സി പി എമ്മില്‍ നിന്നും വന്‍ കൊഴിഞ്ഞുപോക്ക് : ഇന്ത്യയിലെ ഏറ്റവും വലിയ പാര്‍ട്ടിയെന്ന് സ്വയം തള്ളുന്ന സി പി എം അതിന്റെ ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസില്‍ അതീവ രഹസ്യമായി അവതരിപ്പിച്ച അതീവ രഹസ്യ റിപ്പോര്‍ട്ട് പുറത്തേക്ക്...

ഇന്ത്യയിലെ ഏറ്റവും വലിയ പാര്‍ട്ടിയെന്ന് സ്വയം തള്ളുന്ന സി പി എം അതിന്റെ ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസില്‍ അതീവ രഹസ്യമായി അവതരിപ്പിച്ച ഒരു രേഖയെ കുറിച്ചുള്ളതാണ് ഈ റിപ്പോര്‍ട്ട്. ഒരു കാരണവശാലും മാധ്യമങ്ങള്‍ അറിയരുതെന്ന കര്‍ശന നിര്‍ദ്ദേശത്തോടെയാണ് റിപ്പോര്‍ട്ട് അവതരിപ്പിച്ചത്.
സി പി എമ്മില്‍ നിന്നും വന്‍ തോതില്‍ ബി ജെ പിയിലേക്ക് കൊഴിഞ്ഞുപോക്ക് ഉണ്ടായതായാണ് റിപ്പോര്‍ട്ട്. കേരളം ഉള്‍പ്പെടെയുള്ള എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും സി പി എം അണികള്‍ ബി ജെ പിയിലേക്ക് കൊഴിഞ്ഞു പോകുന്നതായി പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
24 സംസ്ഥാനങ്ങളില്‍ നിന്നായി 811 പ്രതിനിധികള്‍ പങ്കെടുക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിലാണ് അണികളെ ഞെട്ടിച്ച കണക്ക് അവതരിപ്പിച്ചത്. ആര്‍ എസ് എസിന്റെ വളര്‍ച്ച തിരിച്ചറിയാന്‍ പാര്‍ട്ടിക്കും ഡല്‍ഹിയിലും മറ്റ് സംസ്ഥാനങ്ങളിലും പാര്‍ട്ടിയെ നയിക്കുന്ന നേതാക്കള്‍ക്കും കഴിഞ്ഞില്ലെന്നാണ് പ്രതിനിധികള്‍ കുറ്റപ്പെടുത്തിയത്.
പശ്ചിമ ബംഗാളിലും ത്രിപുരയിലും ബി ജെ പിയുടെ വളര്‍ച്ച തിരിച്ചറിഞ്ഞില്ല. ബിജെപിക്ക് പകരം ചില സംസ്ഥാനങ്ങളില്‍ സി പി എം എതിര്‍ക്കുന്നത് പ്രാദേശിക പാര്‍ട്ടികളെയാണെന്നും ഇത് ഗുരുതര പ്രതിസന്ധിയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.കേരളത്തില്‍ സി പി എം എതിര്‍ക്കുന്നത് കോണ്‍ഗ്രസിനെയാണെന്നും ബിജെപിയെ കണ്ടില്ലെന്ന് നടിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് പ്രതിനിധികള്‍ പിണറായിക്കിട്ട് പണിഞ്ഞതാണ്.
കേരളത്തിലെ ബി ജെ പി നേതാക്കളുമായി ചില നേതാക്കള്‍ അടുത്ത ബന്ധം പുലര്‍ത്തുന്നു എന്ന ആരോപണവും പ്രതിനിധികള്‍ ഉന്നയിച്ചു.ഇതിന് കേരള നേതാക്കള്‍ മറുപടി പറഞ്ഞില്ല.
പിണറായിയുടെയും കോടിയേരിയുടെയും സാന്നിധ്യത്തിലാണ് ആരോപണം ഉയര്‍ന്നത്.
