കോവളത്ത് വിദേശ വനിതയെ കൊലപ്പെടുത്തിയ കേസ്... ശിക്ഷാവിധി ഇന്ന് , പ്രതികളെ ജയിലില്‍ നിന്ന് രാവിലെ 11 മണിക്ക് ഹാജരാക്കണം രണ്ടു പ്രതികളും കുറ്റക്കാരെന്ന് വിചാരണ കോടതി ഡിസംബര്‍ 2 ന് കണ്ടെത്തി , ഡിസംബര്‍ 5 വരെ റിമാന്റ് ചെയ്തിരുന്നു, 5 ന് ശിക്ഷയെക്കുറിച്ച് വാദം കേട്ട ശേഷം വിധി പ്രസ്താവിക്കും, തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ. സനില്‍കുമാറാണ് വിധി പ്രസ്താവിക്കുന്നത്
കോവളത്ത് ചെന്തിലാക്കരി കണ്ടല്‍ക്കാട്ടില്‍ വിദേശ വനിതയെ തട്ടിക്കൊണ്ടുപോയി വൈറ്റ് ബീഡി (കഞ്ചാവ് ബീഡി) നല്‍കി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി കാട്ടുവള്ളിയില്‍ കെട്ടിത്തൂക്കി ആത്മഹത്യയാക്കി മാറ്റിയ കേസില്‍ ശിക്ഷാ വിധി ഇന്ന് (തിങ്കളാഴ്ച) പ്രഖ്യാപിക്കും. തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ. സനില്‍കുമാറാണ് വിധി പ്രസ്താവിക്കുന്നത്.
പ്രതികളെ ജയിലില്‍ നിന്ന് രാവിലെ 11 മണിക്ക് ഹാജരാക്കാന്‍ കോടതി ജയില്‍ സൂപ്രണ്ടിന് നല്‍കിയ വാറണ്ടില്‍ നിര്‍ദേശിച്ചിട്ടുണ്ട്. . ആദ്യം ശിക്ഷയെ കുറിച്ച് എന്തെങ്കിലും പറയാനുണ്ടോയെന്ന് കോടതി പ്രതികളോട് വെവ്വേറെ ചോദിച്ച് മൊഴിയെടുക്കും.
വൃദ്ധ മാതാപിതാക്കളടങ്ങുന്ന തങ്ങളുടെ കുടുംബത്തിന്റെ ഏകാശ്രയവും ഉപജീവന മാര്‍ഗ്ഗവും തങ്ങളാണെന്നും തങ്ങളുടെ ഏക വരുമാനം വച്ചാണ് കുടുംബം കഴിയുന്നതെന്നും ശിക്ഷയില്‍ ഇളവു വേണമെന്നും പ്രതികള്‍ ബോധിപ്പിക്കും.
തുടര്‍ന്ന് ശിക്ഷയെക്കുറിച്ച് പ്രോസിക്യൂഷനില്‍ നിന്നും പ്രതികളില്‍ നിന്നും വാദം കേട്ട ശേഷം വിധി പ്രഖ്യാപിക്കും. (കുറ്റക്കാരെന്ന് വിചാരണ കോടതി കണ്ടെത്തിക്കഴിഞ്ഞതിനാല്‍ തങ്ങള്‍ നിരപരാധികളാണെന്നും വിട്ടയക്കണമെന്നും വിചാരണ കോടതിയില്‍ ഇനി പ്രതികള്‍ക്ക് ബോധിപ്പിക്കാനാവില്ല. അപ്പീല്‍ കോടതിയില്‍ മാത്രമേ അക്കാര്യം ഇനി ബോധിപ്പിക്കാന്‍ സാധിക്കുകയുള്ളു). പ്രധാന കുറ്റമായ കൊലക്കുറ്റം തെളിഞ്ഞതിനാല്‍ കൊലക്കയറോ ജീവപര്യന്തം തടവോ ശിക്ഷ വിധിക്കാവുന്നതാണ്.
കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണെന്ന് കോടതിക്ക് ബോധ്യപ്പെട്ടാല്‍ മാത്രമേ വധശിക്ഷ വിധിക്കുകയുള്ളു. വധ ശിക്ഷയടക്കമുള്ള ഉയര്‍ന്ന ശിക്ഷ നല്‍കാനായുള്ള അഗ്രവേറ്റിംഗ് സാഹചര്യങ്ങള്‍ (കുറ്റത്തിന്റെ സ്വഭാവം , പ്രതികളുടെ ലക്ഷ്യം, നടപ്പാക്കിയ രീതി , ഇരയുടെ പ്രായം , കൃത്യത്തില്‍ വച്ച് ഇരക്കും കുടുംബത്തിനുമുണ്ടായ നഷ്ടങ്ങള്‍ , പ്രതികളുടെ പ്രായം , ഇരയുടെ നിസഹായവസ്ഥ , ശിക്ഷ) , കുറഞ്ഞ ശിക്ഷ നല്‍കാനുള്ള മിറ്റിഗേറ്റിങ് സാഹചര്യങ്ങള്‍ ( പ്രതികള്‍ക്ക് ജയിലില്‍ കിടന്ന് മാനസാന്തരത്തിനുള്ള അവസരം , പുനരധിവാസം, കുറ്റവാസന തിരുത്തി നല്ല ജീവിതത്തിലേക്ക് തിരിച്ചു വരല്‍) എന്നിവ കോടതി വിലയിരുത്തും. തുടര്‍ന്ന് ഇക്കാരണങ്ങള്‍ വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടിയാവും ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പ് 235 പ്രകാരം വിധി പ്രസ്താവിക്കുന്നത്. പ്രതികളെ ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പ് 360 പ്രകാരം പ്രൊബേഷന്‍ ഓഫ് ഒഫന്റെഴ്‌സ് നിയമപ്രകാരം നല്ലനടപ്പിന് ശിക്ഷിക്കാമോ, മാപ്പ് നല്‍കി വിട്ടയക്കാവുന്ന കുറ്റമാണോ പ്രതികള്‍ ചെയ്തത് എന്ന കാര്യവും കോടതി വിധിന്യായത്തില്‍ പരിഗണിക്കും.
രണ്ടു പ്രതികളും കുറ്റക്കാരെന്ന് വിചാരണ കോടതി ഡിസംബര്‍ 2 ന് കണ്ടെത്തി 5 വരെ പ്രതികളെ റിമാന്റ് ചെയ്യ്യുകയായിരുന്നു...
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 366 (അവിഹിത സംഗത്തിന് വേണ്ടി സ്ഥലത്തു നിന്ന് പ്രചോദിപ്പിച്ച് കൊണ്ടു പോയുള്ള ആള്‍ മോഷണം) , 328 (കുറ്റം ചെയ്യുന്നത് സുകരമാക്കണമെന്ന ഉദ്ദേശ്യത്തോടു കൂടി ലഹരി പിടിപ്പിക്കുന്ന സാധനം കൊടുക്കല്‍) , 342 ( അന്യായമായി തടഞ്ഞു വയ്ക്കല്‍) , 376 എ (പീഡനത്തിനിരയായ ആള്‍ക്ക് മരണം ഉളവാക്കുകയോ ജഡാവസ്ഥയ്ക്ക് ഇടവരുത്തുകയോ ചെയ്യല്‍) , 376 ഡി (കൂട്ടബലാല്‍സംഗം) , 302 ( കൊലപാതകം) , 201( തെളിവു നശിപ്പിക്കുകയും വ്യാജമായ വിവരം നല്‍കുകയും ചെയ്യല്‍) , 34 (പൊതു ലക്ഷ്യത്തെ പുരോഗമിപ്പിക്കുന്നതില്‍ പലരും കൂടി ചെയ്യുന്ന കൃത്യങ്ങള്‍) , എന്‍ ഡി പിഎസ് സെക്ഷന്‍ 20 (ബി) എന്നീ കുറ്റങ്ങള്‍ പ്രതികള്‍ക്കെതിരെ സംശയാതീതമായി തെളിഞ്ഞതായാണ് വിചാരണ കോടതി കണ്ടെത്തിയത്.
