കോൺഗ്രസിന് ഓട്ടചങ്കന്റെ ഇരട്ടചങ്കിന്റെ ആവശ്യമില്ല! പിണറായിക്കെതിരെ ആഞ്ഞടിച്ച് സതീശൻ.... സ്റ്റാലിന്റെ റഷ്യയല്ലിത്, കേരളമാണ്!
മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ കരിങ്കൊടി കാട്ടിയതിന്റെ പേരിൽ യൂത്ത് കോൺഗ്രസ് നേതാവ് ഫർസീൻ മജീദിനെ കാപ്പ ചുമത്തി ജയിലിൽ അടയ്‌ക്കാനുള്ള തീരുമാനത്തെ ശക്തമായി പ്രതിരോധിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തറപ്പിച്ച പറയുകയാണ്. ഫർസീൻ മജീദിനെതിരെ 19 കേസുകളുണ്ടെന്നാണ് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കിയത്.
എന്നാൽ ഇതിൽ 12 കേസുകളും കൊറോണ കാലത്തെ നിയന്ത്രണങ്ങൾ ലംഘിച്ച് സമരം നടത്തിയതിനുള്ള നിസാര കേസുകളാണ്. അതിൽ പലതും അവസാനിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. 40 ക്രിമിനൽ കേസുകളുള്ള എസ്എഫ്‌ഐ നേതാവിനെതിരെ കാപ്പ ചുമത്താൻ സർക്കാർ തയ്യാറാകുമോയെന്ന് അദ്ദേഹം ചോദിച്ചു.
ഇയാള്‍ക്കെതിരായ 16 കേസുകളും ആയുധം ഉപയോഗിച്ച് മറ്റ് വിദ്യാര്‍ഥികളെ ആക്രമിച്ചതിനാണ്. മൂന്ന് കേസുകള്‍ വധശ്രമത്തിനും ഒരോ കേസുകള്‍ വീതം തട്ടിക്കൊണ്ട് പോകലിനും സ്ത്രീത്വത്തെ അപമാനിച്ചതിനുമാണ്. ഇത്രയും വലിയ ക്രിമിനല്‍ കേസുകളുള്ള എസ്.എഫ്.ഐ നേതാവിനെതിരെ കാപ്പ ചുമത്താത്ത സര്‍ക്കാരാണ് നിസാരമായ പെറ്റി കേസുകളുള്ള ഫര്‍സീനെതിരെ കാപ്പ ചുമത്തുന്നത്.
സംസ്ഥാനത്ത് വിഹരിക്കുന്ന പതിനാലായിരത്തിലധികം ഗുണ്ടകൾക്കും കാല് വെട്ടി ബൈക്കിൽ കൊണ്ടു പോയവർക്കുമൊക്കെ എതിരെ കാപ്പ ചുമത്താൻ തയാറാകാത്തവർ കോൺഗ്രസുകാർക്കെതിരെ കാപ്പ ചുമത്താൻ വന്നാൽ അതേ ശക്തിയിൽ പ്രതിരോധിക്കുമെന്ന് പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.
ഈ പരിപാടി ഇവിടെ അവസാനിപ്പിക്കണം. കരിങ്കൊടി ഉയർത്തി പ്രതിഷേധിച്ചതിന്റെ പേരിൽ കാപ്പ ചുമത്തി അകത്തിടുമെങ്കിൽ, ഇത് സ്റ്റാലിന്റെ റഷ്യയല്ല, കേരളമാണെന്ന് മുഖ്യമന്ത്രിയെ ഓർമ്മിപ്പിക്കുന്നു. ആ കളി ഞങ്ങളോട് വേണ്ടെന്നും വി.ഡി. സതീശൻ പറഞ്ഞു. അതേസമയം കാപ്പ ചുമത്താനുള്ള നടപടി ഭരണകൂട ഭീകരതയും ഫാസ്റ്റിസ്റ്റ് സർക്കാരിന്റെ ഭീരുത്വവുമാണെന്ന് ഫർസീൻ മജീദ് പറഞ്ഞു. രാഷ്‌ട്രീയ പ്രവർത്തനം നടത്താൻ ഓട്ടചങ്കന്റെ ഇരട്ടചങ്കിന്റെ ആവശ്യമൊന്നുമില്ലെന്നും ഫർസീർ വെല്ലുവിളിച്ചു.
മട്ടന്നൂരിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള വിമാനത്തിൽ മുഖ്യമന്ത്രിക്ക് നേരെ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ച ഫർസീൻ മജീദിനെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്ത് പൊലീസ് ഒരു എസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം തുടരുന്നതിനിടെയാണ് കാപ്പ നീക്കം. ഫർസീന് എതിരെ 19 കേസുകളുണ്ടെന്നും സ്ഥിരം കുറ്റവാളിയായ ഇയാളെ ജില്ലയിൽ നിന്നും നാടുകടത്തണമെന്നുമാണ് ആവശ്യം. ഫർസീൻ സ്ഥിരം കുറ്റവാളിയാണെന്നും നാടുകടത്തണമെന്നും ആവശ്യപ്പെട്ടുള്ള റിപ്പോർട്ട് കമ്മീഷണർ ഡി ഐ ജിക്ക് കൈമാറി.
രാഷ്ട്രീയ വൈരാഗ്യം കാരണം മറ്റ് പാർട്ടികളിലുള്ളവരെ ആക്രമിച്ച കേസുകളുണ്ടെന്നുമാണ് കമ്മീഷണർ പറയുന്നത്. കാപ്പ നിയമത്തിന്‍റെ പരിധിയിൽ വരുന്ന നാല് കേസുകളുണ്ടെന്നും കാപ്പ ചുമത്തി നാടുകടത്തണമെന്നും ആവശ്യപ്പെട്ടുള്ള റിപ്പോർട്ട് കമ്മീഷണർ ആർ ഇളങ്കോ, ഡി ഐ ജി രാഹുൽ ആർ നായർക്ക് കൈമാറിയിട്ടുണ്ട്.
https://www.facebook.com/Malayalivartha