ഒരു ദേശീയ പാര്‍ട്ടിയായി സി പി എമ്മിന് മുന്നോട്ടു പോകാന്‍ കേരളം മാത്രമാണ് പ്രതീക്ഷയെന്ന് സംഘടനാ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പാര്‍ട്ടി അംഗങ്ങളുടെ എണ്ണത്തിലും കേരളത്തെ മാത്രമാണ് പ്രതീക്ഷയോടെ കാണുന്നത്. ത്രിപുരയിലും ബംഗാളിലും പാര്‍ട്ടിയുടെ ശക്തി കേന്ദ്രങ്ങള്‍ ചോര്‍ന്നു പോയതായി സംഘടനാ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പ്രവര്‍ത്തനം ശക്തമാക്കാന്‍ ഇടതുമുന്നണി വിപുലീകരിക്കണമെന്നും വര്‍ഗ ബഹുജന സംഘടനകളുടെ സ്വതന്ത്ര പ്രവര്‍ത്തനം ശക്തിപ്പെടുത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സി പി എം വിടുന്നവരെല്ലാം ബി ജെ പിയില്‍ ചേക്കേറുന്നു എന്നാണ് പ്രമേയം പറയുന്നത്. ഇത് കേരളത്തില്‍ മാത്രമുള്ള പ്രത്യേകതയല്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.
കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുമ്പോള്‍ 10,25,352 അംഗങ്ങളുണ്ടായിരുന്നത് 9,85,757 അംഗങ്ങളായി കുറഞ്ഞു. കേരളത്തിലെ പാര്‍ട്ടി അംഗങ്ങള്‍ 4,63,472ല്‍നിന്നു 5,27,174 ആയി വര്‍ധിച്ചു. പശ്ചിമ ബംഗാളില്‍ 2,08,923 അംഗങ്ങളുണ്ടായിരുന്നത് 1,60,827 ആയി.
ത്രിപുരയിലെ അംഗങ്ങളുടെ എണ്ണത്തില്‍ വലിയ കുറവാണ് ഉണ്ടായത്. 97,990 അംഗങ്ങളുണ്ടായിരുന്ന ത്രിപുരയില്‍ ഇപ്പോഴുള്ളത് 50,612 പേര്‍. അസം, ഉത്തര്‍പ്രദേശ്, ജമ്മു കശ്മീര്‍, ചത്തീസ്ഗഡ്, ഒഡീഷ, ജാര്‍ഖണ്ഡ്, ഉത്തരാഖണ്ഡ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും അംഗങ്ങളുടെ എണ്ണം കുറഞ്ഞു. ചില സംസ്ഥാനങ്ങളില്‍ അംഗസംഖ്യയില്‍ നേരിയ വര്‍ധനയുണ്ടായി.
ആന്ധ 2017ല്‍50000, നിലവില്‍23,130. കര്‍ണാടക 2017ല്‍9190 നിലവില്‍8052.തമിഴ്‌നാട് 2017ല്‍ 93780, നിലവില്‍93,982. മഹാരാഷ്ട്ര 2017ല്‍ 12458, നിലവില്‍ 12807. ബിഹാര്‍ 2017ല്‍ 18590, നിലവില്‍ 19400. ഗുജറാത്ത് 2017ല്‍ 3718, നിലവില്‍ 3724..ഹിമാചല്‍പ്രദേശ് 2017ല്‍ 2016, നിലവില്‍ 2205 . പഞ്ചാബ് 2017ല്‍ 7693, നിലവില്‍ 8389.രാജസ്ഥാന്‍ 2017ല്‍ 4707, നിലവില്‍ 5218. ഡല്‍ഹി 2017ല്‍ 2023, നിലവില്‍ 2213.തെലങ്കാന 2017ല്‍ 35,170, നിലവില്‍ 3217.
