വിമാനത്തിൽ കയ്യേറ്റം... ഇ പിക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ട് കോടതി... അടുത്ത കുറ്റിയും തെറിക്കുന്നു...

ഇന്‍ഡിഗോ വിമാനത്തിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട സംഭവത്തില്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജനെതിരേ കേസെടുക്കാന്‍ നിര്‍ദേശം. തിരുവനന്തപുരം ജ്യുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. കേസിലെ പ്രതികളായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പരാതിയിലാണ് കേസ്. മനപ്പൂർവ്വമല്ലാത്ത നരഹത്യ, വധശ്രമം, ക്രിമിനല്‍ ഗൂഢാലോചന എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുക്കന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ രണ്ട് പേഴ്‌സണൽ സ്റ്റാഫുകൾക്കെതിരെയും കേസെടുക്കാൻ ഉത്തരവുണ്ട്. ഇ.പി ജയരാജന് പുറമെ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനില്‍കുമാര്‍, പേഴ്‌സണല്‍ സ്റ്റാഫ് അംഗം സുനീഷ് എന്നിവര്‍ക്കെതിരേയും കേസെടുക്കാന്‍ നിര്‍ദേശമുണ്ട്. കേസിലെ പ്രതികളായ ഫര്‍സീന്‍ മജീദ്, നവീന്‍കുമാര്‍ എന്നിവര്‍ ഇ.പി ജയരാജനെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട് മജിസ്‌ട്രേറ്റ് കോടതിയില്‍ ബുധനാഴ്ച രാവിലെയാണ് ഹർജി നല്‍കിയത്. നേരത്തെ ഇപി ജയരാജനെതിരെ കേസ് എടുക്കാൻ ആവശ്യപ്പെട്ട് ഡിജിപിയ്‌ക്ക് നിരവധി പരാതികൾ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നൽകിയിരുന്നു. എന്നാൽ ഇതൊന്നും ഫലം കാണാത്തതിനെ തുടർന്നാണ് പ്രവർത്തകർ കോടതിയെ സമീപിച്ചത്.
വിമാനത്തിലുണ്ടായ സംഘർഷത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാദ്ധ്യക്ഷൻ കെ.എസ് ശബരീനാഥ് ഉൾപ്പെടെ നാല് പേർക്കെതിരെ മാത്രമാണ് പോലീസ് കേസ് എടുത്തിരുന്നത്. എന്നാൽ ഗുരുതര കുറ്റകൃത്യം ചെയ്ത ഇ.പി ജയരാജനെതിരെ നടപടി സ്വീകരിക്കാത്തതിൽ യൂത്ത് കോൺഗ്രസ് ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു.
ഇതിനിടെ ഇപിയുടേത് ഗുരുതര കുറ്റകൃത്യമാണെന്ന് കണ്ടെത്തിയതോടെ ഇൻഡിഗോ എയർലൈൻസ് അദ്ദേഹത്തിന് യാത്ര വിലക്കും ഏർപ്പെടുത്തിയിരുന്നു. ഇതോടെയാണ് ഇ.പിയ്‌ക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കോടതിയെ സമീപിച്ചത്.
ജൂൺ പന്ത്രണ്ടിന് കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള മുഖ്യമന്ത്രിയുടെ വിമാനയാത്രയ്‌ക്കിടയിലായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ തലശ്ശേരി സ്വദേശി ഫർസീൻ മജീദ്, പട്ടന്നൂർ സ്വദേശി ആർ. കെ. നവീൻ എന്നിവരാണ് വിമാനത്തിൽ പ്രതിഷേധിച്ചത്. ഇവരെ ജയരാജൻ തള്ളി മാറ്റുകയായിരുന്നു.
https://www.facebook.com/Malayalivartha