കോടതിയ്ക്ക് മുന്നറിയിപ്പുമായി സർക്കാർ; സ്വപ്നയുടെ കേസിൽ ഇടപെടേണ്ടെന്ന്! ഹൈക്കോടതിയിൽ വൻ പോരാട്ടം

സ്വപ്നയ്ക്കെതിരായ ഗൂഢാലോചനക്കേസിൽ അന്വേഷണം തുടരുന്നതിനാൽ ഈ ഘട്ടത്തിൽ കോടതി ഇടപെടരുതെന്നും സർക്കാർ അഭ്യർഥിച്ചു. ഇതോടെയാണ് കേസ് വിധി പറയാൻ മാറ്റിയത്. തനിക്കെതിരായ ഗൂഢാലോചനക്കേസുകൾ റദ്ദാക്കണം എന്നാവശ്യപ്പെട്ടു സ്വപ്ന സുരേഷ് നൽകിയ ഹർജികൾ പരിഗണിക്കുമ്പോഴാണു സർക്കാർ നിലപാട് കോടതിയെ അറിയിച്ചത്.
രഹസ്യമൊഴി നൽകിയതിലെ ചില വിവരങ്ങളല്ലേ സ്വപ്ന മാധ്യമങ്ങൾക്കു മുന്നിൽ വെളിപ്പെടുത്തിയതെന്നു കോടതി സർക്കാരിനോടു ആരാഞ്ഞു. ഈ വിവരങ്ങൾ ശരിയാണെന്നു കണ്ടെത്തിയാൽ ഗൂഢാലോചനക്കേസിന്റെ ഗതി എന്താകുമെന്നും ചോദിച്ചു. രഹസ്യമൊഴി കള്ളപ്പണക്കേസിലാണെന്നും അതിനു ഗൂഢാലോചനക്കേസുമായി ബന്ധമില്ലെന്നും സർക്കാർ മറുപടി നൽകി. ഗൂഢാലോചന നടത്തിയവരിൽനിന്നുൾപ്പെടെ തെളിവുകൾ ശേഖരിച്ചു കഴിഞ്ഞു.
സ്വപ്നയുടേതു നിയമ വിരുദ്ധ നടപടിയാണെന്നും സർക്കാർ കോടതിയെ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് കെ.ടി ജലീല്‍ എംഎല്‍എ നല്‍കിയ പരാതിയിൽ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസും പാലക്കാട്ട് കസബ പോലീസ് എടുത്ത കേസും നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജികൾ.
ഹർജിയിൽ കഴിഞ്ഞ ദിവസം കെ.ടി ജലീലിനെതിരെ ഗുരുതര ആരോപണങ്ങളടങ്ങുന്ന സത്യവാങ്മൂലം സ്വപ്ന സുരേഷ് സമർപ്പിച്ചിരുന്നു. ജലീൽ രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾ ചെയ്തുവെന്നും വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ യു.എ.ഇ ഭരണാധികാരികളുമായി കൂടിക്കാഴ്ച നടത്തിയെന്നതുൾപ്പെടെയുള്ള ആരോപണങ്ങൾ സത്യവാങ്മൂലത്തിലുണ്ട്.
അതേസമയം, സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരായ വെളിപ്പെടുത്തലിനെ തുടർന്ന് തന്നെ സമർദത്തിലാക്കാൻ സർക്കാർ പോലീസിനെ ദുരുപയോഗം ചെയ്യുകയാണെന്ന് സ്വപ്നാ സുരേഷ് ഹൈക്കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതുവരെ നടത്തിയ അന്വേഷണത്തിൽ ഗൂഢാലോചനയ്ക്ക് വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് സർക്കാരും അറിയിച്ചു.
വിവാദ വെളിപ്പെടുത്തലിനെ തുടർന്ന് വ്യാജരേഖ ചമയ്ക്കൽ, ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ ചുമത്തി പോലീസ് ചാർജുചെയ്ത കേസുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്ന നൽകിയ ഹർജിയിലാണ് ഇരുപക്ഷവും വാദങ്ങൾ ഉന്നയിച്ചത്. ജസ്റ്റിസ് സിയാദ് റഹ്‌മാന്റെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
ഗൂഢാലോചനയിൽ പങ്കാളിയായ ആളിന്റെ മൊഴിതന്നെ സ്വപ്നയ്ക്കെതിരേ തെളിവായുണ്ടെന്ന് പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി.എ. ഷാജി വാദിച്ചു. സമാന്തര അന്വേഷണമല്ല നടത്തുന്നത്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് 11 മണിക്കൂർ സ്വപ്നയെ ചോദ്യംചെയ്തതാണ്. അപ്പോഴൊന്നും കണ്ടെത്താനാകാത്ത കാര്യങ്ങളാണ് ഇപ്പോൾ തെളിവില്ലാതെ ആരോപിക്കുന്നത്. സ്ഥാപിതതാത്‌പര്യത്തോടെയാണിത്.
സ്വർണക്കടത്ത് കേസിൽ പ്രതിയായ സ്വപ്നയ്ക്ക് കോടതിയിൽ രഹസ്യമൊഴി നൽകാനാകില്ല. അതിനെ കുറ്റസമ്മതമൊഴിയായേ കരുതാനാകൂ. ഗൂഢാലോചനക്കേസിൽ അന്തിമറിപ്പോർട്ട് ഉടൻ കോടതിയിൽ നൽകുമെന്നും ഡി.ജി.പി. വിശദീകരിച്ചു. ഇഡിക്ക് അന്വേഷണം മുന്നോട്ടു കൊണ്ടുപോകാൻ പറ്റാത്ത അവസ്ഥയാണെന്നും ഇ.ഡി. സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ടെന്നും സ്വപ്നയുടെ അഭിഭാഷകൻ അറിയിച്ചു.
ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുമായി സ്വപ്നയ്ക്കു ബന്ധമുണ്ടെന്ന് ആരും ആരോപണം ഉയർത്തിയിട്ടില്ലെന്നും തെളിവില്ലാതെയാണു കേസെടുത്തതെന്നും സ്വപ്നയുടെ അഭിഭാഷകൻ ആർ.കൃഷ്ണരാജ് വാദിച്ചു. സമാന്തര അന്വേഷണമാണ് പോലീസ് നടത്തുന്നതെന്ന് സ്വപ്നയുടെ അഭിഭാഷകൻ ആർ. കൃഷ്ണരാജ് വാദിച്ചു. ഗൂഢാലോചനക്കേസ് രജിസ്റ്റർ ചെയ്തത് തെളിവില്ലാതെയാണെന്നും അദ്ദേഹം പറഞ്ഞു.
ഗൂഢാലോചനയിലെ പങ്കാളിയുടെ മൊഴിതന്നെ സ്വപ്നക്കെതിരെ തെളിവായുണ്ട്. സമാന്തര അന്വേഷണമല്ല. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സ്വപ്നയെ ചോദ്യം ചെയ്തപ്പോഴൊന്നും കണ്ടെത്താനാകാത്ത കാര്യങ്ങൾ ഇപ്പോൾ തെളിവില്ലാതെ ആരോപിക്കുന്നത് സ്ഥാപിത താൽപര്യത്തോടെയാണെന്നും പ്രോസിക്യൂഷൻ വാദിച്ചു.
https://www.facebook.com/Malayalivartha



