സി പി എം ഒരു പ്രാദേശിക പാര്‍ട്ടിയായി പരിണമിക്കുന്നു എന്ന പരാതിയാണ് പ്രതിനിധികള്‍ ഉന്നയിച്ചത്.പാര്‍ട്ടിയെ കരുത്തോടെ നയിക്കേണ്ട നേതൃത്വം പല സ്ഥലങ്ങളിലും പരാജയമായി. സീതാറാം യച്ചൂരിയെ ലക്ഷ്യമിട്ടാണ് ആരോപണങ്ങള്‍ ഉയര്‍ന്നത്. എല്ലാറ്റിനും നിശബ്ദ സാക്ഷിയായി പിണറായി വിജയന്‍ വേദിയില്‍ തന്നെയിരുന്നു. ബി ജെ പി ക്കെതിരെ പ്രതിനിധികള്‍ വിമര്‍ശനം ഉയര്‍ത്തുമ്പോള്‍ പിണറായി വിജയന്റെ ഭാഗത്ത് നിന്നുണ്ടായത് അത്ഭുതകരമായ ചില മാറ്റങ്ങളാണ്. അദ്ദേഹം അതിനെ പ്രതിരോധിക്കുന്ന തരത്തിലാണ് പിന്നീട് സംസാരിച്ചത്.
സില്‍വര്‍ ലൈന്‍ പദ്ധതിയെ കുറിച്ച് പരാമര്‍ശിക്കുമ്പോഴാണ് താന്‍ കേന്ദ്ര സര്‍ക്കാരിന്റെ സഹായം തേടിയിട്ടുണ്ടെന്ന് പിണറായി തുറന്നു പറഞ്ഞത്. പദ്ധതി നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്നും സഹായം പ്രതീക്ഷിക്കുന്നതായും പിണറായി പറഞ്ഞു. അതേ വേദിയില്‍ സംസാരിച്ച പല നേതാക്കളും കെ റയിലിനെതിരെ നിലപാട് എടുത്തെങ്കിലും പിണറായി ഒന്നും മിണ്ടിയില്ല. താന്‍ ഒന്നും മിണ്ടാന്‍ തയാറല്ലെന്നായിരുന്നു നിലപാട്. എന്തെങ്കിലും പറഞ്ഞാല്‍ വിവാദമാകും. അത് പിണറായിക്കറിയാം. നിശബ്ദതയാണ് അഭികാമ്യമെന്ന് പിണറായി കരുതുന്നു.
സീതാറാം യച്ചൂരി പിണറായിക്ക് മുന്നില്‍ സാഷ്ടാംഗം നമസ്‌കരിക്കുന്ന കാഴ്ചയാണ് കണ്ണൂരില്‍ കാണുന്നത്. കേരളത്തില്‍ മാത്രമാണ് പാര്‍ട്ടിയുള്ളത്. അതു കൊണ്ടു തന്നെ കേരളത്തില്‍ നിന്നുള്ള വരുമാനമില്ലാതെ അഖിലേന്ത്യാ തലത്തില്‍ പാര്‍ട്ടി നടത്തികൊണ്ടു പോകാന്‍ കഴിയില്ല. സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ യച്ചൂരിക്ക് കാര്യമായ നിലപാടുണ്ടെങ്കിലും അത് തുറന്നു പറയാന്‍ അദ്ദേഹത്തിന് കഴിയുന്നില്ല.
