നാട്ടിലെ ക്രമസമാധാന നില തകിടം മറിഞ്ഞു! ചികിത്സയ്‌ക്കായി മുഖ്യമന്ത്രി വീണ്ടും അമേരിക്കയിലേക്ക്... അനുമതി തേടി മുഖ്യമന്ത്രി പിണറായി വിജയന്‍

ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും അമേരിക്കയിലേക്ക്. ഈ മാസം 23 നാണ് അദ്ദേഹം മയോക്ലിനിക്കിലെ ചികിത്സയ്‌ക്കായി അമേരിക്കയിലേക്ക് പോകുക. അപേക്ഷ നൽകി. വിദേശകാര്യമന്ത്രാലയത്തിനാണ് അനുമതിക്കായി അപേക്ഷ നൽകിയത്. ഏപ്രിൽ 23 മുതൽ മേയ് മാസം വരെയാണ് അനുമതി തേടിയിരിക്കുന്നത്. യുഎസിൽ മിനസോട്ടയിലെ മയോ ക്ലിനിക്കിലാണു മുഖ്യമന്ത്രി ചികിത്സ നടത്തുന്നത്.
ഈ വർഷം ജനുവരിയിൽ അദ്ദേഹം മയോക്ലിനിക്കിൽ ചികിത്സ തേടിയിരുന്നു. ഇതിന്റെ തുടർ ചികിത്സയ്‌ക്ക് വേണ്ടിയാണ് മുഖ്യമന്ത്രി വീണ്ടും അമേരിക്കയിലേക്ക് പോകുന്നത്. ചികിത്സയ്‌ക്ക് ശേഷം മെയ് പകുതിയോടെ മാത്രമേ മുഖ്യമന്ത്രി സംസ്ഥാനത്ത് തിരിച്ചെത്തൂവെന്നാണ് സൂചന. ഈ സാഹചര്യത്തിൽ ആർക്കാണ് ചുമതല കൈമാറുക, ആരെല്ലാം അദ്ദേഹത്തെ അനുഗമിക്കും തുടങ്ങിയ കാര്യങ്ങൾ സർക്കാർ ഉത്തരവിലൂടെ അറിയിക്കും.
കഴിഞ്ഞ തവണ ചികിത്സയ്‌ക്ക് പോയപ്പോൾ ആർക്കും ചുമതല കൈമാറിയിരുന്നില്ല. മന്ത്രിസഭാ യോഗത്തിൽ ഉൾപ്പെടെ മുഖ്യമന്ത്രി ഓൺലൈനായി പങ്കെടുക്കുകയായിരുന്നു. യാത്രയിൽ മുഖ്യമന്ത്രിയെ ആരൊക്കെ അനുഗമിക്കും. മുഖ്യമന്ത്രിയുടെ അഭാവത്തിൽ മന്ത്രിസഭാ യോഗത്തിന് ആര് അധ്യക്ഷ്യം വഹിക്കുന്ന എന്നതിലൊക്കെ വരും ദിവസങ്ങളിൽ വിശദീകരണം ലഭിച്ചേക്കും. കഴിഞ്ഞ തവണ ഭാര്യ കമല അദ്ദേഹത്തെ അമേരിക്കയിലേക്ക് അനുഗമിച്ചിരുന്നു.
ഇത് മൂന്നാം തവണയാണ് മുഖ്യമന്ത്രി ചികിൽസയ്ക്കായി അമേരിക്കയിലേക്കു പോകുന്നത്. 2018ലാണ് ആദ്യമായി ചികിൽസയ്ക്കു പോയത്. പിന്നീട് ഈ വർഷം ജനുവരി 11 മുതൽ 26വരെ ചികിൽസയ്ക്കായി അമേരിക്കയിലേക്കു പോയിരുന്നു. ജനുവരിയിൽ മുഖ്യമന്ത്രി ചികിത്സ തേടിയതിന്റെ ചിലവുകൾ സംബന്ധിച്ച വിവരങ്ങൾ കഴിഞ്ഞ ദിവസം സർക്കാർ പുറത്തുവിട്ടിരുന്നു. 29.82 ലക്ഷം രൂപയായിരുന്നു ചിലവ് വന്നത്.
മുഖ്യമന്ത്രിയുടെ ചികിത്സയ്ക്കായി 29,82,039 രൂപ സംസ്ഥാന സർക്കാർ അനുവദിച്ചിരുന്നു. മുഖ്യമന്ത്രി സമർപ്പിച്ച അപേക്ഷയുടെ അടിസ്ഥാനത്തിലാണ് പൊതുഭരണം (അക്കൗണ്ട്സ്) വിഭാഗം പണം അനുവദിച്ചത്. പിന്നീട് വസ്തുതാപരമായ പിശക് ചൂണ്ടിക്കാട്ടി ഉത്തരവ് റദ്ദാക്കി. തുക ലഭിക്കാനായി ആദ്യ അപേക്ഷ മുഖ്യമന്ത്രി നേരിട്ടാണ് നൽകിയിരുന്നത്.
ഈ അപേക്ഷയിൽ അധിക തുക വാങ്ങിയത് കണ്ടെത്തിയാൽ മുഖ്യമന്ത്രി തിരിച്ചടയ്ക്കണമെന്ന നിഷ്കർഷയാണ് പിഴവായതെന്നാണ് അനുമാനം. പിഴവ് തിരുത്തി പുതിയ ഉത്തരവിറക്കുന്നതിന് മുഖ്യമന്ത്രിക്ക് പകരം, പ്രൈവറ്റ് സെക്രട്ടറി പുതിയ അപേക്ഷ സമർപ്പിക്കും. പിന്നീട് തുക നൽകാനായി പുതിയ ഉത്തരവിറക്കും. ഭരണത്തലവന് വേണ്ടിയുള്ള പ്രധാന ഉത്തരവിൽ കീഴിലുള്ള വകുപ്പിന് പാളിച്ചയുണ്ടായെന്നതാണ് ശ്രദ്ധേയം.
അതേസമയം പാലക്കാട് ഉണ്ടായ രാഷ്‌ട്രീയ കൊലയുടെയും, തുടരുന്ന ഗുണ്ടാ ആക്രമണങ്ങളുടെയും ഇടയിലാണ് ആഭ്യന്തര വകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോകുന്നത്. പാലക്കാട് എസ്ഡിപിഐ പ്രവർത്തകനേയും ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസിനെ കൊലപ്പെടുത്തിയ സംഭവത്തിൽ സർക്കാരിനെതിരെ രൂക്ഷമായ വിമർശനം ഉയരുകയാണ്. അതിനിടയിലാണ് ചികിത്സാർഥം അമേരിക്കയിലേക്ക് യാത്ര തിരിക്കുന്നത്.
https://www.facebook.com/Malayalivartha
























