ഞെട്ടലോടെ ട്രംപ്... പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാനായി ഇസ്രായേൽ-ഹിസ്‌ബുള്ള വെടിനിർത്തൽ ധാരണ, ഹോർമുസ് കടക്കാൻ അപേക്ഷ നൽകണമെന്ന് ഇറാൻ

ഇറാനുമായുള്ള വെടിനിർത്തൽ കരാർ അംഗീകരിച്ചിട്ടും പശ്ചിമേഷ്യയിൽ സമാധാനം അകലെ. പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാനായി ഇസ്രായേൽ-ഹിസ്‌ബുള്ള വെടിനിർത്തൽ ധാരണയായതായി റിപ്പോർട്ട്. പ്രാദേശിക സമയം നാല് മുതൽ വെടി നിർത്തൽ എന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. അമേരിക്കയും ഖത്തറും ഇടപെട്ടാണ് വെടി നിർത്തൽ നടപ്പാക്കിയത്. അതേസമയം, ഹോർമുസിൽ നിർദേശങ്ങൾ പുറത്തിറക്കി ഇറാൻ രംഗത്തെത്തി. കപ്പലുകൾ കടന്നു പോകാൻ അപേക്ഷ നൽകണം എന്ന് ഇറാന്റെ ഹോർമുസ് അതോറിറ്റിട്ടി അറിയിച്ചു. 48 മണിക്കൂർ മുമ്പ് റൂട്ട് ഉൾപ്പടെ വിവരങ്ങൾ നൽകണം. മൈനുകളും, കൂട്ടിയിടി സാധ്യതയും കാരണമാണ് നിയന്ത്രണമെന്നും ഇറാൻ വ്യക്തമാക്കി. ഇറാനെ പ്രകോപിപ്പിച്ചത് ഇസ്രായേൽ തീവ്ര വലതുപക്ഷ മന്ത്രി ഇതാമീർ ബെൻഗഫിർ ലേബനൻ ചുട്ടെരിക്കണം എന്ന പ്രസ്താവനയാണെന്നും ഇസ്രായേലിന് വേണ്ടത് സ്ഥിരമായ യുദ്ധമെന്നും ഇറാൻ വിദേശകാര്യ മന്ത്രി കുറ്റപ്പെടുത്തി.
അതേസമയം, ഇറാൻ പൂർണ്ണമായും തകർന്നടിഞ്ഞെന്നും യുഎസിൽ നിന്ന് അവർക്ക് ഇനി നയാ പൈസ പോലും ലഭിക്കില്ലെന്നും യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. സമീപകാലത്തുണ്ടായ യുദ്ധം ഇറാൻറെ സൈനിക ശേഷിയെ പാടേ തകർത്തു തരിപ്പണമാക്കിയെന്നും നിലവിൽ അവർക്ക് വ്യോമസേനയോ നാവികസേനയോ പ്രധാന പ്രതിരോധ സംവിധാനങ്ങളോ അവശേഷിക്കുന്നില്ലെന്നും ട്രംപ് അവകാശപ്പെട്ടു. ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച തുടർച്ചയായ കുറിപ്പുകളിലൂടെയാണ് പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളുടെ വിമർശനങ്ങളെ തള്ളിക്കൊണ്ട് ട്രംപ് നിലപാട് വ്യക്തമാക്കിയത്.
അതേസമയം ലെബനൻ പൂർണ്ണമായും ചുട്ടെരിക്കണമെന്ന ഇസ്രയേൽ ദേശീയ സുരക്ഷാ മന്ത്രി ഇതാമർ ബെൻ ഗ്വീറിന്റെ പ്രസ്താവനയെ ശക്തമായി അപലപിച്ച് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. ഇസ്രയേൽ ഭരണകൂടം ആഗ്രഹിക്കുന്നത് മേഖലയിൽ സ്ഥിരമായി യുദ്ധം വേണമെന്നാണെന്ന് അരാഗ്ചി കുറ്റപ്പെടുത്തി. ലെബനനിൽ ഹിസ്ബുള്ളയുടെ ആക്രമണത്തിൽ നാല് ഇസ്രയേലി സൈനികർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഇതാമർ ബെൻ ഗ്വീർ വിവാദമായ പരാമർശം നടത്തിയത്.