സീതാറാം യച്ചൂരിക്ക് സി പി എമ്മിന്റെ ദേശീയ നേതൃത്വത്തില്‍ വേണ്ടത്ര പാടി പാടില്ല.രാജ്യത്ത് സി പി എമ്മിന്റെ തേരോട്ടം നിലയ്ക്കുന്നതിന്റെ ശബ്ദം കേട്ടു തുടങ്ങി.കേരളത്തില്‍ തുടര്‍ ഭരണം കിട്ടിയതിന്റെ ക്രെഡിറ്റ് ദേശീയ നേതൃത്വത്തിന്കിട്ടിയതുമില്ല. പിണറായിയുടെ നേട്ടമായാണ് ഇത് പരക്കെ വ്യാഖ്യാനിക്കപ്പെട്ടത്. അത് സത്യവുമാണ്. അച്ചുതാനന്ദനെ പോലുള്ള നേതാക്കള്‍ ചിത്രത്തില്‍ നിന്ന് അപ്രത്യക്ഷമായതോടെ പിണറായിയെ പ്രതിരോധിക്കാന്‍ ആളില്ലാതായി. അങ്ങനെ പിണറായി സി പി എമ്മിന്റെ സര്‍വ സൈന്യാധിപനായി.
എം.പി. സ്ഥാനം തെറിച്ചത് ദേശീയ തലത്തില്‍ യച്ചൂരിയുടെ മാറ്റ് കുറയ്ക്കുന്നതിന് കാരണമായി. ഒരു പ്രാദേശിക നേതാവ് എന്നതില്‍ നിന്ന് തനിക്ക് സി പി എമ്മിന്റെ അഖിലേന്ത്യാ നേതാവകണമെങ്കില്‍ ഇതാണ് വഴിയെന്ന് പിണറായി മനസിലാക്കി.
മമതാ ബാനര്‍ജി കഴിഞ്ഞാല്‍ പറഞ്ഞാല്‍ പറഞ്ഞു പോലെ ചെയ്യുന്ന നേതാവാണ് പിണറായി വിജയന്‍. ഇത് രാജ്യം ഒന്നാകെ സമ്മതിച്ചിട്ടുള്ള കാര്യമാണ്. കെ റയില്‍ പദ്ധതി പ്രഖ്യാപിച്ചത് തന്നെ രാജ്യത്ത് തന്റെ യശസ് ഉയര്‍ത്തുന്നതിന് വേണ്ടിയാണ്. വന്‍കിട പദ്ധതികള്‍ നടപ്പിലാക്കുന്ന മുഖ്യമന്ത്രി എന്ന പേര് നേടുകയാണ് പിണറായിയുടെ ലക്ഷ്യം.ഇതിനെ പ്രതിരോധിക്കാന്‍ വേണ്ടിയാണ് ബി ജെ പി ഇതര മുഖ്യമന്ത്രിമാരില്‍ ഏറ്റവും പ്രഗല്‍ഭന്‍ സ്റ്റാലിനാണെന്ന് യച്ചൂരി പറഞ്ഞത്. അവിടെയും വിശ്വ പ്രസിദ്ധമായ മൗനം കൊണ്ടാണ് പിണറായി യച്ചൂരിയെ നേരിട്ടത്. പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ കോണ്‍ഗ്രസിനെ തള്ളാതെ യച്ചൂരി പ്രസംഗിച്ചപ്പോള്‍ പിണറായി ഏറ്റു പാടാതിരുന്നതും യച്ചൂരിയോടുള്ള വിരോധം കൊണ്ടാണ്.
ബിജെപിയുടെ പിന്തുണയാണ് പിണറായിയുടെ മറ്റൊരു നേട്ടം. രാജ്യത്ത് കോണ്‍ഗ്രസിനെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ബിജെപി പിണറായി കോണ്‍ഗ്രസിന് ഒരു മറുപടിയാണെന്ന് കരുതുന്നു. നിശ്ചയ ദാര്‍ഢ്യത്തിന്റെ ഉദാഹരണമായി പിണറായിയെ അവര്‍ കരുതുന്നു. അതു കൊണ്ടു തന്നെ സി പി എമ്മില്‍ നിന്നും തങ്ങളുടെ അണികള്‍ ബി ജെ പിയിലെത്തുന്നതില്‍ പിണറായി രഹസ്യമായെങ്കിലും സന്തോഷിക്കുന്നു.
"
https://www.facebook.com/Malayalivartha