പിടിവാശി കാട്ടി അറ്റാഷെ! സ്വർണ്ണക്കടത്ത് മുങ്ങിത്താണു... കച്ചിത്തുരുമ്പുമായി കസ്റ്റംസ്

കസ്റ്റംസ് കേസിലും എൻഫോഴ്സ്മെന്‍റ് കേസിലും മുഖ്യപ്രതിയായ സന്ദീപ് നായർ എൻഐഎയുടെ കേസിൽ മാപ്പുസാക്ഷിയാണ്. യുഎഇ കോൺസൽ ജനറലും അറ്റാഷെയും കളളക്കടത്തിന്‍റെ രാജ്യാന്തര സൂത്രധാരൻമാരെന്നാണ് സന്ദീപ് നായർ എൻഐ എ കോടതിയിൽ പറഞ്ഞത്. രാജ്യത്തിന്‍റെ സാന്പത്തിക ഭദ്രതയെ തകർക്കുന്ന തീവ്രവാദം എന്ന പേരിലാണ് എൻ ഐ എ അങ്കപ്പുറപ്പാട് നടത്തിയതും.
എന്നിട്ടും കോൺസൽ ജനറലും അറ്റാഷെയും എൻഐഎ കേസിൽ പ്രതികളല്ല. സന്ദീപ് മാപ്പുസാക്ഷിയാണ്. അല്ലെങ്കിൽ പ്രതി ചേർക്കാൻ പറ്റിയ സാഹചര്യം ഉണ്ടായില്ല. രാജ്യാന്തര തലത്തിലുള്ള സൗഹൃദം കാരണമാണ് അറ്റാഷയെ കേസിൽ പ്രതിയാക്കാത്തത്. അറ്റാഷെ കേസിൽ പ്രതിയായാൽ രാജ്യങ്ങൾ തമ്മിലുള്ള ഉറ്റ സൗഹൃദത്തെ ബാധിക്കും. ഒരു രാജ്യത്തിൻ്റെ സ്ഥാനപതിയെ കള്ളകടത്തു കേസിൽ പ്രതിയാക്കുന്നത് ഉചിതമല്ലെന്ന് ഇന്ത്യയെ കരുതിയാൽ തെറ്റ് പറയാനാവില്ല.
പക്ഷേ കസ്റ്റംസ് സംഘത്തിന് അത്തരം സെന്റിമൻസ് ഒന്നും ഉണ്ടാവില്ല എന്ന് വേണം കരുതാൻ. അതിന്റെ ഭാഗമായി തന്നെയാണ് അവരെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. സ്വര്‍ണക്കടത്ത് കേസില്‍ ചോദ്യം ചെയ്യലിനു ഹാജരാകാന്‍ താത്‌പര്യമില്ലെന്നു യു.എ.ഇ. മുന്‍ കോണ്‍സല്‍ ജനറലും അറ്റാഷെയും കസ്‌റ്റംസിനെ അറിയിച്ചു.
ഇരുവരെയും പ്രതികളാക്കുന്നതിനു മുന്നോടിയായുള്ള കാരണം കാണിക്കല്‍ നോട്ടീസിനാണു യു.എ.ഇ. എംബസി മുഖേനയുള്ള മറുപടി. കുറ്റപത്രത്തിലുള്ള 52 പേര്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. മറുപടി നല്‍കാത്തവര്‍ക്കു വീണ്ടും അയയ്‌ക്കും. കോണ്‍സുല്‍ ജനറലും അറ്റാഷെയും ഹാജരാകാന്‍ താത്‌പര്യമില്ലെന്ന് അറിയിച്ചെങ്കിലും വീണ്ടും നോട്ടീസ് അയയ്‌ക്കണോയെന്നു തീരുമാനിച്ചിട്ടില്ല.
കോണ്‍സല്‍ ജനറലായിരുന്ന ജമാല്‍ ഹുസൈന്‍ അല്‍ സാബി, അറ്റാഷെ റാഷിദ് ഖമീസ് അലി എന്നിവരാണ് എംബസി മുഖേന കസ്‌റ്റംസിനു മറുപടി നല്‍കിയത്. ആരോപണവിധേയനായ കോണ്‍സുലേറ്റിലെ മുന്‍ ചീഫ് അക്കൗണ്ടന്റ് ഈജിപ്‌ഷ്യന്‍ പൗരന്‍ ഖാലിദ് അല്‍ ഷൗക്രി നോട്ടീസിനു മറുപടി നല്‍കിയില്ല. കോണ്‍സല്‍ ജനറലിനും അറ്റാഷെയ്‌ക്കും നയതന്ത്രപരിരക്ഷയുള്ളതിനാല്‍ യു.എ.ഇ. ഭരണകൂടത്തില്‍ സമ്മര്‍ദം ചെലുത്തി വീണ്ടും നോട്ടീസ് നല്‍കാന്‍ കേന്ദ്രസര്‍ക്കാരിനു താത്‌പര്യമില്ലെന്നാണു സൂചന.
