ഒഴിവാക്കാൻ പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ടു: നടുക്കുന്ന വെളിപ്പെടുത്തലുമായി അമ്മാവൻ: നവംബറിന് മുമ്പ് ആദ്യ ഭർത്താവ് മരിക്കുമെന്ന് പ്രവചിച്ചിട്ടില്ലെന്ന് ജ്യോത്സ്യൻ! പറഞ്ഞത് മറ്റൊന്ന്...

ഗ്രീഷ്മ ഗർഭിണിയാണെന്ന് പറഞ്ഞ് കുടുംബത്തിൽ നിന്ന് 10 ലക്ഷം രൂപ വാങ്ങിയതായി അറിഞ്ഞിരുന്നുവെന്ന് ഷാരോണിന്റെ അമ്മാവന്റെ വെളിപ്പെടുത്തൽ. ഷാരോണിന്റെ മരണ ശേഷം അറിയാൻ കഴിഞ്ഞതാണെന്നും അക്കാര്യത്തിൽ തനിക്ക് ഉറപ്പില്ലെന്നും ബന്ധു ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറയുന്നു. അതിന് ശേഷമാണ് ഇവർ തമ്മിലെ ബന്ധത്തെ കുറിച്ച് എല്ലാവരും അറിഞ്ഞതെന്നും നാട്ടുകാർ പറഞ്ഞതായി ബന്ധു പറയുന്നു. കൂടാതെ ഗ്രീഷ്മയുടെ കുടുംബത്തിന് ഒരു രാഷ്ട്രീയക്കാരന്റെ സഹായം കിട്ടിരുന്നുവെന്നും, അയാളുടെ ഇടപെടൽ കേസിൽ ഉള്ളതായും ആരോപിക്കുന്നു.
അതേ സമയം നവംബറിന് മുമ്പ് വിവാഹം കഴിഞ്ഞാൽ ആദ്യ ഭർത്താവ് കൊല്ലപ്പെടുമെന്ന് താൻ പ്രവചിച്ചിരുന്നില്ലെന്ന് ജ്യോത്സ്യൻ. കുന്നത്തുകാലിലുള്ള ഈ ജ്യോത്സ്യനെ ചോദ്യം ചെയ്യാൻ പോലീസ് തയ്യാറെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് വെളിപ്പെടുത്തൽ പുറത്ത് വന്നത്. തന്റെ ആദ്യ ഭർത്താവ് മരിക്കുമെന്ന് പറഞ്ഞ് ഷാരോണിനെ പ്രണയത്തിൽ നിന്ന് പിന്തരിപ്പിക്കാൻ ഗ്രീഷ്മ ശ്രമിച്ചിരുന്നു. നവംബറിന് മുമ്പ് കല്യാണം നടന്നാൽ ആദ്യ ഭർത്താവ് കൊല്ലപ്പെടുമെന്ന സംശയം കാരണം സൈനികനുമായി നിശ്ചയിച്ചുറപ്പിച്ച കല്യാണം നീട്ടി വയ്ക്കുകയും ചെയ്തുവെന്നും സൂചനകളുണ്ട്. ഇതിനെല്ലാം പിന്നിൽ ജ്യോത്സ്യന്റെ പ്രവചനമാണെന്ന തരത്തിലും വാർത്തകളെത്തിയിരുന്നു.
കുന്നത്തുകാൽ ശിവജി കോളേജിന് അടുത്താണ് ഈ ജ്യോത്സ്യന്റെ വീട്. ഏതായാലും ഈ ജ്യോത്സ്യനിൽ നിന്ന് പ്രാഥമിക വിവരങ്ങൾ പൊലീസ് മനസ്സിലാക്കിയിട്ടുണ്ട്. തന്റെ അടുത്ത വിവാഹത്തിന മുന്നോടിയായി ജാതകം നോക്കാൻ വന്നിട്ടുണ്ടെന്നും അതിന് അപ്പുറമുള്ള ഉപദേശമൊന്നും നൽകിയിട്ടില്ലെന്നാണ് ജ്യോത്സ്യൻ പറയുന്നത്.