കോവളത്തെ ഒരു സ്ഥാപനത്തില്‍ കെയര്‍ ടെയ്ക്കര്‍ ജോലിയുള്ള തിരുവല്ലം വെള്ളാര്‍ വടക്കേ കൂനം തുരുത്തി വീട്ടില്‍ ഉമേഷ് ( 28 ) , ഇയാളുടെ ബന്ധുവും സുഹൃത്തുമായ ടൂറിസ്റ്റ് ഗൈഡ് ഉദയകുമാര്‍ ( 24 ) എന്നിവരാണ് കേസില്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയ ഒന്നും രണ്ടും പ്രതികള്‍.
സാക്ഷി വിസ്താര വിചാരണയില്‍ കോടതി മുമ്പാകെ വന്ന സ്വതന്ത്രൃ , ഔദ്യോഗിക , ശാസ്ത്രീയ വിദഗ്ദ്ധരായ 30 സാക്ഷി മൊഴികളുടെയും തെളിവില്‍ സ്വീകരിച്ച 41 രേഖകളുടെയും 8 തൊണ്ടി മുതലുകളുടെയും സാഹചര്യത്തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്. പ്രതിഭാഗം തങ്ങളുടെ നിരപരാധിത്വം തെളിയിക്കാന്‍ യാതൊരു രേഖകളോ സാക്ഷികളോ ഹാജരാക്കിയില്ല.
ലിഗയുടെ സഹോദരി ഇല്‍സ എല്ലാ വിചാരണ ദിവസവും കോടതിയില്‍ ഹാജരായി വിചാരണ വീക്ഷിച്ചിരുന്നു
2022 ജൂണ്‍ 25 ന് ഫോറന്‍സിക് മേധാവി ഡോ. ശശികല നല്‍കിയ മൊഴിയും ഇവര്‍ തയ്യാറാക്കിയ പോസ്റ്റ് മോര്‍ട്ടം സര്‍ട്ടിഫിക്കറ്റുമാണ് പ്രതികളെ കുറ്റക്കാരെന്ന് കണ്ടെത്താനുള്ള ശാസ്ത്രീയ തെളിവായി മാറിയത്. കേസില്‍ മരണ കാരണം മുങ്ങി മരണമല്ലെന്നും യുവതിയെ കഴുത്തു ഞെരുക്കി തരുണാസ്ഥിക്കും തൈറോയിഡ് അസ്ഥിക്കും പൊട്ടല്‍ സംഭവിപ്പിച്ച് കൊലപ്പെടുത്തിയതാണെന്ന് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോ. ശശികല സാക്ഷിമൊഴി നല്‍കി. വിചാരണക്കോടതിയായ തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷന്‍സ് കോടതി മുന്‍ ജഡ്ജി കെ.കെ. ബാലകൃഷ്ണന്‍ മുമ്പാകെയാണ് ഡോക്ടര്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഉദ്ധരിച്ച് മൊഴി നല്‍കിയത്. പോസ്റ്റ്‌മോര്‍ട്ടം സര്‍ട്ടിഫിക്കറ്റ് പ്രോസിക്യൂഷന്‍ ഭാഗം 26-ാം രേഖയാക്കി അക്കമിട്ട് കോടതി തെളിവില്‍ സ്വീകരിച്ചു. തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി ഫോറന്‍സിക് വിഭാഗം ഡോക്ടറായിരിക്കെയാണ് താനും ഫോറന്‍സിക് ഡോ.