മാലിന്യ സംസ്കരണ പ്ലാന്റിലേക്ക് കോട്ടയത്തെ ആശുപത്രികളിൽ നിന്നു കൊണ്ടുപോകുകയായിരുന്ന മാലിന്യം നിറച്ച കൂടയിൽ ജീവനക്കാർ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ച; ദിവസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം

പ്ലാസ്റ്റിക് മാലിന്യം നിറച്ച കൂടിനുള്ളിൽ ആൺകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. ദിവസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹമാണ് കണ്ടെത്തിയിരിക്കുന്നത്. എറണാകുളത്തെ മാലിന്യ സംസ്കരണ പ്ലാന്റിലേക്ക് കോട്ടയത്തെ ആശുപത്രികളിൽ നിന്നു കൊണ്ടുപോകുകയായിരുന്നു പ്ലാസ്റ്റിക് മാലിന്യം നിറച്ച കൂട. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നുള്ള പ്ലാ സ്റ്റിക് മാലിന്യത്തിനിടയിലാണു മൃതദേഹം കണ്ടത്.
മാലിന്യം ശേഖരിച്ചു സംസ്കരിക്കുന്ന സർക്കാർ ഏജൻസിയായ കേരള എൻവയ്റോ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (കെഇഐഎൽ ) അധികൃതർ ആണ് ഇത് കണ്ടെത്തിയത്. തൊഴിലാളികൾ മാലിന്യം വേർതിരിക്കുന്ന സമയം കെട്ടിയ നിലയിൽ പ്ലാസ്റ്റിക് കവർ കണ്ടു. അതിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടത്. കവറുകളുടെ ബാച്ച് നമ്പർ പരിശോധിച്ചപ്പോൾ മെഡിക്കൽ കോളജിൽ നിന്നു ശേഖരിച്ച മാലിന്യക്കവറാണെന്ന് മനസിലായി.
ഈയൊരു സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ.ജയകുമാർ വ്യക്തമാക്കി. കുഞ്ഞിന്റെ തലയിൽ നിറയെ മുടിയുണ്ടായിരുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് ഇത്തരത്തിൽ വളർച്ചയെത്തിയ കുഞ്ഞിന്റെ മൃതദേഹം സംസ്കരിക്കുന്നതിനായി അയച്ചിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. പുറമേനിന്ന് മൃതദേഹം കൊണ്ടിട്ടതാകാനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്. കുഞ്ഞിന്റെ മൃതദേഹം സൂക്ഷിക്കാനുള്ള സൗകര്യം ഇല്ലാത്തയിരുന്നു. അതുകൊണ്ട് ഫോട്ടോ എടുത്ത ശേഷം ഇൻസിനറേറ്ററിൽ സംസ്കരിക്കാൻ നിർദേശിച്ചു.
https://www.facebook.com/Malayalivartha






















