മെല്ലെമെല്ലെ ഒഴിവാക്കും... സഭാ സമ്മേളനം ജനുവരിയിലേക്ക് നീട്ടി ഗവര്‍ണറുടെ നയപ്രഖ്യാപനം ഒഴിവാക്കാന്‍ സര്‍ക്കാര്‍; ഗവര്‍ണറുടെ ചാന്‍സലര്‍ പദവി നീക്കുന്നതിന് ബുദ്ധിപരമായി നീങ്ങുന്നു; ഓര്‍ഡിനന്‍സ് ഒഴിവാക്കി ബില്ലിന് ആലോചന; 15ന് ലക്ഷം പേര്‍ അണിനിരക്കും

ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോര് ഉടനെന്നും തീരില്ലെന്ന് വ്യക്തം. എങ്ങനേയും ഗവര്‍ണറെ അവഗണിക്കുക എന്നതാണ് ലക്ഷ്യം. ഇതിന് ഗവര്‍ണറുടെ മറുമരുന്ന് എന്തെന്ന് കാണാം. ഗവര്‍ണറുടെ യപ്രഖ്യാപന പ്രസംഗം നീട്ടിവയ്ക്കുന്നതിന്റെ സാധ്യതകള്‍ സജീവമായി പരിഗണിക്കുകയാണ് സര്‍ക്കാര്‍. ഡിസംബറില്‍ ചേരുന്ന സഭാ സമ്മേളനം ജനുവരിയിലേക്ക് നീട്ടാനാണ് ആലോചന.
അനിശ്ചിതകാലത്തേക്ക് പിരിയാതെ സമ്മേളനം നീട്ടുന്നതോടെ നയപ്രഖ്യാപനം തത്കാലത്തേക്ക് ഒഴിവാക്കാനാകും. ഡിസംബര്‍ 15 ന് സഭ താല്‍ക്കാലികമായി പിരിഞ്ഞ് ക്രിസ്തുമസിന് ശേഷം വീണ്ടും തുടങ്ങി ജനുവരിയിലേക്ക് നീട്ടാനാണ് നീക്കം. അപ്പോഴും അടുത്ത സഭാ സമ്മേളനം ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ തുടങ്ങേണ്ടി വരും.1990ല്‍ നായനാര്‍ സര്‍ക്കാരുമായി ഇടഞ്ഞ ഗവര്‍ണര്‍ രാം ദുലാരി സിന്‍ഹയെ ഒഴിവാക്കാന്‍ ഇതേ തന്ത്രം പ്രയോഗിച്ചിരുന്നു. 1989 ഡിസംബര്‍ 17 ന് ആരംഭിച്ച സമ്മേളനം 1990 ജനുവരി രണ്ട് വരെ തുടരുകയായിരുന്നു.
അതേസമയം ഗവര്‍ണര്‍ എന്ത് തീരുമാനമെടുക്കുമെന്നതും നിര്‍ണായകമാണ്. സര്‍വകലാശാലകളിലെ ചാന്‍സലര്‍പദവി ഗവര്‍ണറില്‍നിന്ന് മാറ്റുന്നതിനുള്ള ഓര്‍ഡിനന്‍സ് ഗവര്‍ണറുടെ അനുമതിക്ക് അയക്കുന്നതില്‍ സര്‍ക്കാരില്‍ ആശയക്കുഴപ്പമുണ്ട്. ഗവര്‍ണര്‍ ഒപ്പിടാതെ രാഷ്ട്രപതിക്ക് അയച്ചാല്‍ അനുമതി അനിശ്ചിതത്വത്തിലാകുമെന്നാണ് ആശങ്ക. ഓര്‍ഡിനന്‍സിനു പകരം, ബില്ലായി നിയമസഭയില്‍ കൊണ്ടുവന്ന് പാസാക്കാനാണ് ആലോചന. ഉടന്‍ നിയമസഭ നടക്കുന്നതിനാല്‍ ഓര്‍ഡിനന്‍സിനും പ്രസക്തിയില്ല.
ഓര്‍ഡിനന്‍സ് തന്നെമാത്രം ലക്ഷ്യംവെച്ചാണെങ്കില്‍ തീരുമാനം രാഷ്ട്രപതിക്ക് വിടുമെന്നാണ് ഗവര്‍ണര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. രാഷ്ട്രപതിക്ക് വിട്ടാല്‍ തീരുമാനം വൈകും. രാഷ്ട്രപതിയുടെ പരിഗണനയിലുള്ള കാര്യത്തില്‍ നിയമസഭയില്‍ ബില്ലുകൊണ്ടുവരാനും കഴിയില്ല. മന്ത്രിസഭായോഗം തീരുമാനിച്ച് മൂന്നുദിവസമായിട്ടും ഓര്‍ഡിനന്‍സ് അംഗീകാരത്തിനായി ഗവര്‍ണര്‍ക്ക് അയച്ചിട്ടില്ല.
