കെ. കെ. രാഗേഷിനെ പൂട്ടാനുറച്ച് ഗവർണർ.... മാസ്റ്റർ ബ്രെയിൻ പുറത്ത്! പോലീസിനെ തടഞ്ഞത് മുഖ്യന്റെ പ്രൈവറ്റ് സെക്രട്ടറി

ഗവര്‍ണര്‍-സര്‍ക്കാര്‍ ഏറ്റുമുട്ടല്‍ പുതിയ തലത്തിലേക്ക്. സര്‍ക്കാറിനെതിരെ അസാധാരണ വാര്‍ത്താസമ്മേളനം നടത്തിയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മറുപടി നല്‍കിയത്. ഗവര്‍ണര്‍ക്കെതിരെ മുഖ്യമന്ത്രിയുടെ കടുത്ത വിമര്‍ശനത്തിന് പിന്നാലെയാണ് വാര്‍ത്താസമ്മേളനം വിളിച്ചത്. ചരിത്ര കോണ്‍ഗ്രസില്‍ തനിക്കെതിരെ നടന്നത് ആക്രമണമാണെന്ന് തെളിയിക്കാന്‍ കൂടുതല്‍ ദൃശ്യങ്ങളും ഗവര്‍ണര്‍ പുറത്തുവിട്ടു.
വാര്‍ത്താസമ്മേളനത്തില്‍ ആദ്യം തനിക്കെതിരെ നടന്ന ആക്രമണങ്ങളുടെ ദൃശ്യങ്ങളാണ് ഗവര്‍ണര്‍ പുറത്തുവിട്ടത്. രാജ്ഭവന്‍ ചിത്രീകരിച്ച വീഡിയോ അല്ല പുറത്തുവിടുന്നതെന്നും സര്‍ക്കാറും മീഡിയകളും ചിത്രീകരിച്ച വീഡിയോയാണ് പുറത്തുവിടുന്നതെന്നും അദ്ദേഹം പറഞ്ഞു. ചരിത്ര കോണ്‍ഗ്രസില്‍ നടന്നത് സ്വമേധയാ കേസെടുക്കേണ്ട സംഭവമാണെന്നും ഐപിസി പ്രകാരം ശിക്ഷിക്കപ്പെടണമെന്നും ഗവര്‍ണര്‍ പറഞ്ഞു.
പോലീസിന് മുന്നില്‍ ഉണ്ടായ സംഭവമായിരുന്നിട്ടും ഒരു നടപടിയും സ്വീകരിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരെ ആക്രമണമുണ്ടായപ്പോള്‍ അത് തടയാന്‍ ശ്രമിച്ച പോലീസിനെ ഒരു രാഷ്ട്രീയ നേതാവ് തടഞ്ഞു. ഇയാള്‍ ഇപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പൊലീസിനെ അന്ന് തടഞ്ഞത് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായ കെ കെ രാഗേഷാണെന്നും വേദിയിൽ നിന്ന് ഇറങ്ങിവന്നാണ് രാഗേഷ് പൊലീസിനെ തടഞ്ഞതെന്നും ഗവർണർ പറഞ്ഞു. പ്രൈവറ്റ് സെക്രട്ടറിസ്ഥാനം ഇതിനുള്ള പ്രതിഫലമാണോ എന്നും അദ്ദേഹം ചോദിച്ചു.
പ്രതിഷേധിച്ചവര്‍ക്കെതിരെ പോലീസ് നടപടിയെടുക്കാന്‍ വന്നപ്പോള്‍ സ്റ്റേജില്‍ എന്റെ കൂടെ ഇരുന്ന കെ.കെ രാഗേഷ് അവിടെ നിന്ന് പോലീസിന് മുന്നിലെത്തി അവരെ തടഞ്ഞു. പ്രതിഷേധക്കാരെ പിന്തിരിപ്പിച്ച് തന്നെ സംരക്ഷിക്കുന്നതില്‍ നിന്ന് പോലീസിനെ തടഞ്ഞത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതന്‍. കെ.കെ രാഗേഷ് പോലീസിനെ തടഞ്ഞെന്ന് ഗവര്‍ണര്‍ തറപ്പിച്ച് പറയുകയാണ്.
ഗവര്‍ണറെ തടഞ്ഞാല്‍ ഏഴ് വര്‍ഷം തടവും പിഴയുമാണ് ശിക്ഷയെന്ന് ഗവര്‍ണര്‍ പറഞ്ഞു. സ്വമേധയാ കേസെടുക്കേണ്ടതായിരുന്നു. അതുണ്ടായില്ല. കേസെടുക്കുന്നതില്‍ നിന്ന് പൊലീസിനെ അന്ന് തടഞ്ഞത് ഇന്ന് സര്‍ക്കാറിലുള്ള ഉന്നതനെന്നും ഗവര്‍ണര്‍ ആരോപിച്ചു. ഐപിസി സെക്ഷന്‍ വായിച്ചുകേള്‍പ്പിച്ചായിരുന്നു ഗവര്‍ണറുടെ വിശദീകരണം.
മുഖ്യമന്ത്രിയുമായും സർക്കാരുമായും തുറന്ന പോരു തുടരുന്ന ഗവർണരെ അനുനയിപ്പിക്കാൻ സർക്കാർ നടത്തിയ അവസാനവട്ട ശ്രമവും പാളിയതിനു പിന്നാലെ വാർത്താസമ്മേളനവുമായി ഗവർണർ മുന്നോട്ടു പോകുകയായിരുന്നു. വാർത്താസമ്മേളനത്തിനു തൊട്ടുമുൻപ് ചീഫ് സെക്രട്ടറി വി. പി. ജോയ് രാജ്ഭവനിൽ എത്തി കാര്യങ്ങൾ വിശദീകരിച്ചുവെങ്കിലും ഗവർണർ വഴങ്ങിയില്ല.
https://www.facebook.com/Malayalivartha

























