ബിവറേജസിലും ടൂറിസത്തിനും ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസ്... ബെവ്‌കോ - കെ റ്റി ഡി സി തൊഴില്‍ തട്ടിപ്പു കേസുകളില്‍ സരിതക്കെതിരെ കുറ്റപത്രം, പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്ത് വഞ്ചിച്ചെടുത്ത പണം വീണ്ടെടുക്കാതെയുള്ള കുറ്റപത്രം, ബിവറേജസ് കേസില്‍ രണ്ടാം പ്രതി ടൂറിസം കേസില്‍ മൂന്നാം പ്രതി
സോളാര്‍ തട്ടിപ്പ് കേസ് പ്രതി സരിത.എസ്. നായര്‍ ഉള്‍പ്പെട്ട 16 ലക്ഷം രൂപയുടെ ബെവ്‌കോ , കെ.റ്റി.ഡി.സി തൊഴില്‍ തട്ടിപ്പു കേസുകളില്‍ സരിതക്കെതിരെ കുറ്റപത്രം. നെയ്യാറ്റിന്‍കര ഒന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രട്ട് കോടതിയിലാണ് പോലീസ് 2 കുറ്റപത്രങ്ങള്‍ സമര്‍പ്പിച്ചത്.
ബിവറേജസ് തൊഴില്‍ തട്ടിപ്പു കേസില്‍ രണ്ടാം പ്രതി , ടൂറിസം തൊഴില്‍ തട്ടിപ്പു കേസില്‍ മൂന്നാം പ്രതി എന്നിങ്ങനെയാണ് പ്രതിപ്പട്ടികയില്‍ സരിതയുടെ റാങ്ക്. പ്രതികളെ കസ്റ്റഡിയില്‍ വെച്ച് ചോദ്യം ചെയ്ത് പ്രതികള്‍ വഞ്ചിച്ചെടുത്ത പണമോ വഞ്ചനയിലൂടെ സ്വരൂപിച്ച പണമുപയോഗിച്ച് വാങ്ങിയ സ്ഥാവര ജംഗമ സ്വത്തുക്കള്‍ വീണ്ടെടുക്കാതെ ഒളിവിലിട്ടാണ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.
കുന്നത്തുകാല്‍ പഞ്ചായത്ത് പാലിയോട് വാര്‍ഡ് മെമ്പര്‍ രതീഷാണ് കേസുകളില്‍ ഒന്നാം പ്രതി. സരിത നായര്‍ രണ്ടാം പ്രതിയും പൊതു പ്രവര്‍ത്തകനും തട്ടിപ്പിലെ ഇടനിലക്കാരനുമായ വൈ. ആര്‍. ക്രിസ്റ്റഫര്‍ ഷാജു എന്ന ഷാജു പാലിയോട് മൂന്നാം പ്രതിയുമാണ്. ടൂറിസം തൊഴില്‍ തട്ടിപ്പു കേസില്‍ രതീഷ് , ക്രിസ്റ്റഫര്‍ ഷാജു , സരിത. എസ്.നായര്‍ എന്നിവരാണ് 1 മുതല്‍ 3 വരെയുള്ള പ്രതികള്‍.
ബിവറേജസ് കോര്‍പ്പറേഷനില്‍ സ്റ്റോഴ്‌സ് അസിസ്റ്റന്റ് തസ്തികയിലും കേരളാ ടൂറിസ്റ്റ് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷനില്‍ ക്ലര്‍ക്ക് തസ്തികയിലും ജോലി വാഗ്ദാനം ചെയ്ത് രണ്ടു യുവാക്കളില്‍ നിന്നായി പതിനാറു ലക്ഷം രൂപ വിശ്വാസ വഞ്ചന ചെയ്ത് ചതിച്ചെടുത്ത് കോര്‍പ്പറേഷന്‍ എം ഡി യുടെ വ്യാജ നിയമന ഉത്തരവും ഇലക്ട്രോണിക് റെക്കോഡും ചതിക്കലിനായി വ്യാജമായി നിര്‍മ്മിച്ച് അസ്സല്‍ പോലെ നല്‍കി കബളിപ്പിച്ചെന്നാണ് കേസ്.
അഞ്ചു ലക്ഷം രൂപ തട്ടിയെടുത്തെന്ന ഓലത്താന്നി സ്വദേശി അരുണിന്റെയും പതിനൊന്നു ലക്ഷം രൂപ തട്ടിയെടുത്തെന്ന തിരുപുറം നിവാസി അരുണിന്റെയും പരാതിയിലാണ് രണ്ടു കേസുകളെടുത്തത്. സരിതയുടെ തമിഴ്‌നാട് വിലാസത്തിലെ ബാങ്ക് അക്കൗണ്ടിലാണ് ഉദ്യോഗാര്‍ത്ഥികള്‍ പണമയച്ചത്.
