KSRTCയുടെ രക്ഷകൻ എത്തി... ഗതാഗതം ഇനി സിപിഎമ്മിന്? പൊളിച്ചടുക്കി ഗണേഷ് കുമാർ... ആന്റണി രാജുവിന്റെ ഫ്യൂസൂരി ഗണേഷ് കുമാർ
കെഎസ്ആർടിസിയെ രക്ഷിക്കാൻ ഗതാഗത വകുപ്പ് സി പി എം ഏറ്റെടുക്കുന്നത് നന്നാവുമെന്ന് ഗണേഷ് കുമാർ എം എൽ എ. ശമ്പള പ്രശ്നം പരിഹരിക്കാൻ മുഖ്യമന്ത്രി ഇടപെടണം. തനിക്ക് മന്ത്രിയാകാൻ ഒരു താത്പര്യവും ഇല്ല എന്നും ഗണേഷ് കുമാർ പറഞ്ഞു. താൻ മന്ത്രിയായിരുന്ന സമയത്ത് സർക്കാർ സഹായം ഇല്ലാതെ ശമ്പളവും പെൻഷനും കൊടുത്തു. ആവശ്യം ഇല്ലാത്ത ഓഫീസും അനുബന്ധ സ്ഥാപനങ്ങളും കെഎസ്ആർടിസി പൂട്ടണമെന്നും ഗണേഷ് കുമാർ അഭിപ്രായപ്പെട്ടു.
അതുപോലെ കെഎസ്ആർടിസി സ്വിഫറ്റ് ബസിന്റെ അപകടം തുടർ കഥയായി മാറുന്നു എന്ന പഴിയും കേൾക്കേണ്ടി വരുന്നത് ഇപ്പോഴത്തെ ഗതാഗത മന്ത്രി ആന്റണി രാജുവിനാണ്. അതിനേയും പരിഹസിച്ച് ഗണേഷ് കുമാർ ഒരു പൊതുവേദിയിൽ പ്രസംഗിച്ചിട്ടുണ്ടായിരുന്നു. ''ഗതാഗത മന്ത്രിയായിരുന്നെങ്കിൽ ദുരിതം മുഴുവന്‍ താന്‍ അനുഭവിക്കേണ്ടി വന്നേനെ.
കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഇടിക്കുന്നതിനെല്ലാം ഉത്തരം പറയേണ്ടി വന്നേനെ. എന്‍റെ കൂടെ ദൈവമുണ്ട്. ദൈവം എന്നെ രക്ഷിച്ചു''– ഗണേഷ് കുമാർ പറഞ്ഞു. കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് അപകടത്തിൽപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
‘മന്ത്രിയാകാത്തത് കഷ്ടമായി പോയെന്ന് എന്നോട് പലരും പറയാറുണ്ട്. മന്ത്രിയാകാത്തത് നന്നായെന്ന് പത്രം വായിച്ചാൽ മനസ്സിലാകും. ഗതാഗത മന്ത്രിയായിരുന്നെങ്കിൽ ഈ ദുരിതം മുഴുവൻ ഞാൻ അനുഭവിക്കേണ്ടി വന്നേനെ. സ്വിഫ്റ്റ് അപകടത്തിൽ പെടുന്നതിനും കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം കൊടുക്കാത്തതിനും ഉത്തരം പറയേണ്ടി വന്നേനെ’– ഗണേഷ് കുമാർ പറഞ്ഞു.
‘കെഎസ്ആർടിസി ഇപ്പോൾ വെന്റിലേറ്ററിൽ കിടക്കുന്ന രോഗിയെപ്പോലെയാണ്. അതിനെ രക്ഷിക്കണോ വേണ്ടയോയെന്ന് ബന്ധുക്കളും ഡോക്ടർമാരും ഒരുപോലെ ചിന്തിക്കണം. ജീവനക്കാർക്കും മാനേജ്മെന്റിനും സർക്കാരിനും ഈ വിഷയത്തിൽ തുല്യ ഉത്തരവാദിത്തമുണ്ട്. ഇതിനിടയിൽ ശമ്പള പരിഷ്കരണം നടപ്പിലാക്കിയതിന്റെ യുക്തി എന്താണ്?’ എന്നായിരുന്നു നേരത്തേ ഗണേഷ് കുമാർ ഒരു മാധ്യമത്തോട് ചോദിച്ചിരുന്നത്.