എന്നാല്‍, ഓര്‍ഡിനന്‍സില്‍നിന്ന് പിന്മാറുകയാണെന്ന് സര്‍ക്കാര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഗവര്‍ണര്‍ക്ക് കൈമാറുമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നടക്കം വിശദീകരിക്കുന്നത്. ഓര്‍ഡിനന്‍സ് കൊണ്ടുവരാനുള്ള തീരുമാനത്തിനുമുമ്പ് നിയമവിദഗ്ധരുമായടക്കം സര്‍ക്കാര്‍ കൂടിയാലോചന നടത്തിയിരുന്നു. ചാന്‍സലര്‍പദവി മാറ്റുന്ന ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്ക് അയക്കാന്‍ കഴിയില്ലെന്നായിരുന്നു ലഭിച്ച വിദഗ്ധാഭിപ്രായം.
കേന്ദ്രനിയമങ്ങളെയോ, ഭരണഘടനാ വ്യവസ്ഥകളെയോ മറികടക്കുന്ന കാര്യങ്ങളൊന്നും ഓര്‍ഡിനന്‍സിലില്ല. സംസ്ഥാന നിയമസഭ പാസാക്കിയ നിയമത്തിലെ വ്യവസ്ഥകളിലാണ് മാറ്റമെന്നുള്ളതുകൊണ്ട്, ഇത് പൂര്‍ണമായും സംസ്ഥാന വിഷയമാണ്. ഇക്കാര്യങ്ങളാണ് രാഷ്ട്രപതിക്ക് അയക്കാനാകില്ലെന്നതിന് കാരണമായി പറയുന്നത്. ഗവര്‍ണര്‍ രാഷ്ട്രപതിക്ക് അയച്ച് നിയമപ്രശ്‌നങ്ങളിലേക്കു പോയാലും തീരുമാനം വൈകും. ഇതാണ് സര്‍ക്കാരിനെ കുഴക്കുന്നത്.
അതേസമയം ചൊവ്വാഴ്ചയാണ് ലക്ഷം പേരെ അണിനിരത്തിയുള്ള രാജ്ഭവന്‍ മാര്‍ച്ച്. ഇടതുമുന്നണി തീരുമാനിച്ച രാജ്ഭവന്‍ മാര്‍ച്ചിനു മുമ്പായി സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഗവര്‍ണര്‍ക്കെതിരേയുള്ള ശക്തമായ നടപടിയെന്നനിലയിലാണ് ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ തീരുമാനിച്ചത്. ഗവര്‍ണര്‍ ഒപ്പിടാനിടയില്ലെന്ന വിലയിരുത്തല്‍ നേരത്തേ സര്‍ക്കാരിനുണ്ടായിരുന്നു. എന്നാല്‍, രാഷ്ട്രപതിക്ക് അയക്കുമെന്ന നിലപാട് സ്വീകരിക്കുമെന്ന് കരുതിയിരുന്നില്ല.
സര്‍ക്കാരിന്റെ നീക്കത്തെ തത്കാലം മരവിപ്പിച്ചുനിര്‍ത്തുകയെന്ന സമര്‍ദരീതിയാണ് ഗവര്‍ണറുടെ നീക്കത്തിനുപിന്നില്‍. ഇതിനെ മറികടക്കാനാണ് ഓര്‍ഡിനന്‍സിനു പകരം ബില്ലാകാമെന്ന ആലോചനയിലേക്ക് സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നത്.
അതേസമയം ഇടതുമുന്നണി സര്‍ക്കാറിനെ അസ്ഥിരപ്പെടുത്താനും ഹിന്ദുത്വ രാഷ്ട്രീയത്തെ കേരളത്തില്‍ അടിച്ചേല്‍പിക്കാനുമുള്ള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ജനാധിപത്യവിരുദ്ധ നീക്കങ്ങളെ പ്രോത്സാഹിപ്പിക്കുന്ന കോണ്‍ഗ്രസ് നിലപാട് നിഗൂഢവും അപകടകരവുമാണെന്ന് ഐ.എന്‍.എല്‍ സംസ്ഥാന കമ്മിറ്റി കുറ്റപ്പെടുത്തി. സര്‍ക്കാറിനെ പിരിച്ചുവിടണമെന്ന പ്രതിപക്ഷ നേതാവിന്റെ ആവശ്യവും ആര്‍.എസ്.എസ് ശാഖകളുടെ സംരക്ഷണം ഏറ്റെടുത്തവരാണ് തങ്ങളെന്ന കെ.പി.സി.സി പ്രസിഡന്റിന്റെ തുറന്നുപറച്ചിലും രാജ്ഭവനും ഇന്ദിര ഭവനും തമ്മിലെ അന്തര്‍ധാരയാണ് തുറന്നുകാട്ടുന്നത്. യു.ഡി.എഫിലെ മുസ്‌ലിം ലീഗ് അടക്കമുള്ള ഘടകകക്ഷികള്‍ വിഷയത്തില്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha


