ശരിജയും ചേര്‍ന്ന് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. മൃതദേഹത്തില്‍ ശുക്ലമോ പുരുഷ ബീജസങ്കലമോ കണ്ടെത്താത്തത് മൃതദേഹം 37 ദിവസം അഴുകി ദ്രവിച്ച് ചീഞ്ഞ് അസ്ഥിപഞ്ചരമായതിനാലാണ്. കഴുത്തിലെ എല്ലുകള്‍ 3 ദിവസം മാസെറേഷന്‍ (കുതിര്‍ത്ത്) കലകള്‍ മാറ്റി പരിശോധിച്ചപ്പോള്‍ കഴുത്തില്‍ ബ്രൌണ്‍ കളര്‍ നിറവ്യത്യാസം കണ്ടത് കഴുത്തു ഞെരിച്ചതിന്റെ തെളിവാണെന്നും ഡോക്ടര്‍ മൊഴി നല്‍കി. പക്ഷിമൃഗാദികള്‍ കൊത്തിത്തിന്ന നിലയിലായിരുന്നു ശരീരത്തിലെ പല ഭാഗങ്ങളുമെന്നും അവര്‍ മൊഴി നല്‍കി. ബോണ്‍മാരോ (മജ്ജ,എല്ലുകാമ്പ്) യില്‍ കാണപ്പെട്ടതും തോട്ടിലിമുള്ള വെളളം ഒന്നായതിന് കാരണം കഴുത്ത് ഞെക്കി പരിക്കേല്‍പ്പിച്ച ശേഷം മരണത്തിന് മുമ്പ് വെള്ളം കുടിച്ചാലോ കുടിപ്പിച്ചാലോ രക്തക്കുഴലുകള്‍ വഴി ഹൃദയത്തിലൂടെ എല്ലാ അയവങ്ങളിലും എത്തി ഒടുവില്‍ വെള്ളത്തിലെ ഡയാറ്റം ( സൂക്ഷ്മജീവ ജനുസ്) ബോണ്‍ മാരോയിലെത്തിയതിനാലെന്നും ഡോക്ടര്‍ മൊഴി നല്‍കി. തുടയെല്ലില്‍ കാണപ്പെട്ട പരിക്കുകള്‍ യുവതിയില്‍ ആ ഭാഗത്ത് ബലപ്രയോഗം നടത്തിയതിനാലാണ്. കഴുത്തിലെ എല്ലുകള്‍ 3 ദിവസം കുതിര്‍ത്ത് പരിശോധിച്ചപ്പോള്‍ കഴുത്തില്‍ ബ്രൌണ്‍ കളര്‍ നിറവ്യത്യാസം കണ്ടത് കഴുത്തുഞെരിച്ചതിന്റെ തെളിവാണെന്നും ഡോക്ടര്‍ മൊഴി നല്‍കി.
2022 ജൂണ്‍ 22 ന് കൂറുമാറി പ്രതിഭാഗം ചേര്‍ന്ന അസി. ചീഫ് കെമിക്കല്‍ എക്‌സാമിനര്‍ അശോക് കുമാറിന്റെ മൊഴി തള്ളിയാണ് ഡോക്ടര്‍ ശശികല ഇന്ത്യന്‍ തെളിവു നിയമപ്രകാരം കോടതി സ്വീകരിക്കുന്ന നിര്‍ണ്ണായക വിദഗ്ദ്ധാഭിപ്രായ സാക്ഷിമൊഴി നല്‍കിയത്. യുവതിയുടെ മൃതദേഹത്തില്‍ ശുക്ലമോ പുരുഷ ബീജസങ്കലമോ കണ്ടെത്താനായില്ലെന്ന് അസി. ചീഫ് കെമിക്കല്‍ എക്‌സാമിനര്‍ മൊഴി നല്‍കി. യുവതിയുടെ ബോണ്‍മാരോയില്‍ കാണപ്പെട്ടതും തോട്ടിലിമുള്ള വെളളം ഒന്നായതിനാല്‍ മുങ്ങിമരണമാകാമെന്നും സാക്ഷിമൊഴി നല്‍കി. തന്റെ മൊഴി പോലീസ് എടുത്തിട്ടില്ലെന്നും സാക്ഷിമൊഴിനല്‍കി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോ. ശശികല , ഡോ.