കാസർകോട് പുഴയുടെ ഗതിമാറ്റം നാട്ടുകാർക്ക് വെല്ലുവിളിയായി, തടയണ നിര്‍മ്മിച്ച് പുഴയെ നേര്‍വഴിക്ക് കൊണ്ടുവരാൻ നാട്ടുകാരോടൊപ്പം മത്സ്യത്തൊഴിലാളികളും തൊഴിലുറപ്പ് തൊഴിലാളികളും, മണല്‍ച്ചാക്കുകളും മുളയും ഓലയും വടവും കിട്ടിയതെല്ലാം ഉപയോഗിച്ച് തടയണ നിര്‍മ്മിച്ച് വഴിമാറിയൊഴുകിയ പുഴയ്ക്ക് നേർവഴി കാട്ടി...!

കാസർകോട് ഗതിമാറി ഒഴുകിയ പുഴയ്ക്ക് നേർവഴി കാട്ടി നാട്ടുകാർ. അജാനൂരിലാണ് സംഭവം.ചിത്താരിപ്പുഴ വഴിമാറിയൊഴുകിയത് നാട്ടുകാർക്ക് വലിയ വെല്ലുവിളിയായി തീരുകയായിരുന്നു. അജാനൂരിലെത്തിയപ്പോൾ ചിത്താരിപ്പുഴ ഗതി മാറിയത് അജാനൂരിലെ മീനിറ കേന്ദ്രത്തിന് ഭീഷണിയായി.
ചിത്താരിക്കടപ്പുറത്ത് നിന്ന് ഒരു കിലോമീറ്ററോളം ദൂരത്തായാണ് അഴി മുറിഞ്ഞത്. സാധാരണ പുഴ അറബിക്കടലിൽ ചെന്ന് ചേരുകയാണ് പതിവ്. എന്നാല്‍ ഗതിമാറിയതോടെ ഇത് അജാനൂര്‍ മീനിറക്ക് കേന്ദ്രത്തിന് സമീപത്തേക്ക് ഒഴുകാന്‍ തുടങ്ങി.ഇതോടെയാണ് പുഴയുടെ ഒഴുക്ക് തടയാൻ നാട്ടുകാർ രംഗത്തെത്തിയത്.
പിന്നെ ഒന്നും നോക്കിയില്ല, പുഴയുടെ ഒഴുക്ക് തടയാൻ നാട്ടുകാർ മുന്നിട്ടിറങ്ങി. തടയണ നിര്‍മ്മിച്ച് പുഴയെ നേര്‍വഴിക്ക് കൊണ്ടുവരാനായിരുന്നു ശ്രമം. നാട്ടുകാരോടൊപ്പം മത്സ്യത്തൊഴിലാളികളും തൊഴിലുറപ്പ് തൊഴിലാളികളും കൂടി. മണല്‍ച്ചാക്കുകളും മുളയും ഓലയും വടവും അങ്ങിനെ കിട്ടിയതെല്ലാം ഉപയോഗിച്ച് തടയണ നിര്‍മ്മാണം തുടങ്ങി.
അൻപതോളം പേരാണ് തടയണ നിർമ്മാണത്തിനായി രംഗത്ത് ഇറങ്ങിയത്. നൂറുകണക്കിന് ഓലയും രണ്ടായിരത്തോളം മണല്‍ച്ചാക്കുകളാണ് നാട്ടുകാർ തടയണയ്ക്കായി ഉപയോഗിച്ചത്. ഏറെ നേരം നീണ്ട കഠിനാധ്വാനത്തിലൂടെ, കൈമെയ് മറന്ന് നാട്ടുകാർ പുഴയ്ക്ക് നേർവഴി കാട്ടിക്കൊടുത്തു.
ഏറെ നേരം നീണ്ട പരിശ്രമത്തിനൊടുവിൽ പുഴയുടെ നീരൊഴുക്ക് ഒരു പരിധി വരെ പൂർവസ്ഥിതിയിലാക്കാൻ നാട്ടുകാർക്ക് സാധിച്ചു. നാല് വർഷം മുൻപും സമാനമായ സാഹചര്യം ഉണ്ടായിരുന്നു. അന്നും ഇതേ മാർഗത്തിൽ മണൽ ചാക്കുകൾ ഉപയോഗിച്ച് തടയണ നിർമ്മിച്ചാണ് നാട്ടുകാർ വെള്ളത്തിന്റെ ഗതി മാറ്റിയത്.
https://www.facebook.com/Malayalivartha