താൻ വൈകുമെന്ന് അറിഞ്ഞപ്പോൾ വീട്ടുകാർ വല കൊണ്ട് പാമ്പിനെ പിടിക്കാൻ ശ്രമം നടത്തി. പക്ഷെ നടന്നില്ല. തുടർന്ന് കരിങ്കല്ലു കൂട്ടം വല കൊണ്ട് മൂടിയിടുകയായിരുന്നു . സുരേഷ് ഇന്നലെ പാമ്പ് പിടിക്കാൻ എത്തിയിരുന്നു. പക്ഷേ ഈ ഇടയ്ക്കു ആയിരുന്നു അദ്ദേഹത്തിന് വാഹനാപകടം സംഭവിച്ചത്. ഈ അപകടത്തിൽ പരുക്കേറ്റതിനെത്തുടർന്ന് നടുവേദന ഉള്ളതിനാൽ കല്ലും മറ്റും നാട്ടുകാരാണ് മാറ്റിയത്.
അവസാനത്തെ കല്ല് ഇളക്കിയതോടെ പാമ്പിനെ കണ്ടു. ഉടനെ സുരേഷ് പാമ്പിനെ പിടികൂടി. പാമ്പ് നാലു തവണ ചാക്കിൽ നിന്നു പുറത്തു ചാടുകയായിരുന്നു. അഞ്ചാം തവണ സുരേഷ് കാല് ചാക്കിനടുത്തേക്കു നീക്കിവച്ച് പാമ്പിനെ കയറ്റാൻ ശ്രമിച്ചപ്പോഴായിരുന്നു പാമ്പ് കടിച്ചത്. സുരേഷിന്റെ കയ്യിൽ നിന്നു പിടിവിട്ടതോടെ പാമ്പ് വീണ്ടും ഇളക്കിയിട്ട കരിങ്കല്ലിന്റെ ഇടയിൽ ഒളിച്ചു.
സുരേഷ് വീണ്ടുമെത്തി കരിങ്കല്ല് നീക്കി പാമ്പിനെ പിടിച്ചു കാർഡ്ബോർഡ് ബോക്സിലാക്കി സ്വന്തം കാറിൽ കൊണ്ടു വയ്ക്കുകയും ചെയ്തു . പിന്നെ സ്വയം പ്രഥമശുശ്രൂഷ ചെയ്തു. കാലിൽ കടിയേറ്റ ഭാഗം വെള്ളം കൊണ്ടു കഴുകി. രക്തം ഞെക്കി കളഞ്ഞു. തുണി കൊണ്ട് മുറിവായ കെട്ടി. സുരേഷിന്റെ കാറിൽത്തന്നെയാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
ഡ്രൈവർക്ക് ആശുപത്രിയിലേക്കുള്ള വഴി പരിചയമില്ലാത്തതിനാൽ ഇടയ്ക്ക് നിജുവിന്റെ കാറിലേക്കു സുരേഷിനെ കയറ്റി. യാത്രയ്ക്കിടെ സുരേഷ് സംസാരിച്ചിരുന്നതായി നിജു പറഞ്ഞു. എന്നാൽ, ചിങ്ങവനത്ത് എത്തിയപ്പോൾ തല കറങ്ങുന്നതായി പറഞ്ഞു. നാട്ടകം സിമന്റ് കവലയെത്തിയോടെ ഛർദിച്ച് അവശ നിലയിലായി. എന്തായാലും അദ്ദേഹത്തിന്റെ ആരോഗ്യ നിലയിൽ പുരോഗതി ഉള്ളത് ആശ്വാസകരമായ വിവരം തന്നെയാണ്.
https://www.facebook.com/Malayalivartha