അരാഗ്ചി സാമൂഹിക മാധ്യമമായ എക്സിൽ പങ്കുവച്ച കുറിപ്പിലാണ് ബെൻ ഗ്വീറിനെ രൂക്ഷമായി വിമർശിച്ചത്. ഇത് ഏതെങ്കിലും ഒരു ഭ്രാന്തന്റെ വെറുമൊരു ജൽപനമല്ലെന്നും മറിച്ച് ഇസ്രയേൽ ഭരണകൂടത്തിന്റെ ഔദ്യോഗിക ദേശീയ സുരക്ഷാ മന്ത്രി പരസ്യമായി പങ്കുവെച്ച നിലപാടാണെന്നും അരാഗ്ചി ചൂണ്ടിക്കാട്ടി. വംശഹത്യാ ആഹ്വാനങ്ങൾ മുഴുവൻ മനുഷ്യരാശിക്കും ഭീഷണിയാണെന്ന് അരാഗ്ചി ശക്തമായ ഭാഷയിൽ വിമർശിച്ചു.
ഇസ്രയേലും ഇറാൻ അനുകൂല സായുധ ഗ്രൂപ്പായ ഹിസ്ബുള്ളയും തമ്മിലുള്ള യുദ്ധം അവസാനിച്ചില്ലെങ്കിൽ അത് അമേരിക്ക - ഇറാൻ സമാധാന ചർച്ചകളെപ്പോലും ദോഷകരമായി ബാധിക്കുന്ന സാഹചര്യമാണ്. അതിനിടെ പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാനായി ഇസ്രയേൽ-ഹിസ്‌ബുള്ള വെടിനിർത്തൽ ധാരണയായതായി റിപ്പോർട്ട് പുറത്തുവന്നത് ആശ്വാസകരമാണ്. അമേരിക്കയും ഖത്തറും ഇടപെട്ടാണ് വെടിനിർത്തൽ കൊണ്ടുവന്നത് എന്നാണ് റിപ്പോർട്ട്. സ്വിറ്റ്സർലൻഡിൽ വെച്ച് അമേരിക്കയുമായി നിശ്ചയിച്ചിരിക്കുന്ന നയതന്ത്ര ചർച്ചകൾ പുനരാരംഭിക്കുന്നതിന് മുൻപായി ലെബനനിലെ സൈനിക നീക്കങ്ങൾ പൂർണ്ണമായും അവസാനിപ്പിക്കുമെന്ന കാര്യത്തിൽ കൃത്യമായ ഉറപ്പ് വേണമെന്ന് ഇറാൻ ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് വെടിനിർത്തൽ സംബന്ധിച്ച റിപ്പോർട്ട് പുറത്തുവന്നത്.
ലെബനനുമായി വെടിനിർത്തൽ ധാരണയിൽ എത്താൻ ഇസ്രയേലിനോട് താൻ വ്യക്തിപരമായി ആവശ്യപ്പെട്ടിരുന്നുവെന്ന് യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് വെളിപ്പെടുത്തി. എൻബിസി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ഇറാനുമായുള്ള സമാധാന ചർച്ചകളെ ബാധിക്കാതിരിക്കാൻ ചില സമയങ്ങളിൽ ശാന്തത പാലിക്കുകയും ബുദ്ധിപൂർവ്വം ചിന്തിക്കുകയും വേണമെന്ന് താൻ ഇസ്രയേൽ അധികൃതരോട് ആവശ്യപ്പെട്ടതായി അദ്ദേഹം പറഞ്ഞു. എന്നാൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി നേരിട്ട് സംസാരിച്ചോ എന്ന കാര്യം വെളിപ്പെടുത്താൻ ട്രംപ് തയ്യാറായില്ല.