ശരിജ എന്നിവര്‍ മൃതശരീരത്തില്‍ നിന്ന് ശേഖരിച്ച് സീല്‍ഡ് പാക്കറ്റില്‍ തനിക്ക് അയച്ചു തന്ന വകകളാണ് താന്‍ മൈക്രോസ്‌കോപ്പിക് അടക്കമുള്ള പരിശോധനക്ക് വിധേയമാക്കിയത്. ജീവനുള്ള വ്യക്തിയില്‍ കഴുകിക്കളഞ്ഞാലും ശുക്ലക്കറകള്‍ 15 ദിവസം വരെ തങ്ങി നില്‍ക്കും. മരണമടഞ്ഞ വ്യക്തിയില്‍ മാസങ്ങളോളം ശുക്ലം നിലനില്‍ക്കുമെന്നും സാക്ഷിമൊഴി നല്‍കി. താന്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റ് രേഖകള്‍ക്കനുസൃതമായാണ് താന്‍ മൊഴി നല്‍കുന്നത്. 2018 ഡിസംബര്‍ 3 നാണ് താന്‍ മെഡിക്കോ ലീഗല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്നും ബോധിപ്പിച്ചുശ
പ്രോസിക്യൂഷന്‍ ഭാഗം 19-ാം സാക്ഷിയായ തിരുവനന്തപുരം കെമിക്കല്‍ എക്‌സാമിനേഴ്‌സ് ലബോറട്ടറിയിലെ അസി. കെമിക്കല്‍ എക്‌സാമിനര്‍ പി.ജി. അശോക് കുമാറിനെയാണ് കൂറുമാറിയതായി കോടതി പ്രഖ്യാപിച്ചത്.
തങ്ങള്‍ക്ക് ലിഗയെ അറിയില്ലെന്നും കേസുമായി യാതൊരു ബന്ധവുമില്ലെന്നും നിരപരാധികളെന്നുമായിരുന്നു പ്രതികളുടെ ഡിഫന്‍സ് (തര്‍ക്കം).
പോലീസ് കുറ്റപത്ര പ്രകാരം പ്രോസിക്യൂഷന്‍ കേസ് ഇപ്രകാരമാണ്. ലാത്വിയന്‍ പൗരയായ യുവതി വിഷാദ രോഗത്തിന് ആയുര്‍വ്വേദ ചികിത്സക്കായി സഹോദരിയായ രണ്ടാം സാക്ഷിയോടൊപ്പം അയര്‍ലന്റില്‍ നിന്നും 2018 ഫെബ്രുവരി 3 ന് കേരളത്തിലെത്തി. ഫെബ്രുവരി 21 മുതല്‍ പോത്തന്‍കോട് അരുവിക്കരക്കോണം ധര്‍മ്മ ആയുര്‍വേദിക് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് ഹീലിംഗ് - ല്‍ ചികിത്സയിലിരിക്കെ മാര്‍ച്ച് 14 രാവിലെ 7.15 മണിയോടെ ഓട്ടോറിക്ഷയില്‍ കയറി 8.15 ന് കോവളം ഗ്രോവ് ബീച്ചില്‍ ഒറ്റക്ക് വന്നിറങ്ങി. വഴിയേ പ്രകൃതി സൗന്ദര്യം ആസ്വദിച്ച് ഒറ്റക്ക് നടന്ന് പകല്‍ 9 മണിയോടെ കോവളം പനത്തുറ പണിതീരാത്ത ആഡിറ്റോറിയത്തിന് തെക്കുവശം എത്തിച്ചേര്‍ന്ന യുവതിയെ കണ്ട് രണ്ടാം പ്രതി പിന്തുടര്‍ന്ന് സ്ഥലവാസിയും സുഹൃത്തുമായ ഒന്നാം പ്രതി ബോട്ടുപയോഗിക്കുന്നതും ബോട്ട് സൂക്ഷിച്ചിരുന്ന സ്ഥലത്ത് എത്തിയ സമയം പ്രതികള്‍ പരസ്പരം ആശയ വിനിമയം നടത്തി യുവതിയെ ലൈംഗികമായി ഉപയോഗിക്കണമെന്ന ഉദ്ദേശ്യത്തോടെ ഗഞ്ചാവ് ഉപയോഗിക്കുന്ന ശീലമുള്ള പ്രതികള്‍ യുവതിയുടെ സിഗരറ്റ് ഉപയോഗിക്കുന്ന സ്വഭാവം മനസിലാക്കി ഗഞ്ചാവ് ബീഡിയില്‍ ഗഞ്ചാവ് നിറച്ചതാണെന്ന് അറിയിക്കാതെ നല്ലതെന്ന് വിശ്വസിപ്പിച്ച് യുവതിക്ക് നല്‍കി ലഹരിക്ക് വിധേയയാക്കി.
