സെന്‍ട്രല്‍ ജയിലിനുള്ളില്‍ മൊബൈല്‍ ഫോണുപയോഗം: കേസന്വേഷണത്തില്‍ അട്ടിമറി, കരാട്ടേ ഫാറൂഖിനെയും കൂട്ടുപ്രതിയെയും വെറുതെ വിട്ടു

പൂജപ്പുര സെന്‍ട്രല്‍ ജയിനുള്ളില്‍ മൊബൈല്‍ ഫോണുപയോഗിച്ച കേസില്‍ പ്രതികളായ കരാട്ടേ ഫാറൂഖിനെയും കൂട്ടുപ്രതി രമേശിനെയും വെറുതെ വിട്ടു.
കേസന്വേഷണത്തില്‍ പൂജപ്പുര പൊലീസ് അട്ടിമറി നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി പ്രതികളെ വെറുതെ വിട്ടത്. പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ തടവുകാരായിരുന്ന കുടപ്പനക്കുന്ന് പേരൂര്‍ക്കട എന്‍സിസി റോഡില്‍ പനവിളാകത്ത് വീട്ടില്‍ കൃഷ്ണന്‍ മകന്‍ രമേശ് ( 37 ) , എല്‍ റ്റി റ്റി ഇ കബീര്‍ വധക്കേസില്‍ ജീവപര്യന്തം തടവനുഭവിക്കുന്ന വള്ളക്കടവ് പ്രിയദര്‍ശിനി നഗറില്‍ കരാട്ടേ ഫാറൂഖ് ( 42 ) എന്നിവരാണ് കേസിലെ പ്രതികള്‍.
പ്രതികളെ വിട്ടയക്കാന്‍ കാരണങ്ങളായി വിധിന്യായത്തില്‍ കോടതി ചൂണ്ടിക്കാട്ടുന്ന അടിസ്ഥാന കാരണങ്ങള്‍ ഇവയാണ്. ഒന്നാം പ്രതി ഒരു മൊബൈല്‍ ഫോണും സിം കാര്‍ഡും രണ്ടാം പ്രതിക്ക് കൈമാറിയെന്നും അവ രണ്ടാം പ്രതി സെല്ല് റൂമില്‍ കൈവശം വച്ചിരുന്നത് ജയില്‍ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തുവെന്നുമാണ് പ്രോസിക്യൂഷന്റെ കൃത്യമായ ആരോപണം. രണ്ടാം പ്രതിയുടെ സെല്‍ റൂമില്‍ നിന്ന് ആരാണോ അവ പിടിച്ചെടുത്തത് ആ വ്യക്തിയെ സാക്ഷിയായി വിസ്തരിച്ചിട്ടില്ലെന്നത് പ്രധാനമായി ശ്രദ്ധിക്കേണ്ടതാണ്.
കൂടാതെ പ്രധാനമായ മറ്റൊരു കാര്യം ഒന്നാം സാക്ഷിയായി വിസ്തരിച്ച ജയില്‍ സൂപ്രണ്ട് ബി.പ്രദീപിന്റെ മൊഴിയില്‍ രണ്ടാം പ്രതിയെ ഏകാന്ത തടവില്‍ ഒരു സെല്ലില്‍ പാര്‍പ്പിച്ചിട്ടുള്ളതായും എന്നാല്‍ സെല്‍ റൂം നമ്പര്‍ അറിയില്ലെന്നും പറയുന്നു. ആ ദിവസം രണ്ടാം പ്രതിയെ പ്രത്യേക സെല്ലില്‍ തനിച്ച് പാര്‍പ്പിച്ചെന്ന് കാണിക്കാനും ആ ദിവസം മറ്റ് അന്തേവാസികള്‍ ആരും ആ സെല്ലില്‍ ഇല്ലായിരുന്നുവെന്ന് കാണിക്കാന്‍ യാതൊരു തെളിവും കോടതിയില്‍ ഹാജരാക്കിയിട്ടില്ല.
ഒന്നാം പ്രതി മൊബൈല്‍ ഫോണും സിം കാര്‍ഡും രണ്ടാം പ്രതിക്ക് കൈമാറിയതായി കാണിക്കുന്ന യാതൊരു വായ് മൊഴി , രേഖാമൂലമുള്ള തെളിവുമില്ല. ആരുടെ പേരിലാണോ സിം കാര്‍ഡ് നല്‍കിയിട്ടുള്ളതെന്ന കാര്യം പ്രോസിക്യൂഷന്‍ വെളിപ്പെടുത്തിയിട്ടില്ല. മുഴുവന്‍ തെളിവുകളില്‍ നിന്നും ഒന്നും രണ്ടും പ്രതികള്‍ കൃത്യം ചെയ്തതായി കാണിക്കുന്ന യാതൊരു മതിയായ തെളിവുകളും ഇല്ല. പ്രതികളുടെ കുറ്റങ്ങള്‍ സംശയാതീതമായി തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടു.
