കെ എം മാണി മന്ത്രിസ്ഥാനം രാജിവച്ചു; നിയമവ്യവസ്ഥയോട് ആദരവ് പ്രകടിപ്പിക്കാന്‍ വേണ്ടിയാണ് രാജി;പിന്തുണയുമായി തോമസ് ഉണ്ണിയാടന്‍ ചീഫ് വിപ്പ് സ്ഥാനവും രാജിവച്ചു

ബാര്‍കോഴ കേസില്‍ കോടതി പരാമര്‍ശത്തിന്റ പശ്ചാത്തലത്തില്‍ ധനമന്ത്രി കെ എം മാണി രാജിവച്ചു. മാണിക്കൊപ്പം പിന്തുണ അര്‍പ്പിച്ച് ചീഫ് വിപ്പ് സ്ഥാനത്തു നിന്നും തോമസ് ഉണ്ണിയാടനും രാജിവച്ചു. ഉദ്യോഗം നിറഞ്ഞ മണിക്കൂറുകള്‍ക്കൊടുവില്‍ ഇന്ന് രാത്രി 8.05 ഓടെയാണ് മാദ്ധ്യമങ്ങളെ കണ്ട് മാണി തന്റെ രാജിക്കാര്യം അറിയിച്ചത്. നിയമ വ്യവസ്ഥയോട് ഉള്ള ആദരവ് പ്രകടിപ്പിക്കുന്നതിന് വേണ്ടി നിയമ മന്ത്രി എന്ന സ്ഥാനം രാജിവെക്കുന്നുവെന്ന മാണി മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. രാജിവെക്കുന്ന കാര്യം നേരത്തെ തന്നെ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. ഇത്രയും കാലം തന്റെ കൂടെ ജോലി ചെയ്ത സഹമന്ത്രിമാര്‍ക്ക് നന്ദി അറിയിക്കുന്നതായും മാണി അറിയിച്ചു. തുടര്‍ന്നും കലവറയില്ലാത്ത പിന്തുണ യുഡിഎഫിന് നല്‍കുന്നതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയെ കണ്ട് നേരിട്ട് രാജി നല്‍കാന്‍ മാണി തയ്യാറായില്ല. രാജിക്കത്ത് റോഷി അഗസ്റ്റിനും തോമസ് ഉണ്ണിയാനും മുഖേന മുഖ്യമന്ത്രിയെ അറിയിക്കുകയായിരുന്നു. മാണിക്കൊപ്പം രാജിവെക്കാന്‍ തയ്യാറല്ലെന്ന് മന്ത്രി പി ജെ ജോസഫ് വ്യക്തമാക്കിയിരുന്നു. താന്‍ രാജിവെക്കുമെന്ന കാര്യം നേരത്തെ തന്നെ തോമസ് ഉണ്ണിയാടന്‍ മാദ്ധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. യുഡിഎഫ് നേതാക്കളും മുഖ്യമന്ത്രിയും കെപിസിസി അധ്യക്ഷനും അടക്കമുള്ളവരും രാജിവെക്കണമെന്ന നിലപാടില്‍ ഉറച്ചുനിന്നത് സംസ്ഥാന രാഷ്ട്രീയത്തിലെ അതികായനായ മാണിക്ക് തിരിച്ചടിയായത്.
പിജെ ജോസഫിനെ കൊണ്ട് കൂടി രാജി വയ്പ്പിക്കാനാണ് നീക്കമാണ് മാണി തുടക്കം മുതല്‍ നടത്തിയത്. അതുകൊണ്ടാണ് രാജി നീണ്ടുപോയത്. രാജിയെന്ന തീരുമാനത്തോട് ജോസഫ് വഴങ്ങാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് മാണി മാത്രം രാജിവെക്കുന്ന സാഹചര്യം ഒരുങ്ങിയത്. ജോസഫിനെ രാജിവെക്കാനുള്ള തീരുമാനം രാജി വയ്ക്കാന്‍ ജോസഫ് തയ്യാറാണെങ്കിലും ഫ്രാന്‍സിസ് ജോര്‍ജും ആന്‍ണി രാജുവും അടക്കമുള്ള നേതാക്കള്‍ അതിന് സമ്മതിച്ചില്ല. കൂടാതെ യുഡിഎഫ് മുന്നണി വിടേണ്ട സാഹചര്യം ഇല്ലെന്നും ഇവര്‍ വ്യക്തമാക്കി. തുടര്‍ന്ന് ജോസഫ് വിഭാഗം നേതാക്കള്‍ പ്രത്യേകം യോഗം ചേര്‍ന്ന് മാണിയെ ജോസഫ് രാജിവെക്കില്ലെന്ന തീരുമാനം അറിയിക്കുകയായിരുന്നു.
ധനമന്ത്രി കെ എം മാണിയുടെ രാജിക്കാര്യത്തില്‍ ഇന്നു തന്നെ തീരുമാനമുണ്ടാകുമെന്ന് കേരളാ കോണ്‍ഗ്രസ് നേതാവ് സിഎഫ് തോമസ് കേരളാ കോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മിറ്റി യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് അറിയിച്ചിരുന്നു. നിലവിലെ രാഷ്ട്രീയ സാഹചര്യം വിശദമായി ചര്‍ച്ച ചെയ്തുവെന്ന് തോമസ് പറഞ്ഞു. പാര്‍ട്ടിയുടെ തീരുമാനം ഇന്നു തന്നെ ഉണ്ടാവുമെന്നും അദ്ദേഹം അറിയിച്ചു. മാണി രാജി വയ്ക്കുമോയെന്ന ചോദ്യത്തിന് യുക്തമായ തീരുമാനം ഉണ്ടാവുമെന്ന് മാത്രമാണ് തോമസ് മറുപടി നല്‍കിയത്. മാണി രാജിയുടെ പ്രഖ്യാപനം യുഡിഎഫിലാണോ ഉണ്ടാവുകയെന്ന ചോദ്യത്തിന് പാര്‍ട്ടിയുടെ തീരുമാനം പ്രത്യേകം ഉണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു.
തുടര്‍ന്ന് കേരളാ കോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മിറ്റി യോഗത്തിന് ശേഷം പിജെ ജോസഫ് വിഭാഗം എംഎല്‍എമാര്‍ പ്രത്യേകം യോഗം ചേര്‍ന്നു. മോന്‍സ് ജോസഫ്, ടി യു കുരുവിള എന്നിവരുമായി ജോസഫ് വിശദമായാണ് ചര്‍ച്ച ചെയ്തത്. അതേസമയം സര്‍ക്കാര്‍ വീഴുമെന്ന ഘട്ടം വന്നപ്പോള്‍ ശക്തമായ നീക്കങ്ങള്‍ ഉമ്മന്‍ ചാണ്ടിയും നടത്തി. മാണിയുടെ ഭാഗത്തു നിന്നുള്ള അഞ്ച് എംഎല്‍എമാര്‍ യുഡിഎഫിനെ പിന്തുണയ്ക്കാത്ത ഘട്ടം വന്നാല്‍ തുണയ്ക്കാന്‍ വേണ്ടി പി സി ജോര്‍ജ്ജിനെ തയ്യാറാക്കി നിര്‍ത്തി. കൂടാതെ ഗണേശ്കുമാറുമായും എന്‍സിപിയിലെ തോമസ് ചാണ്ടിയെയും കൂട്ടിയും ജോസഫ് വിഭാഗത്തെയും ഒപ്പം നിര്‍ത്താനുള്ള ശ്രമമാണ് ഉമ്മന്‍ ചാണ്ടി നടത്തിയത്. ഇതോടെയാണ് മാണിക്ക് മുന്നില്‍ വഴികളെല്ലാം അടഞ്ഞത്.
നിലവില്‍ 73 പേരുടെ പിന്തുണ മാത്രമാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനുള്ളത്. അതുകൊണ്ട് തന്നെ മാണിയുള്‍പ്പെടെ 5 പേര്‍ പിന്തുണ പിന്‍വലിച്ചാലും സര്‍ക്കാര്‍ താഴെ വീഴും. എന്ന സ്ഥിതിയായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ സര്‍ക്കാര്‍ വീഴാതിരിക്കാനുള്ള നീക്കങ്ങളാണ് ഉമ്മന്‍ ചാണ്ടി മുന്‍കരുതല്‍ എന്ന നിലയില്‍ നടത്തിയത്.
രാവിലെ പതിനൊന്ന് മണിയോടെ കേരളാ കോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മറ്റി യോഗം ആരംഭിച്ചു. ആദ്യം മുതല്‍ തന്നെ രാജിക്ക് തയ്യാറാണെന്ന് മാണി എല്ലാവരേയും അറിയിച്ചു. എന്നാല്‍ ഈ വിഷമ ഘട്ടത്തില്‍ പാര്‍ട്ടിയുടെ പിന്തുണ അനിവാര്യമാണെന്നും ആവശ്യപ്പെട്ടു. മാണിയുടെ നിര്‍ദ്ദേശത്തെ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടനും സിഎഫ് തോമസും റോഷി അഗസ്റ്റിനും ജയരാജും അനുകൂലിച്ചു. മാണി എടുക്കുന്ന എന്ത് തീരുമാനവും എടുക്കാമെന്ന് വ്യക്തമാക്കുകയും ചെയ്തു. സ്റ്റിയറിങ് കമ്മറ്റിയിലെ ഭൂരിപക്ഷവും അതിന് പിന്തുണച്ചു. എന്നാല്‍ പിജെ ജോസഫ് വ്യക്തമായ മറുപടി നല്‍കിയില്ല. കൂടിയാലോചനകള്‍ അനിവാര്യമാണെന്നും മാണിക്കൊപ്പമാണ് താനെന്നും വ്യക്തിമാക്കി. എന്നാല്‍ ഫ്രാന്‍സിസ് ജോര്‍ജും ആന്റണി രാജുവും കുടുത്ത നിലപാട് എടുത്തതോടെ ജോസഫ് പ്രതിസന്ധിയിലായി. മോന്‍സ് ജോസഫും ടിയു കുരുവിളയും ജോസഫ് മന്ത്രി സ്ഥാനം രാജിവയ്ക്കുന്നതിനെ എതിര്‍ത്തു. ജോസഫിന് പ്രതിസന്ധിയുണ്ടായിരുന്നുവെങ്കില്‍ മാണി രാജി വയ്ക്കുമോ എന്ന ചോദ്യമാണ് ഇവര്‍ ഉയര്‍ത്തുന്നത്.