ചോദ്യംചെയ്യലിനു ഹാജരായില്ലെങ്കിലും വിചാരണാനടപടിയുമായി മുന്നോട്ടുപോകാന്‍ കസ്‌റ്റംസിനു തടസമില്ല. എന്നാല്‍, കോണ്‍സല്‍ ജനറലിനെയും അറ്റാഷെയേയും ഒഴിവാക്കി വിചാരണ നടത്തിയാല്‍ സ്വര്‍ണക്കടത്തിലെ ഉന്നതഗൂഢാലോചന തെളിയിക്കാന്‍ ബുദ്ധിമുട്ടാകുമെന്നാണു കസ്‌റ്റംസിന്റെ ആശങ്ക. സ്വര്‍ണക്കടത്തില്‍ ഇരുവര്‍ക്കും മുഖ്യപങ്കുണ്ടെന്നാണു സ്വപ്‌നാ സുരേഷ് ഉള്‍പ്പെടെയുള്ള പ്രതികളുടെ മൊഴി.
2020 ജൂലായ് അഞ്ചിനാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ നയതന്ത്ര ബാഗേജ് വഴി കടത്തിയ സ്വർണം കസ്റ്റംസ് പിടികൂടിയത്. പിന്നാലെ സ്വപ്ന സുരേഷ്, സന്ദീപ് നായർ, സരിത്ത് എന്നിവർ പിടിയിലായി. ഇതിനുപിന്നാലെ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറും അറസ്റ്റിലായി. സ്വർണക്കടത്തിന് പുറമേ ഡോളർക്കടത്തിലും ലൈഫ് മിഷൻ വിവാദത്തിലും കേസുകളുണ്ടായി. ഡോളർ കടത്തിലും ലൈഫ് മിഷനിലും യാതൊന്നും നടന്നില്ല.
എൻ.ഐ.എ, ഇ.ഡി. സി.ബി.ഐ. തുടങ്ങിയ കേന്ദ്ര ഏജൻസികൾ വിവിധ കേസുകൾ രജിസ്റ്റർ ചെയ്തു. എന്നാൽ സ്വർണക്കടത്ത് പുറത്തറിഞ്ഞ് ഒരു വർഷം പിന്നിടുമ്പോഴും ഈ അന്വേഷണങ്ങളൊന്നും എവിടെയും എത്താത്ത അവസ്ഥയിലാണ്. മാത്രമല്ല, മുഖ്യപ്രതികളായ ഫൈസൽ ഫരീദ്, യുഎഇ കോൺസുലേറ്റ് മുൻ അക്കൗണ്ടന്റ് ഖാലിദ് മുഹമ്മദ് അലി തുടങ്ങിയവരെ ഇന്ത്യയിലെത്തിക്കാൻ അന്വേഷണ ഏജൻസികൾക്ക് കഴിഞ്ഞിട്ടുമില്ല. ഫരീദിനെയും സംഘത്തെയും പിടിക്കാൻ കഴിയാത്ത കാലത്തോളം സ്വർണ്ണകടത്ത് കേസ് തെളിയിക്കപ്പെട്ടില്ല.
കോൺസുലേറ്റിലെ പി.ആർ. ഒ. ആയിരുന്ന പി.എസ്. സരിത്താണ് ആദ്യം അറസ്റ്റിലായത്. ജൂലായ് 10 നാണ് കേസ് എൻ ഐ എ ഏറ്റെടുത്തത്. തൊട്ടു പിന്നാലെ ഇ.ഡിയും കേസെടുത്തു. ഇതുവരെ 53 പേരാണ് അറസ്റ്റിലായത്. അറ്റാഷെ ഉൾപ്പെടെയുള്ളവരെ ആദ്യഘട്ടത്തിൽ പ്രതി ചേർത്തിരുന്നില്ല. അങ്ങനെയാണ് അവർ രാജ്യം വിട്ടത്. സ്വപ്നയുമായുള്ള ബന്ധം മാത്രമാണ് ശിവശങ്കറിന് വിനയായത്. മണിക്കൂറുകളോളം അദ്ദേഹത്തെ ചോദ്യം ചെയ്തിട്ടും യാതൊരു ഫലവും കേന്ദ്ര ഏജൻസികൾക്ക് ഉണ്ടായിട്ടില്ല.