അങ്ങനെയാണെങ്കില്‍ പ്രോസിക്യൂഷന്‍ ആരോപിക്കും വിധം യാതൊരു കുറ്റങ്ങളും പ്രതികള്‍ ചെയ്തിട്ടില്ല. പോയിന്റുകള്‍ പ്രോസിക്യൂഷന് എതിരാണെന്നും വിധിന്യായത്തില്‍ കണ്ടെത്തിയാണ് പ്രതികളെ കോടതി നിരുപാധികം വിട്ടയച്ചത്. ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പ് 255 ( 1 ) പ്രകാരമാണ് പ്രതികളെ കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെ വിട്ടത്. തൊണ്ടി വകകള്‍ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു.
1894 ലെ പ്രിസണേഴ്സ് നിയമത്തിലെ വകുപ്പ് 42 , കേരള ജയില്‍ ചട്ടങ്ങളിലെ ചട്ടം 288 എന്നീ വകുപ്പുകള്‍ പ്രകാരമുള്ള ശിക്ഷാര്‍ഹമായ കുറ്റങ്ങള്‍ പ്രതികള്‍ക്ക് മേല്‍ ചുമത്തിയാണ് കോടതി പ്രതികളെ വിചാരണ ചെയ്തത്. 2008 ജൂണ്‍ 15ന് പകല്‍ 11.30 മണിക്കാണ് ഫോണുപയോഗം ജയില്‍ ഉദ്യോഗസ്ഥരുടെ പരിശോധനയില്‍ കണ്ടെത്തിയത്. എല്‍ റ്റി റ്റി ഇ കബീര്‍ കൊലക്കേസില്‍ ജീവപര്യന്തം തടവുശിക്ഷയനുഭവിക്കുന്ന വള്ളക്കടവ് സ്വദേശി കരാട്ടേ ഫാറൂഖ് , സഹ തടവുകാരനായ പേരൂര്‍ക്കട സ്വദേശി രമേശിന് ഫോണ്‍ കൈമാറുന്നത് പരിശോധനയില്‍ കണ്ടു പിടിച്ച് ഫോണ്‍ ബന്തവസ്സിലെടുക്കുകയായിരുന്നു
ഫാറൂഖ് 2014 ജയിലില്‍ ജീവപര്യന്തം തടവനുഭവിക്കവേയാണ് ഫോണ്‍ ഉപയോഗിച്ച കേസ് വന്നത്. 2021 സെപ്റ്റംബറില്‍ ചികിത്സാര്‍ത്ഥം പരോളില്‍ ബീമാപള്ളിയിലെ വീട്ടില്‍ കഴിയവേ ഹൃദയാഘാതം മൂലം ഫാറൂഖ് മരിച്ചു. മാലിക്ക് സിനിമ വന്നപ്പോള്‍ ബോംബ് എറിഞ്ഞതുംകരാട്ടേ ഫാറൂഖ് ഒക്കെ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു.
കരാട്ടേ ഫാറൂഖ് ജയിലിലെ മൊബൈല്‍ ഫോണുപയോഗത്തിന് മുന്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് ബി. പ്രദീപിന്റെ പരാതിയില്‍ പൂജപ്പുര പൊലീസ് സബ്ബ് ഇന്‍സ്പെക്ടര്‍ ജെ.സന്തോഷ് കുമാറാണ് കേസ് എടുത്തത്. തുടര്‍ന്ന് കൃത്യ സ്ഥല മഹസ്സര്‍ തയ്യാറാക്കുകയും മൊബൈല്‍ ഫോണും സിംകാര്‍ഡുകളും റിക്കവറി മഹസ്സര്‍ പ്രകാരം കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. സബ്ബ് ഇന്‍സ്പെക്ടര്‍ റ്റി.കെ.രവീന്ദ്രനാഥനാണ് അന്വേഷണം പൂര്‍ത്തിയാക്കി 2013 ജൂണ്‍ 26 ന് കുറ്റപത്രം കോടതിയില്‍ ഹാജരാക്കിയത്.
"
https://www.facebook.com/Malayalivartha