അയർക്കുന്നത്ത് മരിച്ച നിലയിൽ കണ്ടെത്തിയ ദമ്പതിമാരിൽ ഭർത്താവ് വിദേശത്തു നിന്ന് വന്നിട്ട് ഒന്നര മാസം; വീടിന്റെ നാലു വശത്തും സിസിടിവി; തിരുവനന്തപുരത്തിന് പോകുകയാണെന്നു സഹോദരനോട് പറഞ്ഞ ശേഷം നാലു ദിവസം മുൻപ് വീട് വിട്ടിറങ്ങിയ ദമ്പതിമാരുടെ മൃതദേഹം കണ്ട ഞെട്ടലിൽ നാട്

അയർക്കുന്നം അമയന്നൂരിൽ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ ദമ്പതിമാരുടെ മരണത്തിൽ ദുരൂഹത തുടരുന്നു. നാലു ദിവസം മുൻപ് തിരുവനന്തപുരത്തിനു പോകുകയാണ് എന്നു സഹോദരനോടു പറഞ്ഞ്, അഞ്ചു വയസുകാരൻ മകനെ സഹോദരന്റെ വീട്ടിലേൽപ്പിച്ച ശേഷമാണ് ദമ്പതിമാർ അയർക്കുന്നത്തെ വീട്ടിലേയ്ക്കു മടങ്ങിയത്. എന്നാൽ, വ്യാഴാഴ്ച രാവിലെ വീട്ടിലെത്തിയവർ കണ്ടത് ചലനമില്ലാതെ കിടക്കുന്നവരെയായിരുന്നു.
അയർക്കുന്നം അമയന്നൂർ ഇല്ലിമൂലയിൽ പതിക്കൽത്താഴെ പ്രഭാകരന്റെ മകൻ സുധീഷ് (40), ഭാര്യ ചിന്റു (34) എന്നിവരെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വിദേശത്തായിരുന്ന സുധീഷ് ഒന്നര മാസം മുൻപാണ് നാട്ടിലെത്തിയത്. തുടർന്ന്, നാലു ദിവസം മുൻപ് ഇവരുടെ അഞ്ചു വയസുകാരൻ മകൻ സിദ്ധാർത്ഥിനെ സഹോദരന്റെ വീട്ടിലാക്കിയിരുന്നു. തുടർന്ന്, സുധീഷും, ചിന്റുവും തിരുവനന്തപുരത്തിനു പോകുകയാണ് എന്നു പറഞ്ഞ ശേഷം വീട്ടിൽ നിന്നും സ്വന്തം വീട്ടിലേയ്ക്കു പോരുകയായിരുന്നു.
എന്നാൽ, ഇന്നലെ വൈകിട്ട് മുതൽ സുധീഷിന്റെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. ഇതേ തുടർന്ന് വ്യാഴാഴ്ച ബന്ധുക്കൾ തിരക്കി വീട്ടിലെത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന്, വിവരം അയർക്കുന്നം പൊലീസിൽ അറിയിക്കുകയായിരുന്നു. ഇതിനു ശേഷം പൊലീസ് സംഘം സ്ഥലത്ത് എത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന്, ജില്ലാ പൊലീസ് മേധാവി ഡി.ശിൽപ, കോട്ടയം ഡിവൈ.എസ്.പി ജെ.സന്തോഷ്‌കുമാർ എന്നിവരുടെ നേതൃത്വത്തിൽ അയർക്കുന്നം പൊലീസ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. വിരലടയാള വിദഗ്ധരും, സൈന്റിഫിക്ക് എക്‌സ്‌പേർട്ട് സംഘവും സ്ഥലത്ത് എത്തിയിട്ടുണ്ട്. സംഭവത്തിൽ അയർക്കുന്നം പൊലീസ് കേസെടുത്തു.
https://www.facebook.com/Malayalivartha