തുടര്‍ന്ന് മനോഹരമായ സ്ഥലങ്ങള്‍ കാണിച്ചു തരാമെന്ന് പറഞ്ഞ് വശീകരിച്ച് ആള്‍ പാര്‍പ്പില്ലാത്ത കോണ്‍ക്രീറ്റ് വീടിന്റെ സമീപത്ത്' എത്തിച്ച് അവിടെ വച്ചും ഗഞ്ചാവ് ബീഡി നല്‍കി ലഹരിക്ക് വിധേയയാക്കിയും വശീകരിച്ച് അവിടെ നിന്നും ശവശരീരം കാണപ്പെട്ട ആള്‍പ്പാര്‍പ്പില്ലാത്തതും പ്രതികള്‍ മാത്രം വ്യാപരിക്കുന്നതുമായ ചാട്ടങ്ങ മരങ്ങളും വള്ളിപ്പടര്‍പ്പുകളും ചതുപ്പുകളും ഉള്ള കണ്ടല്‍ക്കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ശാഖകളായി പിരിഞ്ഞ് ചരിഞ്ഞു കിടക്കുന്ന ചീലാന്തി മരത്തിന്റെ ചുവട്ടില്‍ വച്ച് വീണ്ടും ഗഞ്ചാവ് നിറച്ച ബീഡി നല്‍കി കൂടുതല്‍ ലഹരിക്ക് വിധേയയാക്കിയും തന്നത്താന്‍ കരുതാന്‍ ശക്തിയില്ലാതിരുന്ന യുവതിയെ ധരിച്ചിരുന്ന ലെഗ്ഗിങ്‌സ് ,അടിവസ്ത്രം എന്നിവ ഊരിമാറ്റി അന്നേ ദിവസം വൈകുന്നേരം 4 നും 5 നും ഇടക്കുള്ള സമയം ലഹരിക്കടിമയാക്കപ്പെട്ട നിലയിലാക്കിയ യുവതിയുടെ സമ്മതമില്ലാതെ പ്രതികള്‍ മാറി മാറി ലൈംഗിക വേഴ്ചക്ക് വിധേയയാക്കി ബലാല്‍സംഗം ചെയ്ത് കാമ സംതൃപ്തി വരുത്തി.
തുടര്‍ന്ന് അന്നേ ദിവസം വൈകി 5.30 മണിയോടെ സ്വബോധം വീണ്ടെടുത്ത യുവതി തന്റെ വസ്ത്രങ്ങള്‍ ഊരിമാറ്റിയിരിക്കുന്നത് കണ്ട് ക്ഷുഭിതയായി പെട്ടന്ന് ലെഗ്ലിങ്‌സ് ഇട്ട് സ്ഥലത്തു നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കവേ , യുവതി ജീവനോടെ സ്ഥലത്തു നിന്നും രക്ഷപ്പെട്ടാല്‍ സംഭവം പുറത്തറിയുമെന്ന് ഭയന്ന പ്രതികള്‍ കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ സ്ഥലത്ത് നിന്നും പോകാന്‍ അനുവദിക്കാതെ അന്യായ തടസം ചെയ്തും ഒന്നാം പ്രതി യുവതിയുടെ കഴുത്തില്‍ പുറകുവശത്തു നിന്നും കൈമുട്ടുമടക്കി ശക്തിയായി ഞെരിച്ചമര്‍ത്തി. തുടര്‍ന്ന് താഴെ വീണു ചലനമറ്റു കിടന്ന യുവതിയുടെ മുഖത്തും വായിലേക്കും സമീപത്തുള്ള ആറ്റില്‍ നിന്നും രണ്ടാം പ്രതി ഒരു കുപ്പിയില്‍ വെള്ളം ഒഴിച്ച് നോക്കിയും അതേ അവസ്ഥയില്‍ തുടര്‍ന്ന യുവതിയുടെ മരണം ഉറപ്പിക്കുന്നതിനും കണ്ടാല്‍ ആത്മഹത്യയെന്ന് തോന്നല്‍ ഉണ്ടാക്കി എളുപ്പത്തിലാരും ശ്രദ്ധിക്കാത്ത വിധത്തില്‍ ചാട്ടങ്ങ മരങ്ങള്‍ക്കിടയിലേക്ക് പ്രതികള്‍ ചേര്‍ന്ന് എടുത്തു കൊണ്ടുപോയി വളളിയില്‍ തറയില്‍ നിന്നും 2 മീറ്റര്‍ 48 സെ.