മാണിയെ വീഴ്ത്തിയ ബാര്‍ കോഴ രാഷ്ട്രീയം

ബാര്‍ കോഴ വിവാദത്തില്‍ നുരഞ്ഞുപൊന്തുന്നത് രാഷ്ട്രീയമാണ്. മുഖ്യമന്ത്രിക്കസേര വരെയെത്തിയ കെ.എം. മാണിയുടെ രാഷ്ട്രീയ നീക്കങ്ങളെ ഞൊടിയിടയില്‍ തളച്ചിട്ട രാഷ്ട്രീയ നീക്കം. ബിജുരമേശിന്റെ വിവാദ ആരോപണത്തെത്തുടര്‍ന്ന് ക്വിക് വേരിഫിക്കേഷന്‍ അമേരിക്കയില്‍ നിന്നു പറന്നെത്തിയ ഉടന്‍ ചെന്നിത്തല ഉമ്മന്‍ചാണ്ടിയുടെ പിന്തുണയോടെയാണ് പ്രഖ്യാപിക്കുന്നത്,കൃത്യമായ കണക്കുകൂട്ടലുകളോടെയായിരുന്നു. അടൂര്‍ പ്രകാശിന് കെ.എം. മാണിയോടുളള ശത്രുതയും ബിജുരമേശിനോടുളള സൗഹൃദവും കാര്യങ്ങളെ വീണ്ടും കൂടുതല്‍ സങ്കീര്‍ണതയിലേക്കെത്തിച്ചു. ക്വിക്ക് വേരിഫിക്കേഷന്‍ കൊണ്ടവസാനിപ്പിക്കാവുന്ന കേസിനെ രമേശ് ചെന്നിത്തല എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് ശക്തമാക്കുന്നതില്‍ വിജയിച്ചു. ഉമ്മന്‍ചാണ്ടിയോട് എക്കാലവും അടുപ്പം പുലര്‍ത്തുന്ന കെ.എം.മാണിയെ തളച്ചിട്ട് വരുതിയിലാക്കുക എന്ന ഐ ഗ്രൂപ്പ് തന്ത്രം. ആഭ്യന്തരമന്ത്രിയുടെ കഴിവുകേടും കുതന്ത്രവുമാണ് ഈ കേസ് കുത്തിപ്പൊക്കി വളര്‍ത്തുന്നതെന്ന് കെ.സി.ജോസഫും തിരുവഞ്ചൂര്‍ രാധാകൃഷ്ണനുള്‍പ്പടെയുളളവര്‍ ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞു. ഇടതുപക്ഷ ചായ്‌വുള്ള അന്വേഷണോദ്യോഗസ്ഥനെ കേസ് ഏല്പിക്കുന്നിടത്തു തുടങ്ങി മാണിയെ തളയ്ക്കാനുള്ള അടവുകള്‍.
ആദ്യഘട്ടത്തില്‍ ഉമ്മന്‍ചാണ്ടിയ്ക്കും രമേശിനും ഒരു മനസ്സായിരുന്നു. 50 വര്‍ഷത്തെ രാഷ്ട്രീയ പാരമ്പര്യവും, തന്ത്രജ്ഞതയും, അജയ്യതയും കൈമുതലുള്ള കെ.എം. മാണിയെ ഒരൊറ്റ ഒറ്റാല്‍ പ്രയോഗം കൊണ്ട് രമേശ് ചെന്നിത്തലയും കോണ്‍ഗ്രസും തളര്‍ത്തി. കെ.എം. മാണിയുടെ ആദ്യപ്രതികരണങ്ങളിലെ പതര്‍ച്ച രാഷ്ട്രീയമായി ചിലരെങ്കിലും മുതലെടുത്തു. പിന്നെ വിഷയം ചൂടുള്ള ചര്‍ച്ചയാക്കാന്‍ സാമുദായികമായി ചിന്തിക്കുന്നവരും, കെ.എം. മാണിയുടെ ശത്രുക്കളും ശ്രമിച്ചു. ബിജുരമേശിനോട് അടുപ്പം പുലര്‍ത്തുന്ന ഉദ്യോഗസ്ഥനെ അനേ്വഷണ ദൗത്യവുമേല്പിച്ച് രമേശിന്റെ കിടിലന്‍ നീക്കം പിന്നീട്.
ഇവിടെയാണ് കാര്യങ്ങള്‍ കൈവിട്ടു പോകുന്നുവെന്ന് ഉമ്മന്‍ചാണ്ടിക്കു മനസ്സിലായത്. ഒറ്റവെടിക്കു രണ്ടുപക്ഷി ലക്ഷ്യമിട്ട് മുഖ്യന്‍ രമേശിനെ തള്ളിപ്പറഞ്ഞു. മാണിക്കു പിന്തുണയും നല്കി. ഇതിനിടയില്‍ സി.പി.എം. ലെ ശിവന്‍കുട്ടിയും, ബിജുരമേശും ഒക്കെച്ചേര്‍ന്ന കേസുകള്‍ വേറെ.
കെ.എം. മാണിയോട് എക്കാലവും ശത്രുത പുലര്‍ത്തിയിരുന്ന പി.സി. ജോര്‍ജിന്റെ കുടുംബക്കാരനായ ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ കോണ്‍ഗ്രസിലെ ചില നേതാക്കളുടെ സഹായത്തോടെ അന്വേഷണ ഉദ്യോഗസ്ഥനെ വരുതിയിലാക്കി. ഈ ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ കുടുംബം എക്കാലവും കേരള കോണ്‍ഗ്രസിനേയും കെ. എം മാണിയെയും എതിര്‍ക്കുന്നവരും. ഈ പോലീസ് ഉദ്യോഗസ്ഥനാണ് മാണിയെ കുരുക്കുവാനുള്ള തന്ത്രങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥന് പറഞ്ഞുകൊടുത്തത്. ചില ചാനലുകളെ \'എക്‌സ്‌ക്ലുസീവ്\' ഇന്റര്‍വ്യൂ കൊടുത്ത് ബിജുരമേശ് കൈയിലെടുത്തു. മാണിയെ താഴെ വീഴിച്ച് യുഡി.എഫി നെ മറിച്ചിടാം എന്ന് കോടിയേരിയെ ചിലര്‍ വിശ്വസിപ്പിച്ചു.
പിന്നെ ചില വിരട്ടല്‍ നാടകങ്ങളും. കെ.ബാബു 10 കോടി വാങ്ങിയെന്ന് ബിജുരമേശ്. പണം കൊടുത്ത സ്ഥലവും വിശദാംശങ്ങളും വെളിപ്പെടുത്തുന്നു. കൂടെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്‌ക്കെതിരെയും ആരോപണം. കോണ്‍ഗ്രസ് തിരിച്ചടിച്ചു. വി.എസിന്റെ മകനെ തളയ്ക്കുമെന്ന ഭീഷണിപ്പെടുത്തല്‍. എളമരം കരീമിനെയും കുടുക്കി.
പിന്നെ നടന്ന അഡ്ജസ്റ്റ്‌മെന്റ് നാടകത്തില്‍ ബാബുവും, രമേശും, എളമരവുമൊക്കെ വിജിലന്‍സിന്റെ ക്ലീന്‍ചിറ്റില്‍ രക്ഷപ്പെട്ടു. പൊതു ശല്യമായിത്തീര്‍ന്ന് കെ.എം. മാണിയെ കുടുക്കിയിട്ട് വീണ്ടും പൊറാട്ടുനാടകം.
കെ.എം. മാണി ഉള്ളുതുറന്നു പൊട്ടിത്തെറിച്ചാല്‍ യു.ഡി.എഫ്. തകരും എന്ന സ്ഥിതിവിശേഷമാണ് നിലനില്ക്കുന്നത്. ആദര്‍ശാത്മക രാഷ്ട്രീയം പ്രസംഗിച്ചു നടക്കുന്ന സുധീരനും, എ.കെ. ആന്റണിയേയുമൊക്കെ അലോസരപ്പെടുത്തി എന്തെങ്കിലും പറയിപ്പിക്കാനുള്ള മാധ്യമവേല ഇതുവരെ വിജയിച്ചില്ല.
അഴിമതി എതിര്‍ക്കപ്പെടേണ്ടതുണ്ട്. എന്നാല്‍ നീണ്ട പൊതു രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ പലപ്പോഴായി ഉണ്ടായിട്ടുള്ള ശത്രുക്കളും, വ്യക്തിവിരോധം തീര്‍ക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന രാഷ്ട്രീയ വിരോധികളും അവസരം മുതലാക്കുന്നു. കൂടെ നില്‍ക്കുന്നത് ശത്രുവണോ മിത്രമാണോ എന്ന് തിരിച്ചറിവില്ലായ്മ മാണിയെയും തളര്‍ത്തുന്നു. രാഷ്ട്രീയപരമായും വ്യക്തിപരമായും ശത്രുതയുളളവര്‍ കെ.എം.മാണിക്കെതിരെ ഒരുമിച്ചു. അവര്‍ക്ക് നേതൃത്വം നല്‍കാന്‍ പി.സി.ജോര്‍ജും. ധനകാര്യമന്ത്രി എന്ന നിലയില്‍ എടുത്ത ചില തീരുമാനങ്ങള്‍ ഗോകുലും ഗോപാലനുള്‍പ്പടെയുളളവരെ ശത്രുപക്ഷത്ത് എത്തിച്ചപ്പോള്‍ എതിര്‍ സംഘം ശക്തരും പ്രബലരുമായി. അത്തരമൊരു കോക്കസിനോടാണ് അഴിമതിയെന്ന മാറാപ്പ്ചുമന്ന് കെ.എം.മാണി ഒറ്റയ്ക്ക് പൊരുതുന്നത്.
അഴിമതിയെ മലയാളിവാര്‍ത്ത ഒരിക്കലും ന്യായീകരിക്കുന്നില്ല. പക്ഷേ ബാര്‍ കോഴയ്ക്കുപിന്നില്‍ യു.ഡി.എഫിലെ മറ്റെല്ലാകൊളളകളും ഒളിപ്പിച്ചുവയ്ക്കുമ്പോള്‍ മദ്യമാഫിയ കെ.എം.മാണിയെ വച്ച് വിലപേശുമ്പോള്‍ കപടആദര്‍ശവാദികള്‍ വൃത്തികെട്ട രാഷ്ട്രീയം കളിക്കുമ്പോള്‍ ബാര്‍കോഴ അഴിമതിയില്‍ നിന്നും അപ്പുറമുളള ഒരുപാടന്വേഷണങ്ങളിലേയ്ക്ക് നമ്മേ കൊണ്ടുചെന്നെത്തിക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