‘സർവീസ് നിർത്തിയാൽ അത്രയും വരുമാനം കുറയും. ഈ സ്ഥാപനം പൂട്ടിക്കഴിഞ്ഞാൽ അതിന്റെ നഷ്ടം ജീവനക്കാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും മാത്രമാണ്. ഇതു പൂട്ടിയാൽ സർക്കാരിനു ലാഭമാണ്. ഒരു മാസത്തിനുള്ളിൽ യാത്രക്കാർ ബദൽ യാത്രാ സംവിധാനം കണ്ടെത്തുകയും ചെയ്യും’ എന്നും ഗണേഷ് കുമാർ പറഞ്ഞിരുന്നു. മുൻ ഗതാഗത മന്ത്രി എന്ന നിലയിൽ നിരവധി മാറ്റങ്ങൾ അദ്ദേഹത്തിന് ഇനിയും കൊണ്ടുവരാൻ സാധിക്കും എന്ന പ്രതീക്ഷയാണ് ഉള്ളത്.
അതേസമയം, കെഎസ്ആർടിസിയിൽ നാളെ മുതൽ ശമ്പളം കൊടുത്തു തുടങ്ങുമെന്ന് ഗാതാഗത മന്ത്രി ആന്റണി രാജു പറഞ്ഞിട്ടുണ്ട്. ഏപ്രിൽ മാസത്തെ ശമ്പളം നൽകാനായി 30 കോടി രൂപ സർക്കാർ നൽകും. മാനെജ്മെന്റിന് മാത്രമായ് ആവശ്യമുള്ള തുക സമാഹരിക്കാാൻ ആകില്ലെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് നടപടി. ഇതിനായുള്ള അപേക്ഷ ഇന്ന് തന്നെ ധനവകുപ്പിന് നൽകും.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കി, സർക്കാർ വാക്ക് വിശ്വസിക്കാതെ സമരത്തിലേയ്ക്ക് പോയ കെഎസ്ആർടിസി ജീവനക്കാരോട് വിട്ടുവീഴ്ചയില്ലെന്ന നിലപാട് തിരുത്തിയിരിക്കുകയാണ് സർക്കാരും ഗതാഗത മന്ത്രിയും. ഏതാണ്ട് ഒരു മാസം വൈകിയെങ്കിലും സ്കൂൾ തുറക്കും മുമ്പ് ജീവനക്കാർക്ക് ശമ്പളം കിട്ടുമെന്നുറപ്പായി. നേരത്തേ നൽകിയ 30 കോടിക്ക് പുറമെയാണ് 30 കോടി രൂപ കൂടി സർക്കാർ നൽകുന്നത്. അതിനായി ഇന്ന് തന്നെ ഔദ്യോഗികമായി അപേക്ഷ നൽകുമെന്നും ഗതാഗത മന്ത്രി അറിയിച്ചു.
ഈ മാസം കിട്ടിയ സർക്കാർ സഹായം കഴിഞ്ഞ മാസം ശമ്പളം നൽകാനായി എടുത്ത ഓവർ ഡ്രാഫ്റ്റിലേക്ക് തിരിച്ചടച്ചിരുന്നു. സർക്കാരിൽ നിന്ന് 30 കോടി രൂപ കൂടി കിട്ടിയാൽ വീണ്ടും 30 കോടി രൂപ ഓവർഡ്രാഫ്റ്റ് എടുക്കാനാണ് മാനേജ്മെന്റ് ആലോചന. ബാക്കി 12 കോടി രൂപയോളം മറ്റ് സാമ്പത്തിക ക്രമീകരണങ്ങളിലൂടെ കണ്ടെത്തും.
ശമ്പളം അനിശ്ചിതമായി വൈകുന്നതിൽ മുഖ്യമന്ത്രി നടത്തിയ ഇടപെടലാണ് പ്രശ്ന പരിഹാരത്തിലേക്ക് കാര്യങ്ങൾ എത്തിച്ചത്. കെഎസ്ആർടിസിയിലെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരത്തിന് കൂടുതൽ ചർച്ച വേണമെന്നും സുഷീൽ ഖന്ന റിപ്പോർട്ടിലെ പ്രധാന നിർദ്ദേശങ്ങൾ നടപ്പിലാക്കാനുള്ള നടപടികൾ എടുക്കുമെന്നും ഗതാഗത മന്ത്രി പറഞ്ഞു. പുതിയ സാഹചര്യങ്ങൾ മനസ്സിലാക്കി ജീവനക്കാർ അനുഭാവ പൂർണമായ സമീപനം എടുക്കണമെന്നും ശമ്പളക്കാര്യത്തിനൊപ്പം മന്ത്രി ഓർമിപ്പിച്ചു.
https://www.facebook.com/Malayalivartha