'മിടുക്കുള്ളവർക്ക് ഇരുപതിൽ ഇരുപതും കൊടുക്കാൻ മടിക്കേണ്ടതില്ല. അതിനാണ് മാർക്ക് വച്ചിരിക്കുന്നത്. ഇത്തരം പിന്തിരിപ്പൻ ചട്ടങ്ങൾ ഒന്നുമില്ലാതെ കുസാറ്റ് ഒരാളെ നിയമിച്ചെങ്കിൽ അത് ഒരു നല്ല കാര്യമാണ്. മറ്റു യൂണിവേഴ്സിറ്റികൾ അത് പിന്തുടരാൻ നോക്കുകയാണ് വേണ്ടത്, അല്ലാതെ ഉദ്യോഗാർഥിയെ പിന്തുടരുകയല്ല...' മുരളി തുമ്മാരുകുടി കുറിക്കുന്നു

എം.ജി. യൂണിവേഴ്സിറ്റിയിലെ പി.വി.സി. യുടെ ഭാര്യക്ക് കുസാറ്റിൽ ജോലി നൽകിയത് ഇല്ലാത്ത യോഗ്യതകളുടെ പേരിലെന്ന പത്ര വാർത്തയ്ക്ക് പിന്നാലെ കുറിപ്പുമായി രംഗത്ത് എത്തിയിരിക്കുകയാണ് മുരളി തുമ്മാരുകുടി.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
മാറേണ്ടത് ചട്ടങ്ങൾ ആണ്. എം.ജി. യൂണിവേഴ്സിറ്റിയിലെ പി.വി.സി. യുടെ ഭാര്യക്ക് കുസാറ്റിൽ ജോലി നൽകിയത് ഇല്ലാത്ത യോഗ്യതകളുടെ പേരിലെന്നാണ് ഒരു പത്ര വാർത്ത.
‘ബന്ധു നിയമനം’ കേരളത്തിൽ സ്വാഭാവികമായതിനാൽ “ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെ” എന്ന മട്ടിൽ രാഷ്ട്രീയത്തിലോ അല്ലാതെയോ അധികാരത്തിന്റെ ചുറ്റുവട്ടത്തുള്ളവരുടെ ബന്ധുക്കൾക്ക് നിയമനം ലഭിച്ചാൽ അതൊക്കെ ‘ബന്ധു നിയമനം’ ആണെന്ന മുൻധാരണയുമായിട്ടാണ് നമ്മൾ ഇരിക്കുന്നത്.
ഇതൊട്ടും ശരിയായ രീതിയല്ല. യോഗ്യതയില്ലാത്തവർ അധികാരമുള്ളവരുടെ ബന്ധുക്കൾ ആയത് കൊണ്ട് മാത്രം നിയമിക്കപ്പെടുന്നത് തീർച്ചയായും എതിർക്കപ്പെടണം. എന്നാൽ അധികാരത്തിൽ ഉള്ളവരുടെ ബന്ധുവായത് കൊണ്ട് മാത്രം കഴിവുള്ള ഒരാൾക്ക് അവസരങ്ങൾ നിഷേധിക്കപ്പെടുകയും അരുത്. ഈ കേസിൽ എന്നെ അതിശയിപ്പിച്ചത് അതല്ല. എന്തൊക്കെയാണ് ഇല്ലാത്ത യോഗ്യതകൾ എന്ന് വാർത്ത പറയുന്നത്?
1 ഗസ്റ്റ് അദ്ധ്യാപന പരിചയം അദ്ധ്യാപന പരിചയമല്ല - ഇതെന്തൊരു ചട്ടമാണ്? ഒരു ഡോക്ടർ കോൺട്രാക്ടിൽ ജോലി ചെയ്താൽ ആ ജോലി ഡോക്ടറുടെ അല്ലാതാകുമോ? പിന്നെന്താണ് അധ്യാപർക്ക് ഒരു മാറ്റം? ഇതാണ് നിയമമെങ്കിൽ അത് മാറ്റേണ്ട സമയം കഴിഞ്ഞു. പുതിയ വിദ്യാഭ്യാസ നയം കോൺട്രാക്ട് നിയമനങ്ങൾ സർവ്വസാധാരണമാക്കാൻ പോവുകയാണ്. നമ്മളും മാറണം.
2 ഗസ്റ്റ് അധ്യാപകർ പി.എച്ച്.ഡി. സൂപ്പർവൈസർ ആകാൻ പാടില്ല - മിക്കവാറും നല്ല യൂണിവേഴ്സിറ്റികളിൽ യൂണിവേഴ്സിറ്റിക്ക് പുറത്തുള്ളവർക്ക്, ചിലയിടത്ത് പി.എച്ച്.ഡി. ഇല്ലാത്തവർക്ക് കൂടി, ഗൈഡ് ആകാം. ഗവേഷണ യോഗ്യതയാണ് വിഷയം, കോൺട്രാക്ടിൻറെ നീളമല്ല. ഇതും മാറ്റേണ്ട ചട്ടമാണ്.