പല വിധ സാങ്കേതിക പ്രശ്‌നങ്ങള്‍ പറഞ്ഞ് ഉദ്യോഗാര്‍ത്ഥികള്‍ ജോലിയില്‍ പ്രവേശിക്കുന്നത് സരിത തടഞ്ഞപ്പോള്‍ തങ്ങളുടെ പണം അല്ലെങ്കില്‍ തൊഴില്‍ എന്ന് ഉറച്ചു നിന്നതോടെ 3 ലക്ഷം രൂപയുടെ വണ്ടി ചെക്ക് സരിത നല്‍കി. ചെക്ക് ഒപ്പിട്ടു നല്‍കിയ കാര്യം മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ സരിത വ്യക്തമാക്കിയിരുന്നു.
വ്യാജ നിയമന ഉത്തരവിന്റെ പകര്‍പ്പും സരിതാ നായര്‍ അരുണിനോട് മൊബൈലില്‍ സംസാരിച്ചതിന്റെ വോയ്‌സ് ക്ലിപ്പും പരാതിക്കൊപ്പം ആവലാതിക്കാരനായ അരുണിന്റെ സഹോദരന്‍ ഹാജരാക്കിയിരുന്നു. താന്‍ ആരോഗ്യ കേരളം പദ്ധതിയില്‍ പലര്‍ക്കും ജോലി വാങ്ങി നല്‍കിയതായും ഫോണ്‍ സംഭാഷണത്തിലുണ്ട്.
അതേ സമയം കേസന്വേഷണ ഘട്ടത്തില്‍ തിരുവനന്തപുരം രണ്ടാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി ശേഷാദ്രിനാഥന്‍ രണ്ടാം പ്രതി സരിതക്ക് മുന്‍കൂര്‍ ജാമ്യം നിരസിച്ചിരുന്നു. ജനുവരി 1 നാണ് സരിത പരീക്ഷണാര്‍ത്ഥം മുന്‍കൂര്‍ ജാമ്യഹര്‍ജി സമര്‍പ്പിച്ചത്. ജനുവരി 8 ന് വാദം ബോധിപ്പിക്കണമെന്ന് നിര്‍ദ്ദേശിച്ച് ജനുവരി 4 ന് കോടതി ഉത്തരവിട്ടു. എന്നാല്‍ കോടതിയുടെ ട്രെന്‍ഡ് പ്രതികൂലമാണെന്ന് മനസ്സിലാക്കിയ സരിത ജനുവരി 8 ന് മുന്‍കൂര്‍ ജാമ്യഹര്‍ജി പ്രസ് ചെയ്യുന്നില്ലെന്ന് കോടതിയില്‍ അഭിഭാഷകന്‍ മുഖേന ബോധിപ്പിച്ചു. തുടര്‍ന്നാണ് ഹര്‍ജി കോടതി തള്ളിയത്.
സരിതയുടെയുടെ കൂട്ടുപ്രതികളുടെ മുന്‍കൂര്‍ ജാമ്യഹര്‍ജികള്‍ തിരുവനന്തപുരം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ.എന്‍. അജിത് കുമാറും തള്ളിയിരുന്നു. ഗൗരവമേറിയ കൃത്യം ചെയ്ത പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യത്തിനര്‍ഹതയില്ല. പ്രതികളെ കസ്റ്റഡിയില്‍ വച്ച് ചോദ്യം ചെയ്ത് വഞ്ചിച്ചെടുത്ത പണം വീണ്ടെടുത്ത് തൊണ്ടിപ്പണമായി വിചാരണ കോടതിയായ മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കേണ്ടതുണ്ട്. ജാമ്യം നല്‍കി സ്വതന്ത്രനാക്കിയാല്‍ തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും മൊഴി തിരുത്തിക്കാന്‍ സാധ്യതയുണ്ട്. പ്രതികള്‍ ഒളിവില്‍ പോകാനും സാധ്യതയുണ്ട്. അപ്രകാരം സംഭവിച്ചാല്‍ വിചാരണക്ക് പ്രതിക്കൂട്ടില്‍ പ്രതികളെ ലഭ്യമാകാത്ത സ്ഥിതിവിശേഷം സംജാതമാകുമെന്നും കോടതി ജാമ്യം നിരസിച്ച ഉത്തരവില്‍ ചൂണ്ടിക്കാട്ടി.
വഞ്ചനാ കേസില്‍ മജിസ്‌ട്രേട്ട് കോടതിയില്‍ 2020 ഡിസംബര്‍ 12നാണ് എഫ്‌ഐആര്‍ സമര്‍പ്പിച്ചത്. നെയ്യാറ്റിന്‍കര ഒന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതിയിലാണ് നെയ്യാറ്റിന്‍കര പോലീസ് രണ്ട് എഫ് ഐ ആറുകള്‍ സമര്‍പ്പിച്ചത്.
നെയ്യാറ്റിന്‍കര സ്റ്റേഷന്‍ ഹൗസ് ഓഫീസറായ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശ്രീകുമാരന്‍ നായരാണ് കേസ് അന്വേഷണം നടത്തിയത്. എന്നാല്‍ സര്‍ക്കാരില്‍ സരിതക്കുള്ള സ്വാധീനത്താല്‍ പോലീസ് സരിതയെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന ആരോപണമുയര്‍ന്നിട്ടുണ്ട്.
" f
https://www.facebook.com/Malayalivartha