ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മഹീന്ദ്ര കമ്പനി വഴിപാടായി നല്‍കിയ മഹീന്ദ്ര ഥാര്‍ പുനർലേലം ഇന്ന് നടന്നു; 43 ലക്ഷം രൂപയ്ക്ക് ഥാര്‍ പുനർലേലത്തിൽ സ്വന്തമാക്കിയത് ദുബായി വ്യവസായി വിഘ്നേഷ് വിജയകുമാർ ഥാര്‍, പുനര്‍ലേലം നടന്നത് ദേവസ്വം കമ്മീഷ്ണറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മഹീന്ദ്ര കമ്പനി വഴിപാടായി നല്‍കിയ മഹീന്ദ്ര ഥാര്‍ പുനർലേലം ഇന്ന് നടന്നു. 43 ലക്ഷം രൂപയ്ക്കാണ് ദുബായി വ്യവസായി വിഘ്നേഷ് വിജയകുമാർ ഥാര്‍ പുനർലേലത്തിൽ സ്വന്തമാക്കിയത്. മലപ്പുറം അങ്ങാടിപ്പുറം സ്വദേശിയാണ്. ദേവസ്വം കമ്മീഷ്ണറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പുനര്‍ലേലം നടന്നത്.
15 പേർ പങ്കെടുത്തു. 15 ലക്ഷം രൂപ അടിസ്ഥാന വിലയ്ക്കാണ് ലേലം ആരംഭിച്ചത്.നേരത്തെ വ്യവസായിയായ അമല്‍ മുഹമ്മദ് അലി വാഹനം ലേലത്തില്‍ പിടിച്ചിരുന്നെങ്കിലും ഒരാള്‍ മാത്രം പങ്കെടുത്ത ലേലത്തിനെതിരെ ഹിന്ദു സംഘടനകള്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുനര്‍ലേലം നടത്താന്‍ ഗുരുവായൂര്‍ ദേവസ്വം തീരുമാനിച്ചത്.
2021 ഡിസംബര്‍ 18നായിരുന്നു ആദ്യ ലേലം. 15 ലക്ഷം രൂപ അടിസ്ഥാന വില നിശ്ചയിച്ച ലേലത്തില്‍ അമല്‍ മുഹമ്മദ് അലിയുടെ പ്രതിനിധിയായി പങ്കെടുത്ത വ്യക്തി പതിനായിരം രൂപ കൂട്ടിവിളിച്ചു. ഇതിന് മുകളില്‍ വിളിക്കാന്‍ ആളില്ലാതെ വന്നതോടെ അന്ന് ലേലം എറണാകുളം സ്വദേശിയായ അമല്‍ മുഹമ്മദിന് ഉറപ്പിക്കുകയായിരുന്നു. പിന്നാലെയാണ് വിവാദം ആരംഭിച്ചത്.
വേണ്ടത്ര പ്രചാരം നല്‍കാതെ കാര്‍ ലേലം ചെയ്തതും ലേലത്തില്‍ ഒരാള്‍ മാത്രം പങ്കെടുത്തിട്ടും ലേലം ഉറപ്പിച്ചു നല്‍കിയതും ചോദ്യം ചെയ്ത് ഹിന്ദു സേവാസംഘം ഹൈക്കോടതിയില്‍ പരാതി നല്‍കി. ഹൈക്കോടതി നിര്‍ദേശ പ്രകാരം ഏപ്രില്‍ 9ന് ദേവസ്വം കമ്മിഷണര്‍ ഡോ. ബിജു പ്രഭാകര്‍ ഗുരുവായൂരില്‍ സിറ്റിങ് നടത്തി പരാതികള്‍ കേട്ടു. പിന്നീട് പുനര്‍ലേലം നടത്തന്‍ ഉത്തരവിടുകയായിരുന്നു. ഇത് ദേവസ്വം ഭരണസമിതി യോഗം അംഗീകരിച്ചു.
https://www.facebook.com/Malayalivartha






