മേഖലയിൽ വലിയ യുദ്ധഭീതി പടർത്തിയ കടുത്ത ആക്രമണങ്ങൾക്കൊടുവിലാണ് ഇസ്രയേലും ഹിസ്ബുള്ളയും വെടിനിർത്തൽ കരാറിൽ എത്തിയത്. ലെബനൻ സമയം വൈകുന്നേരം 4 മണിയോടെയാണ് വെടിനിർത്തൽ നിലവിൽ വന്നതെന്ന് യുഎസ് അധികൃതർ സ്ഥിരീകരിച്ചു. അമേരിക്കയുടെയും ഖത്തറിൻറെയും മധ്യസ്ഥതയിലും ഇറാന്റെ സഹകരണത്തോടെയുമാണ് ഈ നിർണായക കരാർ സാധ്യമായത്. ഹിസ്ബുള്ളയുടെ ഭാഗത്തു നിന്ന് ആക്രമണം ഉണ്ടാകാത്ത പക്ഷം തങ്ങൾ യുദ്ധത്തിനില്ലെന്ന് ഇസ്രയേൽ വ്യക്തമാക്കിയെങ്കിലും, സൈന്യം തെക്കൻ ലബനനിൽ തന്നെ തുടരുമെന്ന് അറിയിച്ചു. വെടിനിർത്തലിന്റെ ആദ്യ മണിക്കൂറിൽ ഇസ്രയേൽ വ്യോമാക്രമണം നടത്തിയതായി ലെബനൻ സുരക്ഷാ വൃത്തങ്ങൾ ആരോപിച്ചു.
ലെബനനിലെ അപ്രതീക്ഷിത സംഘർഷം കാരണം സ്വിറ്റ്‌സർലൻഡിൽ നടക്കേണ്ടിയിരുന്ന യുഎസ് - ഇറാൻ ചർച്ചകൾ മാറ്റിവെക്കേണ്ടി വന്നിരുന്നു. ഇറാന്റെ ആണവ പദ്ധതികളെ കുറിച്ചും ഹോർമുസ് കടലിടുക്കിന്റെ സുരക്ഷയെക്കുറിച്ചും ധാരണയിൽ എത്താൻ ഈ ചർച്ചകൾ അത്യന്തം അനിവാര്യമായിരുന്നു. കഴിഞ്ഞ ദിവസം ഒപ്പുവെച്ച താൽക്കാലിക കരാർ പ്രകാരം ആണവ നിയന്ത്രണങ്ങൾ, ഉപരോധം നീക്കൽ, പ്രാദേശിക സുരക്ഷ എന്നിവയിൽ അന്തിമ തീരുമാനമെടുക്കാൻ ഇരുരാജ്യങ്ങൾക്കും 60 ദിവസത്തെ സമയമാണുള്ളത്. ലെബനനിൽ പൂർണ്ണമായ വെടിനിർത്തൽ ഉണ്ടായാൽ മാത്രമേ തുടർ ചർച്ചയ്ക്കുള്ളൂ എന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം ഇറാനുമായി ഉണ്ടാക്കിയ താൽക്കാലിക കരാറിനെതിരെ യുഎസിലെ റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്ന് തന്നെ ഉയർന്ന വിമർശനങ്ങൾക്ക് ട്രംപ് മറുപടി നൽകി. അമേരിക്ക ഇറാനു മുന്നിൽ കീഴടങ്ങി എന്നായിരുന്നു വിമർശകരുടെ വാദം. എന്നാൽ നിലവിലെ യുദ്ധസാഹചര്യങ്ങൾ ഇറാന്റെ ശക്തി പൂർണ്ണമായും ചോർത്തിക്കളഞ്ഞതായി ട്രംപ് അവകാശപ്പെട്ടു. തങ്ങൾ നിരാശ കൊണ്ടല്ല ഇറാനുമായി ചർച്ചയ്ക്ക് പോയതെന്നും മറിച്ച് ഇറാൻ അത്രമേൽ തകർന്നുപോയതു കൊണ്ടാണ് അവർ ചർച്ചയ്ക്ക് തയ്യാറായതെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ഈ കരാറിലൂടെ ഇറാൻ വലിയ സാമ്പത്തിക നേട്ടമുണ്ടാക്കുമെന്ന വലിതുപക്ഷ വാദങ്ങളെയും ട്രംപ് പൂർണ്ണമായി തള്ളിപ്പറഞ്ഞു. 60 ദിവസത്തെ ചർച്ചാ കാലാവധിയിൽ ഇറാൻ ഒരു സാമ്പത്തിക സഹായവും കൈപ്പറ്റില്ലെന്ന് അദ്ദേഹം വ്യക്തമാക്കി- "അടുത്ത 60 ദിവസം നമ്മൾ നിരീക്ഷിക്കും. അവർക്ക് നയാപൈസ കൊടുക്കില്ല" എന്നായിരുന്നു ട്രംപിന്റെ പ്രതികരണം.
