കൊല്ലപ്പെടും മുമ്പ് വീടിന്‍റെ അടുക്കളയിൽ മനോരമ 8 പവൻ സ്വർണാഭരണങ്ങളും, ഗുളികകളും ബാഗിലാക്കി സൂക്ഷിച്ചു: ആദം അലിയ്ക്ക് പാളിയത് ഇവിടെ...
കേരളത്തെ നടുക്കിയ വാർത്തയായിരുന്നു കേശവദാസപുരത്തെ വീട്ടമ്മ മനോരമയുടെ കൊലപാതകം. പ്രതിയായ ആദം അലിയെ പോലീസ് തമിഴ്‌നാട്ടിൽ നിന്ന് പിടികൂടിയിരുന്നു. മോഷണ ശ്രമത്തിനിടെയായിരുന്നു കൊലപാതകം നടന്നതെന്ന് അന്വേഷണ സംഘം വെളിപ്പെടുത്തിയിരുന്നു. എന്നാൽ കാണാതായെന്ന് വീട്ടുകാർ പറഞ്ഞ മനോരമയുടെ സ്വർണാഭരണങ്ങൾ വീട്ടിൽ നിന്ന് തന്നെ കണ്ടെത്തി.
വീടിന്‍റെ അടുക്കളയിൽ രഹസ്യമായി സൂക്ഷിച്ചിരുന്ന നിലയിലായിരുന്നു 8 പവൻ സ്വർണാഭരണങ്ങൾ ഉണ്ടായിരുന്നത്. ബന്ധുക്കൾ നടത്തിയ തെരച്ചിലിലാണ് സ്വർണാഭരണങ്ങൾ കണ്ടെത്തിയത്. സ്വർണാഭരണം മോഷ്ടിച്ചില്ലെന്ന് പ്രതി ആദം അലി ചോദ്യം ചെയ്യലിൽ പറഞ്ഞിരുന്നു. ഇതേ തുടർന്നാണ് ബന്ധുകൾ വീട്ടിൽ പരിശോധന നടത്തിയത്. ഗുളികയും സ്വർണവും ഒരു ബാഗിൽ അടുക്കളയിൽ മനോരമ സുരക്ഷിതമായി വച്ചിരുന്നതായി പൊലീസ് അറിയിച്ചു.
മനോരമ വധക്കേസിലെ തെളിവെടുപ്പിനിടെ പ്രതി ആദം അലി കുറ്റം സമ്മതിച്ചിരുന്നു. മനോരമ ഒറ്റയ്ക്കാണെന്ന് മനസിലാക്കിയാണ് വീട്ടിൽ എത്തിയതെന്നും വീടിന്‍റെ പിൻവശത്ത് വെച്ച് കൊലപാതകം നടത്തിയതെന്നും പ്രതി പൊലീസിനോട് വെളിപ്പെടുത്തി. ചെമ്പരത്തി ചെടിയിൽ നിന്ന് പൂ പറിക്കുകയായിരുന്ന മനോരമായെ പിന്നിൽ നിന്ന് ആക്രമിക്കുകയായിരുന്നു. കഴുത്തിൽ കുത്തിയ ശേഷം സാരി കൊണ്ട് കഴുത്ത് മുറുക്കി കൊലപ്പെടുത്തിയെന്നും ആദം അലി പൊലീസിനോട് പറഞ്ഞു. എന്നാല്‍ സ്വർണാഭരണങ്ങൾ മോഷ്ടിച്ചില്ലെന്നായിരുന്നു പ്രതി ആദം അലിയുടെ മൊഴി. ഇതിന് പിന്നാലെയാണ് ബന്ധുകൾ മനോരമയുടെ വീട്ടിൽ പരിശോധന നടത്തിയത്.
അതേ സമയം കൊല്ലപ്പെടുന്ന സമയം മനോരമ ധരിച്ചിരുന്ന സ്വർണ്ണങ്ങൾ പ്രതി കവർന്നിരുന്നു. ഇത് ഇനിയും പോലീസിന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ആദം അലിയുടെ കസ്റ്റഡി കാലാവധി അവസാനിക്കാന്‍ ഏഴ് ദിവസം കൂടിയുണ്ട്. അതിനുള്ളില്‍ ആഭരണം കണ്ടെത്താനാണ് പോലീസ് ശ്രമിക്കുന്നത്. അതേ സമയം, തെളിവെടുപ്പിനായി പ്രതിയെ കൊണ്ടുവന്നപ്പോള്‍ നാട്ടുകാര്‍ പ്രതിഷേധിച്ചിരുന്നു. ആദം അലിക്ക് നേരെ കയ്യേറ്റശ്രമവും നടന്നിരുന്നു.
പ്രതിയുമായി നടത്തിയ തെളിവെടുപ്പിൽ കൊലപാതകത്തിനുപയോഗിച്ച കത്തി കണ്ടെത്തി. ഓടയില്‍ നിന്നാണ് കത്തി കണ്ടെത്തിയത്. കൊലപാതകത്തിന് ശേഷം ജോലി ചെയ്തിരുന്ന കെട്ടിടത്തിന്റെ അഴുക്കുവെള്ളം ഒഴുകിപ്പോകുന്ന പൈപ്പിലാണ് കത്തി ഒളിപ്പിച്ചത്. എന്നാല്‍ ഇവിടെ നിന്ന് കത്തി ഓടയില്‍ വീഴുകയായിരുന്നു. ബാഗില്‍ സൂക്ഷിച്ച മനോരമയുടെ സ്വര്‍ണം നഷ്ടപ്പെട്ടന്നാണ് പ്രതി പോലീസിനോട് പറഞ്ഞിരിക്കുന്നത്. എന്നാല്‍ അന്വേഷണ സംഘം ഇത് വിശ്വാസത്തിലെടുത്തിട്ടില്ല.
https://www.facebook.com/Malayalivartha