മൃതദേഹകഷണങ്ങള്‍ യോജിപ്പിച്ച് പത്മയെ പുനഃസൃഷ്ടിക്കുന്നു: ശ്രീദേവി എന്ന വ്യാജ പ്രൊഫൈൽ വഴി ഭഗവൽസിംഗിനെ വശത്താക്കിയത്, പലതും പദ്ധതിയിട്ട്:- ആഭിചാര ക്രിയകളിൽ അഗ്രഗണ്യനായ സിദ്ധനായി മുരുകദാസിനെ 'ശ്രീദേവി' പരിചയപ്പെടുത്തിയത് പ്രണയത്തിന്റെ മൂർദ്ധന്യാവസ്ഥയിൽ:- ഷാഫിക്കൊപ്പമുണ്ടായിരുന്ന സഹതടവുകാരിലേയ്ക്ക് അന്വേഷണം വ്യാപിപ്പിക്കുന്നു...

ഇലന്തൂർ ഇരട്ട നരബലി കേസിൽ കൊല്ലപ്പെട്ട പത്മയുടെ മൃതദേഹകഷണങ്ങള്‍ യോജിപ്പിച്ച് അവരുടെ രൂപം പുനഃസൃഷ്ടിക്കുന്നു. കേസന്വേഷണത്തില്‍ നിര്‍ണായകതെളിവായി മാറുന്ന ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളേജിലെ ഫൊറന്‍സിക് മെഡിസിന്‍ വിഭാഗത്തില്‍ പുരോഗമിക്കുകയാണ്. 80 ശതമാനം ശരീരഭാഗങ്ങളും യോജിപ്പിച്ചെന്നാണ് വിവരം. കിട്ടിയഭാഗങ്ങള്‍ ഉപയോഗിച്ച് പദ്മയുടെ രൂപം സൃഷ്ടിച്ചെടുത്ത ശേഷം പ്രതികളായ ഷാഫിയെയും, ഭഗവൽ സിംഗിനെയും, ലൈലയെയും ഇത് കാണിക്കും.
കൊലപാതകം നടത്തിയത് എങ്ങനെയെന്ന് പ്രതികള്‍ ഈ രൂപത്തിന്റെ അടിസ്ഥാനത്തില്‍ വിവരിക്കേണ്ടിവരും. ഡമ്മി ഉപയോഗിച്ചുള്ള അന്വേഷണരീതിയാണ് ഇതുവരെ പ്രതികളുടെ സാന്നിധ്യത്തില്‍ നടന്നത്. ഒന്നാംപ്രതി ഷാഫി, രണ്ടാംപ്രതി ഭഗവല്‍സിങ് എന്നിവര്‍ രണ്ടുതവണ കൊലപാതകരീതി ഡമ്മിയില്‍ കാണിച്ചുകൊടുത്തിരുന്നു. മൂന്നാംപ്രതി ലൈല ഇത് ഒരുതവണയും കാണിച്ചു കൊടുത്തു. 56 കഷണങ്ങളായാണ് പദ്മയുടെ മൃതദേഹം ഇലന്തൂരിലെ വീടിനടുത്തുനിന്ന് കണ്ടെടുത്തത്. കൊല്ലപ്പെട്ട റോസ്ലിന്റെ വളരെക്കുറച്ച് മൃതദേഹാവശിഷ്ടങ്ങളേ കിട്ടിയിട്ടുള്ളൂ. അതിനാല്‍, അവരുടെ രൂപം പുനഃസൃഷ്ടിക്കാനാകില്ല.
അതേ സമയം ഷാഫി ജയിലിൽ കഴിഞ്ഞപ്പോൾ കൂടെ ഉണ്ടായിരുന്ന സഹതടവുകരിലേയ്ക്കും അന്വേഷണം വ്യാപിപ്പിക്കുകയാണ്. ആഭിചാരക്രിയകളുടെയും ദുര്‍മന്ത്രവാദത്തിന്റെ പേരിൽ നേരത്തെ പിടിയിലായവരെയും അന്വേഷണ പരിധിയിൽ ഉൾപെടുത്തി. മുരുകദാസ് എന്ന പേരിലാണ് ഷാഫി സിദ്ധനായി ദമ്പതികളെ കബളിപ്പിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. 2020 ഓഗസ്റ്റിലാണ് 75കാരിയെ പീഡിപ്പിച്ച കേസിൽ ഷാഫി ജയിലിലാകുന്നത്. ഒരു വർഷം ജയിലിൽ കിടന്ന ഷാഫി കോവിഡ് കാലത്താണ് പുറത്തിറങ്ങുന്നത്. ഇതിന് പിന്നാലെയാണ് ഭഗവൽ സിങ്ങിനെ ശ്രീദേവി എന്ന വ്യാജ പ്രൊഫൈൽ വഴി വശത്താക്കുന്നത്. ആഭിചാര ക്രിയകളിൽ അഗ്രഗണ്യനായ സിദ്ധനായി മുരുകദാസിനെ ശ്രീദേവി പരിചയപ്പെടുത്തി ഇയാളുടെ അരുമ ശിഷ്യനായിട്ടായിരുന്നു ഷാഫിയുടെ കടന്നുവരവ്.