3 ഉദ്യോഗാർത്ഥിയുടെ പ്രസിദ്ധീകരണങ്ങൾ ഗവേഷകനായ ഭർത്താവുമായി ചേർന്നാണ്. ഗവേഷണ രംഗത്ത് പങ്കാളികൾ ഒരേ ലാബിൽ ഒരേ വിഷയത്തിൽ ജോലി ചെയ്യുന്നത് സർവ്വ സാധാരണമാണ്. മുംബെയിൽ ഞാൻ ജോലി ചെയ്യുന്ന കാലത്ത് ആ സ്ഥാപനത്തിന്റെ മേധാവി ഡോക്റ്റർ കിരിത് പരീഖ് (പിൽക്കാലത്ത് പ്ലാനിംഗ് കമ്മീഷൻ അംഗം, പദ്മഭൂഷൺ ജേതാവ്) ആയിരുന്നു. അദ്ദേഹത്തിൻറെ ഭാര്യ അവിടെ സീനിയർ പ്രൊഫസർ ആയിരുന്നു. എത്രയോ പ്രസിദ്ധീകരണങ്ങൾ അവർ ഒരുമിച്ചു ചെയ്തിരിക്കുന്നു. കഴിഞ്ഞ മാസം ഞാൻ വീണ്ടും അവരെ കണ്ടുമുട്ടി. റിട്ടയർ ചെയ്തു പതിറ്റാണ്ടു കഴിഞ്ഞു. ഇപ്പോഴും ഒരുമിച്ച് പ്രവർത്തിക്കുന്നു, പ്രസിദ്ധീകരിക്കുന്നു.
നമ്മുടെ പ്ലാനിംഗ് ബോർഡ് വൈസ് ചെയർമാൻ ആയ ഡോക്ടർ വി.കെ. രാമചന്ദ്രൻ ഞാൻ ബോംബയിൽ ഇന്ദിരാഗാന്ധി ഇൻസ്റ്റിട്യൂട്ടിൽ ജോലി ചെയ്യുന്ന കാലത്ത് എൻറെ സഹ പ്രവർത്തകനായിരുന്നു. അദ്ദേഹത്തിൻറെ ഭാര്യ, ഡോക്ടർ മധുര രാമചന്ദ്രനും അറിയപ്പെടുന്ന ഗവേഷകയാണ്. അവർ ഒരുമിച്ച് എത്രയോ നല്ല പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നു. എൻറെ ഓർമ്മ ശരിയാണെങ്കിൽ അവിടെ രണ്ടു ദന്പതികൾ കൂടിയുണ്ടായിരുന്നു ഒരേ രംഗത്ത് പ്രവർത്തിക്കുന്നത്. ഐ.ഐ.ടി. കാൺപൂരിലെ ലോക പ്രശസ്തനായ രസതന്ത്രം പ്രൊഫസർ രംഗനാഥനും ഭാര്യ ഡോക്ടർ ദർശൻ രംഗനാഥനും ഒരേ ലാബിലാണ് പതിറ്റാണ്ടുകൾ ജോലി ചെയ്തത്. ഒരുമിച്ച് എത്രയോ പ്രസിദ്ധീകരണങ്ങൾ. ഇതൊക്കെ ഗവേഷണ രംഗത്ത് സർവ്വ സാധാരണമാണ്. ഗവേഷണ രംഗത്ത് പ്രവർത്തിക്കുന്ന പങ്കാളികളെ പറ്റിത്തന്നെ ഗവേഷണങ്ങൾ ഉണ്ട്. ഇതിൽ ചട്ടവിരുദ്ധമായി ഒന്നുമില്ല.
ഇന്നത്തെ ചൂടുള്ള വാർത്ത ഈ ഉദ്യോഗാർത്ഥിക്ക് അഭിമുഖത്തിന് ഇരുപതിൽ പത്തൊന്പത് മാർക്ക് നൽകി എന്നാണ്. പി.എസ്.സി. യിൽ ഇരുപതിൽ പതിനാലിൽ കൂടുതൽ നൽകില്ലത്രേ. സത്യമാണോ എന്നറിയില്ല. സത്യമാണെങ്കിൽ അതിൽ ഒരു ലോജിക്കുമില്ല. മിടുക്കുള്ളവർക്ക് ഇരുപതിൽ ഇരുപതും കൊടുക്കാൻ മടിക്കേണ്ടതില്ല. അതിനാണ് മാർക്ക് വച്ചിരിക്കുന്നത്. ഇത്തരം പിന്തിരിപ്പൻ ചട്ടങ്ങൾ ഒന്നുമില്ലാതെ കുസാറ്റ് ഒരാളെ നിയമിച്ചെങ്കിൽ അത് ഒരു നല്ല കാര്യമാണ്. മറ്റു യൂണിവേഴ്സിറ്റികൾ അത് പിന്തുടരാൻ നോക്കുകയാണ് വേണ്ടത്, അല്ലാതെ ഉദ്യോഗാർഥിയെ പിന്തുടരുകയല്ല.
മുരളി തുമ്മാരുകുടി
https://www.facebook.com/Malayalivartha
























