അയ്യപ്പന് തിരിച്ചടിക്കുമോ... ഉന്നത വിദ്യാഭ്യാസ സംരക്ഷണ സമിതിയെന്ന പേരില്‍ ഗവര്‍ണറെ ചുരുട്ടിക്കൂട്ടാന്‍ എല്‍ഡിഎഫ് സംഘടിപ്പിക്കുന്ന രാജ്ഭവന്‍ പ്രതിരോധം ഇന്ന്; ശബരിമല തിരുവാഭരണ കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും; സര്‍ക്കാരിനും പന്തളം കൊട്ടാരത്തിനും വിധി നിര്‍ണായകം
ഇവിടെ തിരുവനന്തപുരത്ത് ലക്ഷം പേരെ അണിനിരത്തി രാജ്ഭവന്‍ സ്തംഭിപ്പിക്കുമ്പോള്‍ ഗവര്‍ണര്‍ അങ്ങ് ഡല്‍ഹിയിലാണ്. ഡല്‍ഹിയില്‍ മറ്റൊരു വിശേഷം കൂടി നടക്കുന്നു. ഇന്ന് ശബരിമലയുമായി ബന്ധപ്പെട്ട സുപ്രധാന വിധിയുണ്ടാകും. മറ്റൊരു മണ്ഡലകാല സീസണ്‍ വരുമ്പോള്‍ ഭക്തരുടെ മനസില്‍ എല്ലാമെല്ലാമുണ്ട്. അയ്യപ്പന്‍ എതിരാകുമോ അനുകൂലമാകുമോ എന്ന് കണ്ടറിയാം.
ഉന്നതവിദ്യാഭ്യാസ സംരക്ഷണ സമിതിയെന്ന പേരില്‍ എല്‍ഡിഎഫ് സംഘടിപ്പിക്കുന്ന രാജ്ഭവന്‍ പ്രതിരോധം ഇന്നാണ്. രാജ്ഭവനു ചുറ്റുമായി ഒരു ലക്ഷം പേരെ അണിനിരത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വന്‍ രാഷ്ട്രീയ പോര്‍മുഖം തുറക്കാനാണ് ഇടതുമുന്നണിയുടെ നീക്കം. അതേസമയം, ഗവര്‍ണര്‍ ഉത്തരേന്ത്യന്‍ പര്യടനത്തിലാണ്. കേരളത്തിനെതിരായ കേന്ദ്ര നീക്കം ചെറുക്കുക, ഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണു സമരം.
രാജ്ഭവനു മുന്നില്‍ ലക്ഷം പേരും ജില്ലാ ആസ്ഥാനങ്ങളിലെ കൂട്ടായ്മകളില്‍ പതിനായിരങ്ങളും അണിനിരക്കുമെന്നു സമിതി അറിയിച്ചു. രാവിലെ 10ന് മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നില്‍നിന്നു പ്രകടനം ആരംഭിക്കും. കൂട്ടായ്മ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി ഉദ്ഘാടനം ചെയ്യും.
സമരത്തിന്റെ പേരില്‍ രാജ്ഭവന്‍ അധിക സുരക്ഷ ആവശ്യപ്പെട്ടിട്ടില്ല. എന്നാല്‍ 600 പൊലീസുകാരെ വിന്യസിക്കുമെന്നു സിറ്റി പൊലീസ് കമ്മിഷണര്‍ ജി.സ്പര്‍ജന്‍ കുമാര്‍ പറഞ്ഞു. രാവിലെ 9.30 മുതല്‍ ഒന്നു വരെയാണ് ഉപരോധം. രാവിലെ മുതല്‍ നഗരത്തില്‍ ഗതാഗത നിയന്ത്രണമുണ്ട്.
അതേസമയം ശബരിമല തിരുവാഭരണ കേസ് ഇന്ന് സുപ്രീംകോടതി പരിഗണിക്കും. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കേസ് സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് എത്തുന്നത്. സംസ്ഥാന സര്‍ക്കാരിനും പന്തളം കൊട്ടാരത്തിനും ഒരു പോലെ നിര്‍ണായകമാണ് തിരുവാഭരണ കേസ്. 2006 ജൂണില്‍ ശബരിമലയില്‍ നടന്ന ദേവപ്രശ്നം ശരിവച്ചുള്ള ഹൈക്കോടതി വിധിക്കെതിരേ പി. രാമവര്‍മരാജയും പന്തളം കൊട്ടാരത്തിലെ മറ്റ് അംഗങ്ങളും നല്‍കിയ ഹര്‍ജിയാണ് ചൊവ്വാഴ്ച സുപ്രീംകോടതിക്ക് മുന്നില്‍ എത്തുന്നത്.
2020 ഫെബ്രുവരിയില്‍ കോടതി പരിഗണിച്ച കേസ് രണ്ട് വര്‍ഷത്തിന് ശേഷമാണ് വീണ്ടും പരിഗണനയ്ക്ക് എത്തുന്നത്. അതും മണ്ഡലമാസം ആരംഭിക്കുന്നതിന് ഒരു ദിവസം മുന്‍പ്. ജസ്റ്റിസുമാരായ കൃഷ്ണ മുരാരി, എസ്.രവീന്ദ്ര ഭട്ട് എന്നിവരാണ് കേസ് പരിഗണിക്കുക. തിരുവാഭരണത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ചുള്ള തര്‍ക്കത്തിനിടെയാണ് കേസ് പരിഗണനയ്ക്ക് എത്തുന്നത്.
അയ്യപ്പന് ചാര്‍ത്തുന്ന തിരുവാഭരണത്തിന്റെ കണക്കെടുത്ത് സീല്‍ വച്ച കവറില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ജസ്റ്റിസ് സി.എന്‍.രാമചന്ദ്രന്‍ നായരെ 2020 ഫെബ്രുവരിയില്‍ സുപ്രീംകോടതി നിയോഗിച്ചിരുന്നു. തിരുവാഭരണം രാജകുടുംബത്തിന്റെ കൈവശം തുടരുന്നതില്‍ സുരക്ഷാപ്രശ്നമുണ്ടോ എന്ന വിഷയം പരിശോധിക്കണമെന്നും കോടതി അന്ന് നിര്‍ദേശിച്ചിരുന്നു. ഈ റിപ്പോര്‍ട്ട് ഇന്ന് കോടതി പരിഗണിക്കും. അന്തിമവാദം എന്നാണ് സുപ്രീം കോടതി വെബ് സെറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
കോവിഡ് കാരണം കേസിന്റെ നടപടികള്‍ നേരത്തെ നീണ്ടു പോയിരുന്നു. ശബരിമല ക്ഷേത്രത്തിനായി നിയമം കൊണ്ടുവരുന്നതിന്റെ പുരോഗതിയും കോടതി വിലയിരുത്തും. നിയമത്തിന്റെ കരട് തയാറാക്കാന്‍ സര്‍ക്കാര്‍ കൂടുതല്‍ സമയം തേടിയിരുന്നു. മണ്ഡലകാലത്ത് തന്നെ കേസ് എത്തുന്നത് സര്‍ക്കാരിനും നിര്‍ണായകമാണ്. ദേവപ്രശ്‌നം നടത്തിയത് പന്തളം കൊട്ടാരത്തിന്റെ സമ്മതമില്ലാതെയാണെന്നും അതിനാല്‍ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നത് തടയണമെന്നും ശബരിമല ഭരണത്തിന് പ്രത്യേക ഉപദേശക സമിതി വേണമെന്നുമാണ് കൊട്ടാരത്തിന്റെ വാദം. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ തിരുവാഭരണത്തിന്റെ സുരക്ഷയില്‍ ആശങ്കയുണ്ടെന്ന് കോടതി പറഞ്ഞിരുന്നു.
പന്തളം കൊട്ടാരം ഭരണസമിതിക്കാണ് നിലവില്‍ തിരുവാഭരണത്തിന്റെ മേല്‍നോട്ട ചുമതല. ഇതേകുറിച്ച് രേവതി തിരുനാള്‍ രാമവര്‍മ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കോടതി സംശയം അന്ന് പ്രകടിപ്പിച്ചിരുന്നു. ആശുപത്രിയില്‍ കഴിയുന്ന 100 വയസുള്ള രേവതി തിരുന്നാള്‍ രാമവര്‍മയുടെ ഒപ്പ് തന്നെയാണോ സത്യവാങ്മൂലത്തിലെന്ന് ഉറപ്പുവരുത്താന്‍ പത്തനംതിട്ട ജില്ലാ ജഡ്ജിക്കും നിര്‍ദ്ദേശം നല്‍കിയിരുന്നു.
കേസില്‍ കക്ഷി ചേരാന്‍ രാജകുടുംബാംഗങ്ങായ രാജ രാജ വര്‍മ ഉള്‍പ്പെടെ 12 പേര്‍ നല്‍കിയ അപേക്ഷ കോടതി ഫയലില്‍ സ്വീകരിച്ചിട്ടുണ്ട്. കേസിലെ പ്രധാന ഹര്‍ജിക്കാരാനായ പി. രാമവര്‍മരാജ ഈ വര്‍ഷം ജൂണില്‍ നൂറ്റിമൂന്നാം വയസില്‍ അന്തരിച്ചു. എന്തായാലും അയ്യപ്പന്‍ ശരണം.
"
https://www.facebook.com/Malayalivartha