അതേസമയം നൈജറിലെ ഏറ്റവും വലിയ വിമാനത്താവളത്തിലുണ്ടായ വെടിവയ്പിൽ 35പേർ കൊല്ലപ്പെട്ടു. വ്യാഴാഴ്ചയാണ് നെജറിന്റെ തലസ്ഥാനമായ നിയാമേയിലെ പ്രധാന അന്താരാഷ്ട്ര വിമാനത്താവളത്തിനും അതിനോട് ചേർന്നുള്ള സൈനിക താവളത്തിനും നേരെ സായുധ ആക്രമണമുണ്ടായത്. 11 സൈനികരും രണ്ട് സാധാരണക്കാരും പ്രത്യാക്രമണത്തിൽ 22 അക്രമികളുമാണ് കൊല്ലപ്പെട്ടത്. ഇരുപതോളം പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി നൈജർ പ്രതിരോധ മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു. അൽ-ഖ്വയ്ദയുമായി ബന്ധമുള്ള ജിഹാദി ഗ്രൂപ്പായ ജെഎൻഐഎം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. വ്യാഴാഴ്ച പുലർച്ചെ പ്രാദേശിക സമയം രാവിലെ 6 മണിയോടെയാണ് വൻ സ്ഫോടനങ്ങളോടെ വിമാനത്താവള പരിസരത്ത് ആക്രമണം ആരംഭിച്ചത്. രണ്ട് വെള്ള കാറുകളിലും ഒരു വാനിലുമായി എത്തിയ അക്രമികളിൽ വിമാനത്താവളത്തിലേക്ക് എത്തിയത്. അക്രമികളിൽ ചിലർ ബെൽറ്റ് ബോംബുകൾ ധരിച്ചിരുന്നു. ടാക്സിയിലെത്തിയ അക്രമികൾ വിമാനത്താവളത്തിന് ഏതാനും നൂറ് മീറ്റർ അകലെയുള്ള പ്രധാന സുരക്ഷാ ചെക്ക്‌പോസ്റ്റിലാണ് ആദ്യം ആക്രമണം അഴിച്ചുവിട്ടത്.
തുടർന്ന് വിമാനത്താവള ടെർമിനലിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിച്ച ഭീകരരെ സുരക്ഷാ ഉദ്യോഗസ്ഥർ ശക്തമായി പ്രതിരോധിക്കുകയായിരുന്നു. ചില അക്രമികൾ വിമാനത്താവളത്തിന് സമീപമുള്ള കസ്റ്റംസ് കെട്ടിടത്തിൽ ഒളിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്. സ്ഫോടനങ്ങൾക്ക് പിന്നാലെ വിമാനത്താവള പരിസരത്ത് രണ്ട് മണിക്കൂറോളം ശക്തമായ വെടിവെയ്പ്പ് തുടർന്നു. ആക്രമണത്തെത്തുടർന്ന് വിമാനത്താവളത്തിന് ചുറ്റുമുള്ള പ്രദേശങ്ങൾ സുരക്ഷാ സേന പൂർണ്ണമായും ഉപരോധിക്കുകയും ജനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറുകയും ചെയ്തു. സുരക്ഷാ സേന ശക്തമായി തിരിച്ചടിച്ചതോടെ അക്രമികൾ സമീപത്തെ ജനവാസ മേഖലകളിലേക്ക് ചിതറിയോടി. തുടർന്ന് സൈന്യം നടത്തിയ വ്യാപകമായ തിരച്ചിലിലാണ് മറ്റ് അക്രമികളെ വധിച്ചതും സംശയാസ്പദമായ ഇരുപതോളം പേരെ കസ്റ്റഡിയിലെടുത്തതും. ഇവരിൽ നിന്ന് 7 ആർപിജി ലോഞ്ചറുകൾ, എകെ- 47 റൈഫിളുകൾ, സ്ഫോടകവസ്തുക്കൾ, ഗ്രനേഡുകൾ, ആശയവിനിമയ ഉപകരണങ്ങൾ, ആയിരക്കണക്കിന് വെടിയുണ്ടകൾ എന്നിവയുൾപ്പെടെ വലിയൊരു ആയുധശേഖരമാണ് സൈന്യം പിടിച്ചെടുത്തത്.