മീ. ഉയരത്തില്‍ വള്ളി ഭാഗത്ത് കുരുക്കുണ്ടാക്കി പ്രതികള്‍ ഒരുമിച്ച് കെട്ടി തൂക്കിയും മൃതദേഹം കണ്ടല്‍ക്കാട്ടില്‍ ഒളിപ്പിച്ച് ദിവസങ്ങളോളം പുറത്തറിയാതെ അഴുകി ജീര്‍ണ്ണിച്ച് കിടന്ന് ശരീരഭാഗങ്ങള്‍ വേര്‍പെട്ട് താഴേക്ക് വീണ് തെളിവുകള്‍ നശിപ്പിക്കുന്നതിന് ഇടവരുത്തിയും ചെരിപ്പുകള്‍ ആറ്റിലേക്ക് വലിച്ചെറിഞ്ഞും അടിവസ്ത്രം സമീപത്തുള്ള ചതുപ്പില്‍ ചവുട്ടി താഴ്ത്തിയും തെളിവുകള്‍ നശിപ്പിച്ചു. മറ്റ് സ്ഥലവാസികളും സുഹൃത്തുക്കളും ഈ സ്ഥലത്തേക്ക് ചെല്ലാതിരിക്കാന്‍ മന:പ്പൂര്‍വ്വമായി ആളുകളെ തെറ്റിദ്ധരിപ്പിച്ച് കളവായ വസ്തുതകള്‍ പറഞ്ഞു. യുവതിയെ കണ്ടെത്തുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചിട്ടും സംഭവം പുറത്തറിയാതിരിക്കാന്‍ തെറ്റായ വിവരങ്ങള്‍ പ്രദേശവാസികളെ ധരിപ്പിച്ചു പ്രതികള്‍ കൃത്യത്തിന് പരസ്പരം ഉത്സാഹികളും സഹായികളുമായി നിന്ന് അവരുടെ പൊതു ഉദ്ദേശ്യ കാര്യസാധ്യത്തിനായി പ്രവര്‍ത്തിച്ച് കുറ്റങ്ങള്‍ ചെയ്തുവെന്നാണ് കേസ്.
യുവതിയുടെ ശരീരത്തില്‍ കാണപ്പെട്ട കോട്ടിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണവും മറ്റു സാഹചര്യത്തെളിവുകളുമാണ് പ്രതികളിലേക്ക് അന്വേഷണം ചെന്നെത്തിയത്. കോവളത്തെ കോട്ട് (ജാക്കറ്റ്) വില്‍പ്പനക്കാരന്‍ ഉമ്മര്‍ ഖാന്‍ കോടതിയില്‍ കൂറുമാറി പ്രതിഭാഗം ചേര്‍ന്നു. രണ്ട് ജാക്കറ്റുകള്‍ രണ്ടാം പ്രതി വില്‍ക്കാന്‍ തന്റെടുത്ത് കൊണ്ടുവന്നെന്നും പഴകിയതിനാല്‍ താന്‍ വാങ്ങിയില്ലെന്നും അന്വേഷണ ഘട്ടത്തില്‍ രണ്ടാം പ്രതിയെ പോലിസ് തെളിവെടുപ്പിന് കൊണ്ടുവന്നപ്പോള്‍ തിരിച്ചറിഞ്ഞ മൊഴി ഭാഗവും മറ്റുമാണ് ഉമ്മര്‍ കോടതിയില്‍ തിരുത്തിയത്.