വ്യക്തമായ രാഷ്ട്രീയ ഉറപ്പുകള്‍ ആരും തരാതെ യുഡിഎഫ് വിടുന്നത് ഗുണകരമാകില്ല. മുന്നണികളുടെ പിന്തുണയില്ലാതെ പാലായില്‍ മാണിക്ക് ജയിക്കാനാകും. എന്നാല്‍ മറ്റുള്ളവരുടെ കാര്യം അതല്ല. അഴിമതിക്കേസില്‍ കുടുങ്ങിയാല്‍ ഇടതു പക്ഷത്തേക്ക് ചേക്കേറാനാകുമോ എന്ന് ഉറപ്പില്ല. ഈ സാഹചര്യത്തില്‍ യുഡിഎഫില്‍ തുടരണമെന്ന നിലപാടാണ് ഫ്രാന്‍സിസ് ജോര്‍ജിനുള്ളത്. അതീവ ഗൗരവ സ്വഭാവമുള്ള പരാമര്‍ശങ്ങള്‍ മാണിയുമായി ബന്ധപ്പെട്ട് കോടതി വിധിയിലുണ്ട്. ഇതിനെ അവഗണിക്കുന്നത് രാഷ്ട്രീയമായി ഗുണം ചെയ്യില്ലെന്നാണ് അവരുടെ നിലപാട്. മാണി രാജി വയ്ക്കട്ടേ. ബാക്കിയുള്ളവര്‍ തുടരട്ടേ എന്നതാണ് ജോസഫ് പക്ഷത്തിന്റെ നിലപാട്. ഈ സാഹചര്യത്തില്‍ യുഡിഎഫില്‍ തുടണമെന്നും അവര്‍ വാദിക്കുന്നു. ഈ സാഹചര്യത്തിലാണ് മാണിയുടെ രാജിയില്‍ അനിശ്ചിതത്വം ഏറുന്നത്. എന്നാല്‍ ചതിക്ക് കൃത്യമായ മറുപടി കൊടുത്തേ മതിയാകൂ എന്നാണ് മാണി പക്ഷത്തിന്റെ നിലപാട്. അതുകൊണ്ട് തന്നെ എല്ലാവരും രാജി വയ്ക്കണമെന്നും ആവശ്യപ്പെടുന്നു.
ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയപ്പോള്‍ 72 അംഗങ്ങളുടെ പിന്തുണയാണ് ഉണ്ടായിരുന്നത്. സെല്‍വരാജ് വന്നതോടെ ഇത് 73 ആയി. പിന്നീട് അര്‍എസ്പിയില്‍ നിന്ന് രണ്ട് പേര്‍ എത്തുകയും ചെയ്തു. അങ്ങനെ പിന്തുണ 75 ആയി. പിസി ജോര്‍ജും ഗണേശ് കുമാറും യുഡിഎഫിന് പുറത്തായതോടെ അംഗബലം വീണ്ടും 73 ആയി. അതുകൊണ്ട് തന്നെ കേരളാ കോണ്‍ഗ്രസിലെ 8 എംഎല്‍എമാര്‍ ഒരുമിച്ച് പിന്തുണ പിന്‍വലിച്ചാല്‍ ഭരണം വീഴും. ഇനി ജോസഫ് അതിന് സമ്മതിച്ചില്ലെങ്കില്‍ പോലും പ്രശ്‌നമില്ല. മാണിയെ പിന്തുണയ്ക്കുന്ന നാലു പേര്‍ എന്തിനും തയ്യാറായിരുന്നു. അതായത് അഞ്ച് എംഎല്‍മാര്‍ ഒരുമിച്ച് നില്‍ക്കുന്നു. അങ്ങനെ 5 പേര്‍ പിന്‍വലിഞ്ഞാല്‍ സര്‍ക്കാരിന്റെ അംഗബലം നിയമസഭയില്‍ 68 ആകും. അതുകൊണ്ട് തന്നെ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ വീഴുകയും ചെയ്യും. ഈ സാഹചര്യമാണ് മാണി നടപ്പിലാക്കാന്‍ ആഗ്രഹിക്കുന്നതും ജോസഫ് വിഭാഗം എതിര്‍ക്കുന്നതും. എന്നാല്‍, ഉമ്മന്‍ ചാണ്ടിയുടെ മുന്‍കൂട്ടിയുള്ള നീക്കത്തില്‍ മാണിയുടെ നീക്കങ്ങളെല്ലാം അപ്രസക്തമാകുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