വിമാനത്താവളത്തിന്റെ പ്രവർത്തനം തടസ്സപ്പെട്ടെങ്കിലും പിന്നീട് വ്യോമയാന മന്ത്രാലയം വിമാന സർവീസുകൾ സാധാരണ നിലയിലായതായി സ്ഥിരീകരിച്ചു. മാലി, ബുർക്കിനാ ഫാസോ എന്നീ അയൽരാജ്യങ്ങളെപ്പോലെ നൈജറും കഴിഞ്ഞ കുറച്ചുകാലമായി അൽ-ഖ്വയ്ദ, ഇസ്ലാമിക് സ്റ്റേറ്റ് തുടങ്ങിയ ഭീകരസംഘടനകളുടെ കടുത്ത വെല്ലുവിളികൾ നേരിടുകയാണ്. ഈ വർഷം ജനുവരിയിലും ഇതേ വിമാനത്താവളത്തിന് നേരെ ഇസ്ലാമിക് സ്റ്റേറ്റ് ആക്രമണം നടത്തിയിരുന്നു. അന്ന് സൈനിക വിമാനങ്ങൾക്കും ഡ്രോൺ സംവിധാനങ്ങൾക്കും വലിയ നാശനഷ്ടങ്ങളാണ് സംഭവിച്ചത്. മേഖലയിലെ സുരക്ഷാ സഖ്യത്തിന്റെ പ്രധാന കേന്ദ്രമെന്ന നിലയിൽ തന്ത്രപ്രധാനമായ ഈ വിമാനത്താവളത്തെ ലക്ഷ്യമിട്ടാണ് ജിഹാദി ഗ്രൂപ്പുകൾ നിരന്തരം ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നത് എന്ന് സുരക്ഷാ വിദഗ്ധർ വിലയിരുത്തുന്നു. വ്യാഴാഴ്ച വിമാനത്താവളത്തിന് നേരെ നടന്ന ആക്രമണത്തിന് തൊട്ടുമുമ്പത്തെ ദിവസം പടിഞ്ഞാറൻ തില്ലാബേരി മേഖലയിലെ മറ്റ് രണ്ട് സൈനിക താവളങ്ങൾക്ക് നേരെയും ഭീകരർ ഏകോപിത ആക്രമണങ്ങൾ നടത്തിയിരുന്നു.
അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. മോദി ഒരു മഹത്തായ നേതാവാണെന്നും യുദ്ധങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നുവെന്നും യുഎസ് ഇപ്പോൾ ഇന്ത്യയുമായി ധാരാളം ബിസിനസ്സ് ചെയ്യുന്നുവെന്നും ട്രംപ് പറഞ്ഞു.
"മോദി ഒരു മികച്ച നേതാവാണ്. അദ്ദേഹം യുദ്ധങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നു. യുഎസ് ഇപ്പോൾ ഇന്ത്യയുമായി ചേർന്ന് ധാരാളം ബിസിനസ്സ് ചെയ്യുന്നു. അവർ ഞങ്ങളെ ശരിക്കും കീറിമുറിക്കുകയായിരുന്നു. അതിന് ഞാൻ അവരെ കുറ്റപ്പെടുത്തുന്നില്ല. അത് സംഭവിക്കാൻ അനുവദിച്ച വിഡ്ഢികളായ രാഷ്ട്രീയക്കാർ ഞങ്ങൾക്കുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഞങ്ങൾ ഒരുപാട് ബിസിനസ്സ് ചെയ്യുന്നു. മോദി ഒരു മഹാനാണ്," ട്രംപ് ആക്‌സിയോസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
"https://www.facebook.com/Malayalivartha
























