സ്വന്തം പിതാവ് ബലാത്സംഗം ചെയ്ത പത്തുവയസ്സുകാരി 31 ആഴ്ച ഗര്‍ഭിണി! ഗര്‍ഭഛിദ്രം നടത്താന്‍ കേരള ഹൈക്കോടതിയുടെ അനുമതി.. ഈ സംഭവത്തിൽ ലജ്ജതോന്നു.. സമൂഹം മുഴുവന്‍ നാണിച്ച് തലതാഴ്ത്തണമെന്നും കോടതി... കേസില്‍ ദൈവത്തെയോര്‍ത്താവും താന്‍ വിധി പ്രസ്താവിക്കുകയെന്നും ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്‍
പിതാവ് ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ പത്തുവയസ്സുകാരിയുടെ ഗര്‍ഭഛിദ്രം നടത്താന്‍ കേരള ഹൈക്കോടതിയുടെ അനുമതി. കുട്ടിയിപ്പോള്‍ 31 ആഴ്ച ഗര്‍ഭിണിയാണ്. സാധാരണ നിലയില്‍ 24 ആഴ്ച വരെ വളര്‍ച്ചയുള്ള ഗര്‍ഭം അലസിപ്പിക്കാനാണ് നിയമപ്രകാരം അനുമതിയുള്ളത്. ഈ പശ്ചാത്തലത്തിലായിരുന്നു കുട്ടിയുടെ മാതാവ് ഹൈക്കോടതിയെ സമീപിച്ചത്.
കുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കിയത് സ്വന്തം പിതാവാണ് എന്നാണ് പരാതിയില്‍ പറയുന്നത്. ഇത് ശരിയാണെങ്കില്‍ ലജ്ജതോന്നുന്നുവെന്നും സമൂഹം മുഴുവന്‍ നാണിച്ച് തലതാഴ്ത്തണമെന്നും കോടതി പറഞ്ഞു. കേസില്‍ ദൈവത്തെയോര്‍ത്താവും താന്‍ വിധി പ്രസ്താവിക്കുകയെന്നും ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. ചൊവ്വാഴ്ചയാണ് പത്തുവയസ്സുകാരിയുടെ അമ്മ ഹൈക്കോടതിയെ സമീപിച്ചത്. ഗര്‍ഭിണിയാണെന്ന് മനസ്സിലാക്കാന്‍ കഴിയാത്ത സാഹചര്യത്തിലും മാനസികാവസ്ഥയിലുമാണ് കുട്ടിയുള്ളതെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു. കടുത്ത മാനസിക ബുദ്ധിമുട്ടുകളിലൂടെയാണ് കുട്ടി കടന്നുപോകുന്നതെന്നും അതിനാല്‍ ഗര്‍ഭഛിദ്രം അനിവാക്യമാണെന്നും കുട്ടിയുടെ അമ്മ ഹൈക്കോടതിയെ അറിയിച്ചു. പോക്‌സോ അടക്കം വകുപ്പുകള്‍ ചുമത്തി കുട്ടിയുടെ പിതാവിനെതിരെ കേസ് എടുത്തിട്ടുണ്ട്.
കുഞ്ഞ് ജീവനോടെയാണ് ജനിക്കുന്നതെങ്കില്‍ ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. 31 ആഴ്ച വളര്‍ച്ചയുള്ളതിനാല്‍ പ്രസവം വേണ്ടിവരുമെന്നും കുഞ്ഞ് രക്ഷപ്പെടാന്‍ 80% സാധ്യതയുണ്ടെന്നും ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം രൂപീകരിച്ച മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അങ്ങനെ ജനിക്കുന്ന കുഞ്ഞിനെ സ്വീകരിക്കാന്‍ സാധിക്കാത്ത സാഹചര്യമാണ് കുടുംബത്തിനുള്ളതെങ്കില്‍ സര്‍ക്കാര്‍ കുഞ്ഞിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും കോടതി നിര്‍ദ്ദേശം നല്‍കി.
https://www.facebook.com/Malayalivartha