കേസിൽ ശിക്ഷിക്കപ്പെട്ടതോടെ തടവുപുള്ളികള്‍ക്കുള്ള നമ്പരും വസ്ത്രവും നൽകി; ജയിലിലെ മേല്‍വിലാസം സി 5018; ആരോഗ്യപരിശോധനകള്‍ നടത്തിയ ശേഷം നിരീക്ഷണ സെല്ലിലേക്കു മാറ്റി; തടവുകാരനായതിനാല്‍ ജയിലില്‍ ജോലി ചെയ്യേണം; ഒരാഴ്ചയ്ക്കു ശേഷം ആ കാര്യത്തിൽ തീരുമാനമുണ്ടാകും; പത്തുവര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട കിരണ്‍ കുമാറിന്റെ ജയിൽ ജീവിതം ഇങ്ങനെ

പത്തുവര്‍ഷത്തെ തടവിന് ശിക്ഷിച്ച വിസ്മയ കേസിലെ പ്രതി കിരണ്‍ കുമാറിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്കു മാറ്റി. മുന്‍ അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്നു കിരണ്‍ കുമാർ. കൊല്ലം ജില്ലാ ജയിലില്‍ നിന്ന് ബുധനാഴ്ച രാവിലെ 11ന് കിരണിനെ തിരുവനന്തപുരത്ത് എത്തിക്കുകയായിരുന്നു.
കേസിൽ ശിക്ഷിക്കപ്പെട്ടതോടെ തടവുപുള്ളികള്‍ക്കുള്ള നമ്പരും വസ്ത്രവും കിരണിനു നല്‍കിയിരിക്കുകയാണ്. ഇനി കിരണിന്റെ ജയിലിലെ മേല്‍വിലാസം സി 5018 ആണ് . ആരോഗ്യപരിശോധനകള്‍ നടത്തിയ ശേഷമാണ് ഇയാളെ നിരീക്ഷണ സെല്ലിലേക്കു മാറ്റിയത്. തടവുകാരനായതിനാല്‍ ജയിലില്‍ ജോലി ചെയ്യേണ്ടുന്ന ചുമതലയുണ്ട് .
ഒരാഴ്ചയ്ക്കു ശേഷം ഈ കാര്യത്തിൽ തീരുമാനമുണ്ടാകും. വിചാരണ കാലയളവിലും കിരണ്‍ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ തന്നെയായിരുന്നു കഴിഞ്ഞിരുന്നത്. സ്ത്രീധന പീഡനത്തെ തുടർന്ന് ഭാര്യ വിസ്മയ ആത്മഹത്യ ചെയ്ത കേസിലാണ് കിരണ്‍കുമാറിനെ പത്തുവര്‍ഷത്തെ തടവിനു ശിക്ഷിച്ചത്.ബുധനാഴ്ച രാവിലെ 11 മണിയോട് കൂടിയാണ് പൂജപ്പുര ജയിലിലേക്ക് കിരണിനെ എത്തിച്ചത്.
അതേസമയം എന്തെങ്കിലും പറയാനുണ്ടോയെന്ന മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തില്‍ പ്രതി പ്രതികരിക്കാന്‍ തയ്യാറായില്ല. കഴിഞ്ഞ ദിവസവും കോടതിയില്‍ താന്‍ നിരപരാധിയാണെന്ന് അറിയിച്ച പ്രതി മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരുന്നില്ല. കിരണ്‍ കുമാര്‍ കുറ്റക്കാരനാണെന്ന് തെളിഞ്ഞതോടെ പത്ത് വര്‍ഷം തടവും പന്ത്രണ്ടര ലക്ഷം രൂപയും കോടതി ശിക്ഷ വിധിച്ചിരുന്നു.
അവസാന നിമിഷം വരെ കോടതിയുടെ അനുകമ്പ തേടുന്ന പ്രതികരണങ്ങളായിരുന്നു പ്രതിയുടെ ഭാഗത്ത് നിന്നും ഉണ്ടായത്. കിരണ്‍ അറിയാതെ തന്നെ ഫോണില്‍ റെക്കോഡ് ചെയ്യപ്പെട്ട കോളുകളും അന്വേഷണത്തില്‍ നിര്‍ണായകമായി. ബിഎഎംഎസ് വിദ്യാർഥി വിസ്മയ (24) സ്ത്രീധന പീഡനത്തെത്തുടർന്നാണു ജീവനൊടുക്കിയത്.
കേസിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സ്ത്രീധന മരണം, ആത്മഹത്യാ പ്രേരണ, സ്ത്രീധന പീഡനം എന്നീ കുറ്റങ്ങൾ പ്രകാരവും സ്ത്രീധന നിരോധന നിയമത്തിലെ വകുപ്പുകൾ പ്രകാരവുമാണു ശാസ്താംകോട്ട പോരുവഴി അമ്പലത്തുംഭാഗം ശാസ്താനട ചന്ദ്രാലയത്തിൽ കിരൺകുമാർ (31) കുറ്റക്കാരനാണെന്ന് ഒന്നാം അഡീഷനൽ സെഷൻസ് ജഡ്ജി കെ.എൻ.സുജിത്ത് വിധിച്ചത്.
https://www.facebook.com/Malayalivartha