11 പവന്റെ മാലയും പൊട്ടിച്ച് ചീറി പായുന്നതിനിടെ ബൈക്കപകടം... മോഷ്ടാക്കളിൽ ഒരാൾ മരിച്ചു... തിരുവനന്തപുരത്താണ് സംഭവം

വഴിയാത്രക്കാരിയുടെ മാല പൊട്ടിച്ച് ബൈക്കിൽ രക്ഷപ്പെട്ട രണ്ടംഗ സംഘത്തിലെ ഒരാൾ അപകടത്തിൽ മരണപ്പെട്ടു. തിരുവനന്തപുരം നരുവാമൂട്ടിലാണ് മാലമോഷ്ടാക്കളായ സജാദ്, അമൽ എന്നിവർ അപകടത്തിൽ പെട്ടത്. സജാദാണ് മരണപ്പെട്ടത്. പരിക്കേറ്റ യുവാവിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ആറരയോടെയാണ് അപകടമുണ്ടായത്. തമിഴ്നാട്ടിലെ തക്കലയിൽ നിന്നുമാണ് ഇവർ കവർച്ച നടത്തിയത്.
കഠിനംകുളം സ്വദേശി സജാദ് എന്നയാളാണ് മരിച്ചതെന്നാണ് വിവരം. തക്കലയിൽ നിന്ന് ഒരു സ്ത്രീയുടെ 11 പവൻ വരുന്ന മാല മോഷ്ടിച്ച് വരുമ്പോഴാണ് അപകടമെന്ന് പൊലീസ് അറിയിച്ചു. ഒപ്പമുണ്ടായിരുന്ന അമൽ എന്നയാളെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാവിലെ ആറരയോടെയാണ് അപകടം.
നരുവാമൂട് പൊലീസ് സ്റ്റേഷൻ പരിധിയിൽ പള്ളിച്ചൽ പാരൂർക്കുഴി ദേശീയ പാതയിലാണ് ബൈക്ക് ഡിവൈഡറിൽ തട്ടി മറിഞ്ഞ് അപകടമുണ്ടായത്. ബൈക്കിന് നമ്പർ പ്ലേറ്റ് ഉണ്ടായിരുന്നില്ല. കൊളുത്തില്ലാത്ത സ്വർണമാല കണ്ടെടുത്തതാണ് മോഷണത്തിന്റെ ചുരുളഴിച്ചത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ തക്കലയിൽ നിന്നും വഴിയാത്രക്കാരിയുടെ പതിനൊന്ന് പവന്റെ മാല പൊട്ടിച്ചെടുത്തത് അപകടത്തിൽ പെട്ടവരാണെന്ന് തെളിഞ്ഞു.
ആശുപത്രിയിൽ കഴിയുന്ന അമലിന്റെ മൊഴി ഉടൻ രേഖപ്പെടുത്തും. ഇയാൾ കോട്ടയം സ്വദേശിയാണ്. അമലിന്റെ കൈവശമായിരുന്നു പൊട്ടിച്ചെടുത്ത മാലയുണ്ടായിരുന്നത്. ബൈക്കിൽ നിന്ന് തെറിച്ചു വീണ രണ്ടു പേരെയും ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും സജാദിന്റെ ജീവൻ രക്ഷിക്കാനായില്ല. ഗുരുതര പരുക്കുകളോടെ ആശുപത്രിയിലുള്ള അമൽ കോട്ടയം പാലാ സ്വദേശിയാണെന്നാണ് സൂചന.
സജാദും അമലും ചേർന്ന് ഇന്നു പുലർച്ചെ അഞ്ചു മണിയോടെയാണ് തക്കലയിൽനിന്ന് ഒരു സ്ത്രീയുടെ കഴുത്തിൽ കിടന്ന 11 പവൻ തൂക്കം വരുന്ന മാല പൊട്ടിച്ച് രക്ഷപ്പെട്ടത്. ഇതുമായി തിരുവനന്തപുരം ഭാഗത്തേക്ക് വരുമ്പോഴായിരുന്നു അപകടം. പൊട്ടിച്ചെടുത്ത മാല അപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന അമലിന്റെ കയ്യിൽ നിന്ന് പോലീസ് കണ്ടെടുത്തു. സജ്ജാദിന്റെ പേരിൽ മുമ്പും മാലമോഷണ കേസ് ഉണ്ടെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ പേരിൽ മംഗലപുരം പൊലീസ് സ്റ്റേഷനിൽ മാല മോഷണത്തിന് കേസുണ്ട്.
https://www.facebook.com/Malayalivartha