എന്‍.ഐ.എ. പിടിച്ചെടുത്ത സ്വപ്‌നയുടെ മൊബൈല്‍ ഫോണിലെ ഡാറ്റാ റിപ്പോര്‍ട്ടിന്റെ അംഗീകൃതപകര്‍പ്പ് കസ്‌റ്റംസിനു ലഭിച്ചിരുന്നു. മുഖ്യമന്ത്രിക്കും മറ്റുമെതിരേ ഇപ്പോള്‍ സ്വപ്‌ന ഉന്നയിച്ച ആരോപണങ്ങളെല്ലാം മുമ്പ് കസ്‌റ്റംസിനു മൊഴിയായി നല്‍കിയിരുന്നു. മൊബൈലില്‍ ഇതിന്റെയെല്ലാം തെളിവുണ്ടെന്നു സ്വപ്‌ന അറിയിച്ചതിനേത്തുടര്‍ന്നാണു കസ്‌റ്റംസും ഡാറ്റാ റിപ്പോര്‍ട്ട് വാങ്ങി പരിശോധിച്ചത്.
എന്നാല്‍, മൂന്നു വര്‍ഷം വരെ പഴക്കമുള്ള ശബ്‌ദ രേഖകളുടെയും സന്ദേശങ്ങളുടെയും വസ്‌തുത കണ്ടെത്താന്‍ പ്രയാസമായതിനാല്‍ വിശദമായ അന്വേഷണം നടത്താതെ കുറ്റപത്രം നല്‍കുകയായിരുന്നു. മൊബൈലിലെ വിവരങ്ങള്‍ സാധൂകരിക്കുന്ന മറ്റ് തെളിവുകള്‍ സ്വപ്‌നയ്‌ക്കു ഹാജരാക്കാനുമായില്ല. സ്വപ്‌നയുടെ ആരോപണങ്ങള്‍ തെളിയിക്കാന്‍ കോണ്‍സല്‍ ജനറലിനെയും അറ്റാഷെയേയും ചോദ്യംചെയ്യേണ്ടത് അനിവാര്യമാണ്. തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വര്‍ണം പിടിച്ചതിനു പിന്നാലെ ഇവര്‍ യു.എ.ഇയിലേക്കു മടങ്ങിയിരുന്നു.
സ്വർണ്ണക്കടത്തിൽ എൻ ഐ എ കുറ്റപത്രം സമർപ്പിച്ചു കഴിഞ്ഞു.കസ്റ്റംസിന്റെയും ഇഡിയുടെയും കേസുകൾ സാമ്പത്തിക കുറ്റകൃത്യം മാത്രമാണ്. ഇതിൽ ശിക്ഷ കിട്ടിയാൽ തന്നെ ജീവിത കാലം മുഴുവൻ ജയിലിൽ കിടക്കേണ്ടി വരില്ല. എന്നാൽ എൻ ഐ എ കേസിൽ ശിക്ഷ കിട്ടിയാൽ മരണം ജയിലാകുമെന്ന കാര്യം ഉറപ്പാണ്.
സ്വപ്ന സുരേഷ് ഉൾപ്പെടെയുള്ള പ്രതികൾക്ക് ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്നാണ് എൻഐഎ കരുതുന്നത്. അതുകൊണ്ടാണ് യുഎപിഎ വകുപ്പ് 20 ചേർത്തത്. കേസ് തെളിയിക്കുന്നതിനാവശ്യമായ ചില നിർണായക വിവരങ്ങൾ കുറ്റപ്പത്രത്തിൽ ഉണ്ടെന്നാണ് വിവരം. ഇത് അന്വേഷണ ഘട്ടത്തിൽ പുറത്തു പോയാൽ അപകടമാണെന്ന് എൻഐഎ കരുതുന്നു.
കോടതിയിൽ എൻ ഐ എയുടെ ആവശ്യത്തിനായിരിക്കും പ്രഥമ പരിഗണന നൽകുന്നത്. വിചാരണക്ക് മുമ്പ് കുറ്റപ്പത്രം പ്രതികൾക്ക് നൽകിയാൽ പ്രതികൾ ദുരുപയോഗം ചെയ്യുമെന്ന് എൻഐഎ കരുതുന്നു. അങ്ങനെ നൽകേണ്ടി വന്നാലും കുറ്റപത്രത്തിലെ നിർണായക ഭാഗങ്ങൾ ഒഴിവാക്കാൻ എൻഐഎ കോടതിയിൽ ആവശ്യപ്പെടും. എന്നാൽ 20 പ്രതികളിൽ ആർക്കൊക്കെ ഭീകരരുമായി ബന്ധമുണ്ടെന്ന കാര്യം എൻഐഎ അതീവ രഹസ്യമായി സൂക്ഷിക്കുകയാണ്.
https://www.facebook.com/Malayalivartha



