2018 മാര്‍ച്ച് 14 നാണ് കേസിനാസ്പദമായ പീഡന , കൊലപാതക സംഭവം നടന്നത്. 37-ാം നാള്‍ ഏപ്രില്‍ 20നാണ് അഴുകി ജീര്‍ണിച്ച തലവേര്‍പ്പെട്ട നിലയില്‍ മൃതശരീരം കണ്ടെടുക്കുന്നത്.
ലാത്വിയന്‍ യുവതിയെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ കാണിക്കാമെന്നും കഞ്ചാവ് ബീഡി (വൈറ്റ് ബീഡി) നല്‍കാമെന്ന് പ്രലോഭിപ്പിച്ച് കോവളം വാഴമുട്ടം ചെന്തിലാക്കരി കുറ്റിക്കാട്ടില്‍ വഞ്ചിയില്‍ കയറ്റി കൊണ്ടുപോയി പീഡിപ്പിച്ച ശേഷം ദാരുണമായി കൊലപ്പെടുത്തുകയായിരുന്നു. കൊലക്ക് ശേഷം പ്രതികള്‍ കാട്ടുവള്ളി കഴുത്തില്‍ കുടുക്കി കെട്ടി തൂക്കി ആത്മഹത്യയാക്കി മാറ്റി സ്ഥലത്ത് നിന്നും മുങ്ങിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്.
ലാത്വിയന്‍ യുവതിയുടെ മൃതദേഹം കിടന്ന മീന്‍ കെണി കൂടിനടുത്ത ചീലാന്തിക്കാട്ടില്‍ നിന്നുള്ള നാറ്റം എന്താണെന്ന് നോക്കുന്നത് വിലക്കി , അത് നീര്‍നായ ചത്തോ പ്രസവിച്ചോ കിടക്കുന്നതായിരിക്കുമെന്നും അങ്ങോട്ടു പോകരുതെന്നും നീര്‍നായ ആക്രമിക്കുമെന്നും പറഞ്ഞ് ഒന്നാം പ്രതി ഉമേഷ് തന്നെ വിലക്കി പിന്തിരിപ്പിച്ചതായി മൂന്നാം സാക്ഷി സൂരജ് വിചാരണ കോടതിയില്‍ മൊഴി നല്‍കിയിരുന്നു. തങ്ങളൊരുമിച്ച് ഉമേഷിന്റെ ബോട്ടില്‍ ചീലാന്തിക്കാട്ടിന് സമീപം മീന്‍ പിടിക്കാന്‍ പോയ കാര്യമോ തന്റെ പേരോ പോലീസിനോട് പറയരുതെന്നും ഉമേഷ് പറഞ്ഞതായി സൂരജ് മൊഴി നല്‍കി. പ്രതികളുടെ സുഹൃത്തും കാറ്ററിംഗ് തൊഴിലാളിയും മൃതദേഹം കിടന്ന അതേ കുറ്റിക്കാട്ടിനുള്ളില്‍ ഒന്നാം പ്രതി ഉമേഷിന്റെ പ്രകൃതി വിരുദ്ധ ലൈംഗിക പീഢനത്തിനിരയായ തിരുവല്ലം പാച്ചല്ലൂര്‍ സ്വദേശി സൂരജാണ് പ്രതിക്കൂട്ടില്‍ നിന്ന പ്രതികളെ മുന്‍ ജഡ്ജി കെ.കെ. ബാലകൃഷ്ണന് മുമ്പാകെ ചൂണ്ടിക്കാട്ടി മൊഴി നല്‍കിയത്. നാറ്റമടിച്ച സ്ഥലത്ത് തന്നെയും ഉമേഷ് കൊണ്ടുപോയി പ്രകൃതി വിരുദ്ധ ലൈംഗിക കൃത്യം ചെയ്തിന് കേസുണ്ടെന്നും സൂരജ് മൊഴി നല്‍കി. പ്രതിയെ ഭയന്നാണ് വിവരം പോലീസില്‍ യഥാസമയം അറിയിക്കാത്തതെന്നും സൂരജ് മൊഴി നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha