വിഴിഞ്ഞത്ത് വെടി വയ്ക്കാനും കേന്ദ്ര സേന മടിക്കില്ല! പന്ത് മോദിയുടെ കോർട്ടിൽ... മുട്ടിടിച്ച് പിണറായി.

വിഴിഞ്ഞം തുറമുഖ വിഷയത്തിൽ തന്ത്രം മാറ്റിയിരിക്കുകയാണ് സംസ്‌ഥാന സർക്കാർ. സമരത്തെ അവഗണിക്കാൻ തീരുമാനിച്ചിരുന്നിടത്തു നിന്ന് അതു കേന്ദ്രത്തിന്റെ കോർട്ടിൽ എത്തിക്കാനാണ് പുതിയ നീക്കം. അതിലൂടെ രക്ഷപെടാനാണ് ശ്രമിക്കുന്നതെങ്കിലും സംസ്ഥാനത്തിന് ഒരു വമ്പൻ പണി വരാനിരിക്കുന്നുണ്ട്. പൊലീസ് സ്റ്റേഷൻ ആക്രമിച്ചപ്പോൾ തലകുനിച്ചുനിന്ന പൊലീസിനെപ്പോലെ ആയിരിക്കില്ല കേന്ദ്രസേന സമരക്കാരെ നേരിടുന്നതെന്ന് ഇരുകൂട്ടർക്കും ബോധ്യമുണ്ട്.
ആ രാഷ്ട്രീയ ലക്ഷത്തിന്റെ ഭാഗമായാണ് കേന്ദ്രസേന എന്ന ആശയത്തെ എതിർക്കാതെ പിന്തുണയ്‌ക്കുന്നത്. കുരുക്കിൽ നിന്നു തലയൂരുന്നതിനോടൊപ്പം രാഷ്‌ട്രീയ ഗൂഢാലോചനകൾക്ക് തക്കതായ മറുപടിക്കും ഇത് സഹായിക്കുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. കേന്ദ്രസേനയെ വിളിക്കുന്നതിൽ എതിർപ്പില്ലെന്ന് അറിയിച്ച സാഹചര്യത്തിൽ,അതിൻമേൽ സ്വീകരിച്ച നടപടികൾ ബുധനാഴ്ച ഹൈക്കോടതിയിൽ സർക്കാർ ബോധ്യപ്പെടുത്തണം. തുറമുഖ നിർമ്മാണത്തിന് അനുകൂല സാഹചര്യം ഉരുത്തിരിഞ്ഞെന്ന് കോടതിയെ ബോധ്യപ്പെടുത്താൻ കഴിഞ്ഞില്ലെങ്കിൽ കേന്ദ്രസേനയെ വിളിക്കാൻ ഉത്തരവുണ്ടായേക്കും.
അതോടൊപ്പം സമരത്തിനെതിരായ പ്രചാരണ പരിപാടികളും മറുഭാഗത്ത് ശക്‌തമാക്കും. വിഴിഞ്ഞത്തേക്ക് തുറമുഖ നിർമ്മാണത്തിന്റെ പേരിലാണെങ്കിലും കേന്ദ്രസേന എത്തിയാലുണ്ടാകാവുന്ന പ്രത്യാഘാതങ്ങൾ സർക്കാരിനെയും ലത്തീൻ കത്തോലിക്കാ സഭ നേതൃത്വത്തെയും ഒരുപോലെ ആശങ്കയിൽ ആഴ്ത്തിയതോടെ ഇരുകൂട്ടരും ഒത്തുതീർപ്പിന് തിരക്കിട്ട നീക്കം തുടങ്ങിയിട്ടുണ്ട്. കേന്ദ്രസേനയെ ഒഴിവാക്കാനുള്ള സാഹചര്യം സൃഷ്ടിക്കണമെന്ന കാര്യത്തിൽ ധാരണയിലെത്തിയെന്നാണ് സൂചന.
ഇതോടെ കേന്ദ്രസേനയെ ആവശ്യപ്പെട്ട് കേന്ദ്രസർക്കാരിന് കത്തെഴുതുന്നത് സംസ്ഥാന സർക്കാർ നീട്ടിവച്ചു. കോടതി പറഞ്ഞിട്ടാണ് കേന്ദ്രസേനയെ വിളിച്ചതെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാൻ പറ്റുന്ന വിഷയമല്ലെന്ന് ഭരണനേതൃത്വത്തിലെയും പാർട്ടി നേതൃത്വത്തിലെയും ചിലരെങ്കിലും തിരിച്ചറിയുന്നുണ്ട്. നാളെ നിയമസഭ തുടങ്ങുന്നതും സർക്കാരിനെ സമ്മർദ്ദത്തിലാക്കുന്നു.
സമരക്കാർ അക്രമാസക്തരായാൽ കേന്ദ്രസേന ശക്തമായി നേരിടും. സ്റ്റേഷൻ ആക്രമണം പോലുള്ള അതിക്രമങ്ങളുണ്ടായാൽ പ്രത്യേക ഉത്തരവില്ലാതെ വെടിവയ്ക്കാനടക്കം കേന്ദ്രസേനയ്ക്ക് അധികാരമുണ്ട്. അതാണ് സമരക്കാരുടേയും ആശങ്ക. സമരം നീണ്ടുപോകുമ്പോൾ സ്വാഭാവികമായി അവസാനിക്കുമെന്നാണ് സർക്കാർ കരുതിയിരുന്നത്.
പക്ഷേ അതിന് വിപരീതമായിട്ടാണ് കാര്യങ്ങൾ മുന്നോട്ട് പോയത്. സമരത്തിന് വേണ്ടത്ര ശ്രദ്ധ ലഭിക്കാതെ വന്നതോടെയാണ് പോലീസ് സ്‌റ്റേഷൻ ആക്രമണം ഉൾപ്പെടെയുള്ള നടപടികളിലേക്ക് സമരസമിതി കടന്നതെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. ഇത് സമരത്തിന് വീണ്ടുംപുതു ജീവൻ നൽകിയിട്ടുണ്ട്.
ആ സാഹചര്യത്തിൽ സർക്കാരിന് കോട്ടമുണ്ടാകുന്ന നടപടികൾ വേണ്ടെന്നാണ് തീരുമാനം. എന്നാൽ ശക്‌തമായ നിയമ നടപടികൾ ഇനിയും മുന്നോട്ട് തുടരും. വിഴിഞ്ഞം സമരത്തിന് പിന്നിൽ വലിയ രാഷ്‌ട്രീയ ഗൂഢാലോചനയുണ്ടെന്നാണ് സർക്കാരിന്റെയും സി.പി.എമ്മിന്റെയും വിലയിരുത്തൽ. സമരത്തിന് കോൺഗ്രസിലെ ഒരു വിഭാഗത്തിന്റെയും ഒപ്പം രഹസ്യമായി ബി.ജെ.പിയുടെയും പിന്തുണയുണ്ടെന്നാണ് അവർ വിലയിരുത്തുന്നത്.
വിമോചനസമരം ഉൾപ്പെടെയുള്ള കെ. സുധാകരന്റെ പ്രസ്‌താവനകൾ നൽകുന്ന സൂചന അതാണെന്ന് അവർ സംശയിക്കുന്നു. ഇതോടെ പ്രശ്‌നം കൂടുതൽ വഷളാക്കാതെ നോക്കാനാണു സർക്കാർ ശ്രമം. അതിന്റെ ഭാഗമായിട്ടാണ് വിഴിഞ്ഞം തുറമുഖത്തിന് കേന്ദ്രസേനയുടെ പിന്തുണ എന്ന ആവശ്യത്തെ എതിർക്കാത്തത്. കേന്ദ്രസേനയെ വിന്യസിച്ച് അക്രമങ്ങൾ അടിച്ചമർത്തിയാലും രാഷ്ട്രീയ പ്രത്യാഘാതം. പദ്ധതിയിൽ നിന്ന് പിൻമാറിയാൽ, കെ-റെയിലിനു പിന്നാലെ മറ്റൊരു നാണക്കേട് സർക്കാരിൽ വന്നു ചേരും. ഗവർണറും ബി.ജെ.പിയും സർക്കാരിനെതിരെ നീങ്ങുന്നത് അപകടകരമായ രീതിയിലാണ്. അതിനെ പ്രതിരോധിക്കാൻ സർക്കാർ ശ്രമിക്കുന്നുണ്ട്. പക്ഷേ വിഫലമാണ്.
തുറമുഖത്തിന്റെ പണി പൂർത്തിയായി അത് പ്രവർത്തനം ആരംഭിച്ച് കഴിഞ്ഞാൽ എന്തായാലും കേന്ദ്രസേനയായിരിക്കും അവിടെ സംരക്ഷണം ഒരുക്കുക. അത് അൽപ്പം നേരത്തെയാകുന്നതുകൊണ്ട് കുഴപ്പമില്ലെന്നാണ് സർക്കാരിന്റെയും സി.പി.എമ്മിന്റെയും നിലപാട്. കൂടാതെ മറ്റിടങ്ങളിലും കേന്ദ്ര സുരക്ഷ നിലവിൽ കേരളത്തിൽ ഏർപ്പാടാക്കിയിട്ടുണ്ട്. എതിർപ്പില്ലെന്ന് വ്യക്‌തമാക്കി തീരുമാനം കോടതിക്ക് വിടാനാണ് ഇപ്പോഴത്തെ നീക്കം.
കേന്ദ്രസേന വരികയും എന്തെങ്കിലും അനിഷ്‌ട സംഭവങ്ങൾ ഉണ്ടാകുകയും ചെയ്‌താൽ അതിന്റെ ഉത്തരവാദിത്വം മുഴുവൻ സംസ്‌ഥാനത്തിന് ഉണ്ടാകില്ലെന്നതും സിപിഎമ്മിന്റെ നേട്ടമാണ്. വിഴിഞ്ഞം തുറമുഖത്തെ ആധാരമാക്കി സർക്കാരിനെ പ്രതിക്കൂട്ടിലാക്കാൻ ശ്രമിക്കുന്നവർക്ക് തന്നെയാകും അതിന്റെ തിരിച്ചടിയുണ്ടാകുക. തുറമുഖ നിർമ്മാണം തൽക്കാലത്തേക്ക് നിറുത്തിവച്ച് തീരശോഷണത്തെക്കുറിച്ച് പഠിക്കണമെന്ന നിലപാടിലേക്ക് സഭ അയഞ്ഞു. എന്നാൽ സർക്കാർ ഉറപ്പ് നൽകിയില്ല. പകരം പഠനസമിതിയിൽ സഭയുടെ പ്രതിനിധിയെ ഉൾപ്പെടുത്താമെന്ന് അറിയിച്ചു.
സമര സമിതിയുമായി ചർച്ചകൾ നടത്താൻ നിയോഗിച്ചിരുന്ന മന്ത്രിസഭ ഉപസമിതിയെ തഴഞ്ഞ് ചീഫ് സെക്രട്ടറി വി.പി.ജോയിയെ ചർച്ചകൾക്ക് നിയോഗിച്ചുകൊണ്ടാണ് മുഖ്യമന്ത്രി അനുനയ നീക്കം തുടങ്ങിയത്. മറുഭാഗത്തുനിന്ന് ആർച്ച് ബിഷപ്പ് ചർച്ചയിൽ പങ്കെടുക്കാൻ തീരുമാനിച്ചതും പ്രകോപനം സൃഷ്ടിക്കുന്ന ഒരു സാഹചര്യവും ഇനി വേണ്ട എന്ന തീരുമാനത്തെ തുടർന്നാണ്.
വിഴിഞ്ഞം സമരത്തെ ഒരു ഒറ്റപ്പെട്ട സംഭവമായല്ല സർക്കാരും പാർട്ടിയും കാണുന്നതും. രണ്ടാം പിണറായി സർക്കാർ വന്നശേഷം എല്ലാ വികസനപദ്ധതികളോടും സ്വീകരിക്കുന്ന ഒരു പൊതുസമീപനത്തിന്റെ ഭാഗമാണിത്. അത് കഴിഞ്ഞ ഒന്നരവർഷത്തെ ചരിത്രം പരിശോധിച്ചാൽ വ്യക്‌തമാകുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
https://www.facebook.com/Malayalivartha