ഷാഫിയെ ആഭിചാര ക്രിയ, നരബലി എന്ന ആശയങ്ങളിലേക് നയിച്ചതിൽ ജയിൽ വാസകാലം പ്രധാന ഘടകമായെന്ന സംശയം അന്വേഷണ സംഘത്തിനുണ്ട്. നാരീപൂജ ഉൾപ്പെടെയുള്ള വിചിത്ര പൂജാവിധികളിൽ ഏർപ്പെട്ട് യുവതികളെ ദുരുപയോഗം ചെയ്തവരുടെ സ്വാധീനവും പൊലീസ് സംശയിക്കുന്നു. സമാന കേസുകളിൽ നേരത്തെ പിടിയിലായവരും അവരുടെ കൂട്ടാളികളും അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലാണ്. ഇവരിൽ ചിലരുമായി ഷാഫി അടുപ്പം സൂക്ഷിച്ചിരുന്നതായും അന്വേഷണ സംഘം കണ്ടെത്തി. ഇത് സംബന്ധിച്ച ചോദ്യങ്ങൾക്ക് ഷാഫി വ്യക്തമായ മറുപടി നൽകാത്തതും സംശയം വർധിപ്പിക്കുന്നുണ്ട്.
പദ്മയുടെ മൃതദേഹം 56-ഉം റോസ്ലിന്റേത് അഞ്ചും കഷണങ്ങളാക്കിയെന്നാണ് കോട്ടയം മെഡിക്കല്‍ കോളേജിലെ പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായിരുന്നത്. ഇത്രയും കഷ്ണങ്ങളാക്കിയത് എങ്ങനെയാണെന്ന് കഴിഞ്ഞ ദിവസം ഷാഫി ഡോ. ലിസ ജോണിനും പോലീസിന് മുമ്പിലും ഡമ്മി പരിശോധനയിൽ കാണിച്ചിരുന്നു. ഡോ. ലിസ ജോണ്‍ ഡോക്ടറുടെ അഭിപ്രായം പിന്നീട് റിപ്പോര്‍ട്ടായി നല്‍കും. കേസിലെ നിര്‍ണായക തെളിവായിരിക്കും ഫൊറന്‍സിക് മേധാവിയുടെ ഈ റിപ്പോര്‍ട്ട്. ക്രൂര ബലാല്‍സംഗത്തില്‍ വിനോദം കണ്ടെത്തുന്ന ആളാണ് ഷാഫി. പത്മയേയും റോസിലിയേയും കഴുത്തറുത്ത് കൊല്ലുന്നതിന് മുമ്പ് ഷാഫി അവരെ ക്രൂരബലാല്‍സംഗത്തിന് ഇരയാക്കിയെന്ന് ലൈലയും ഭഗവല്‍സിംഗും മൊഴി നല്കിയിട്ടുണ്ട്. ബലാല്‍സംഗം നടന്നതായി മൃതദേഹാവശിഷ്ടങ്ങളില്‍ നിന്ന് തെളിവും ലഭിച്ചിട്ടുണ്ട്.
റോസ്ലിന്റെ മൃതദേഹാവശിഷ്ട പരിശോധനിയില്‍ നിന്നാണ് കരള്‍, ഹൃദയം, വൃക്കകള്‍, ആമാശയം എന്നിവ നഷ്ടപ്പെട്ട വിവരം ലഭിച്ചത്. കൂടുതല്‍ പരിശോധനകളിലാണ് ഗര്‍ഭപാത്രം ഇല്ലാത്തത് ശ്രദ്ധയില്‍പെട്ടത്. കരളും, വൃക്കയും, ഹൃദയവും അറുത്തെടുത്ത് ഷാഫി കൊച്ചിയിലേയ്ക്ക് പോയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കൊച്ചി ഷേണായീസ് പരിസരത്തെ ചിലര്‍ക്ക് ഷാഫി മനുഷ്യമാംസം നല്കിയതയും വിവരമുണ്ട്. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണ്. അതേ സമയം പ്രതികളുടെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കും.
https://www.facebook.com/Malayalivartha






