നാട്ടുകാരോടും ഇത്തരത്തിൽ തന്നെയാണ് ജ്യോതിഷിയുടെ പ്രതികരണം. ഷാരോണിന്റെ കൊലപാതകത്തിൽ അന്ധവിശ്വാസം കാരണമായിട്ടുണ്ടോയെന്ന് കൂടുതൽ അന്വേഷണം നടത്തണമെന്ന് പൊലീസ് പറയുന്നു. ഷാരോണിന്റെ ബന്ധുക്കൾ ആരോപിക്കുന്ന ജാതകദോഷ പ്രവചനവും ഷാരോണിന്റെ മരണവുമായുള്ള ബന്ധവും പൊലീസിന് അന്വേഷിക്കേണ്ടതുണ്ട്.
അതേ സമയം കസ്റ്റഡിൽ ലഭിച്ച ഒന്നാം പ്രതി ഗ്രീഷ്മയെ പൊലീസ് ഇന്ന് വിശദമായി ചോദ്യം ചെയ്യും. കസ്റ്റഡിയിലുള്ള അമ്മ സിന്ധു, അമ്മാവൻ നിർമൽ എന്നിവർക്കൊപ്പം ഇരുത്തിയും ചോദ്യം ചെയ്യും. ഇതോടെ കൂടുതൽ വ്യക്തത ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. മറ്റൊരാളുമായി വിവാഹം ഉറപ്പിച്ച ഗ്രീഷ്മ അന്ധവിശ്വാസത്തെ തുടർന്ന് മകനെ കൊന്നു എന്നാണ് ഷാരോണിന്റെ മാതാപിതാക്കളുടെ ആരോപണം. ഇക്കാര്യത്തിൽ ഉൾപ്പെടെ വ്യക്തത വരുത്തിയ ശേഷം മതി തെളിവെടുപ്പെന്നാണ് ജില്ലാ ക്രൈംബ്രാഞ്ചിന്റെ തീരുമാനം.
ഇന്നലെയാണ് നെയ്യാറ്റിൻകര മജിസ്ട്രേറ്റ് കോടതി ഏഴ് ദിവസത്തേക്ക് ഗ്രീഷ്മയെ കസ്റ്റഡിയിൽ വിട്ടത്. ചോദ്യം ചെയ്യലും തെളിവെടുപ്പും ക്യാമറയിൽ പകർത്തണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ഗ്രീഷ്മയെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന പ്രോസിക്യൂഷൻ ആവശ്യത്തെ പ്രതിഭാഗം അഭിഭാഷകൻ ഇന്നലെ കോടതിയില്‍ എതിർത്തു. വിഷം കൊണ്ടുവന്നത് ഷാരോണ്‍ ആയിക്കൂടെയെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം, സ്വകാര്യ ചിത്രങ്ങള്‍ ഉപയോഗിച്ച് ഷാരോണ്‍ ഭീഷണിപ്പെടുത്തിയെന്നും പ്രതിഭാഗം വാദിച്ചു.
മരണം വരെ ഗ്രീഷ്മയെ പ്രണയിനിയായി ഷാരോണ്‍ കണ്ടു. രണ്ട് പേരും തമിഴ്നാട്ടിലെ ചില സ്ഥലങ്ങളിൽ ഒരുമിച്ച് താമസിച്ചിട്ടുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയില്‍ പറഞ്ഞു. എന്നാല്‍, തെളിവുകള്‍ ശേഖരിക്കാൻ കസ്റ്റഡിയിൽ വേണമെന്ന പ്രോസിക്യൂഷന്‍റെ ആവശ്യം നെയ്യാറ്റിൻകര മജിസ്ട്രേറ്റ് കോടതി അംഗീകരിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha
























